Madhavam header
Above Pot

കൊല്ലപ്പെട്ട ശരത്തിനും കൃപേഷിനും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

കാസർകോഡ് : പെരിയ കല്യോട്ട് സി പി എം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ശരത്തിനും കൃപേഷിനും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയോടെയാണ് കെ സുധാകരൻ ,യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുരിയാക്കോസ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയത്. വഴിനീളേ കാത്തുനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓരോ കേന്ദ്രങ്ങളിലും അന്തിമോപചാരം അര്‍പ്പിക്കാനായി കൂടിനിന്നിരുന്നു. തൃക്കരിപ്പൂര്‍ വഴിയാണ് മൃതദേഹങ്ങള്‍ പെരിയയിലേക്ക് കൊണ്ടുപോയത്.

തൃക്കരിപ്പൂരിലും ചെറുവത്തൂര്‍ മയ്യിച്ചയിലും നീലേശ്വരത്തും പൊതുദര്‍ശനത്തിനു വെച്ച ശേഷം വൈകിട്ട് 4.30 മണിയോടെയാണ് കാഞ്ഞങ്ങാട്ടേക്ക് മൃതദേഹമെത്തിച്ചത്. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ ഇരുവര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ചു. യു ഡി എഫിന്റെ സംസ്ഥാന- ജില്ലാ നേതാക്കളടക്കം കാഞ്ഞങ്ങാട്ട് അന്തിമോചാരമര്‍പ്പിക്കാനെത്തിയിരുന്നു. ജനത്തിരക്കുകാരണം മൃതദേഹങ്ങള്‍ താഴെയിറക്കാന്‍ കഴിഞ്ഞിരുന്നില്ല. റീത്തുകള്‍ ആംബുലന്‍സില്‍ വെച്ചാണ് പ്രവര്‍ത്തകരും നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചത്.

Astrologer

ഇതിനു ശേഷം മൃതദേഹങ്ങള്‍ ഇരുവരുടെയും സ്വദേശമായ പെരിയയിലേക്ക് കൊണ്ടുപോയി. പെരിയ ടൗണിലെ ഇന്ദിരാഭവനില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം വൈകിട്ട് മണിയോടെയാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുക.

ഇതിനിടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത്തിെൻറ അച്ഛനെ ആശ്വസിപ്പിക്കവെ നിയന്ത്രണം വിട്ട് കരഞ്ഞ് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശരത്തിെൻറ സഹോദരി അമൃതയെയും പിതാവ് സത്യനെയും ആശ്വസിപ്പിക്കവെയാണ് മുല്ലപ്പള്ളി നിയന്ത്രണം വിട്ടത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. കെ.സി വേണുഗോപാല്‍ എം.പി, എം.എല്‍.എമാരായ കെ.സി ജോസഫ്, കെ.എസ് ശബരീനാഥന്‍, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് എന്നിവരും നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു.

രണ്ട് കുടുംബങ്ങളെയും കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് രമേശ് ചെന്നിത്തല ഉറപ്പ് നല്‍കി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെ.പി.സി.സി 25 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും നേതാക്കൾ അറിയിച്ചു.

അതേസമയം കൃപേഷിന്‍റെ കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. കൃപേഷിന് നിരന്തരം ഭീഷണിയുണ്ടായിരുന്നെന്നും പ്രാദേശിക സി.പി.എം നേതാക്കളായ പീതാംബരനും വത്സനും കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ തന്‍റെ തലയെടുക്കുമെന്ന് കൃപേഷ് പറഞ്ഞിരുന്നു. പാര്‍ട്ടികള്‍ തമ്മിലുണ്ടായ പ്രശ്നം നേരത്തേ പരിഹരിച്ചിരുന്നെന്നും അച്ഛന്‍ കൂട്ടിച്ചേർത്തു.

Vadasheri Footer