Madhavam header
Above Pot

ഗുരുവായൂർ ഇടത്തരികത്ത്കാവ് താലപ്പൊലി ഭക്തി സാന്ദ്രമായി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇടത്തരികത്ത്കാവ് ഭഗവതിയുടെ
ദേവസ്വം വക താലപൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിച്ചു. . നടപന്തലില്‍ നിന്ന് കിഴക്കോട്ടുള്ള പഞ്ചവാദ്യത്തോടും, തുടര്‍ന്ന് മേളത്തോടെയുള്ള ഭഗവതിയുടെ മടക്കെഴുന്നെള്ളിപ്പിന് ശേഷം നടന്ന പറയെടുപ്പില്‍, നൂറുകണക്കിന് ഭക്തര്‍ ഭഗവതിയുടെ അനുഗ്രഹമേറ്റുവാങ്ങി. ക്ഷേത്രം ഉപദേവതയായ ഇടത്തരികത്ത് വാഴുന്ന ഭഗവതിയുടെ ഉത്സവത്തില്‍ പങ്കാളിയാകാന്‍ പൂജകള്‍ നേരത്തെ അവസാനിപ്പിച്ച കണ്ണന്റെ ശ്രീലകം രാവിലെ 11-30ന് അടച്ചു.

തുടര്‍ന്ന് വാല്‍കണ്ണാടിയും, തിരുവുടയാടയുമായി ഭഗവതിയെ പുറത്തേക്കെഴുന്നെള്ളിച്ചു. ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടേയുള്ള പുറത്തക്കെഴുന്നള്ളിപ്പിന് ഗജരത്‌നം പത്മനാഭന്‍ ഭഗവതിയുടെ തങ്കതിടമ്പേറ്റി. പഞ്ചവാദ്യത്തോടേയുള്ള പുറത്തക്കെഴുന്നള്ളിപ്പിന് വൈക്കം ചന്ദ്രന്‍ നേതൃത്വം നല്‍കിയപ്പോള്‍, മേളത്തോടേയുള്ള മടക്കമെഴുന്നെള്ളിപ്പിന് പത്മശ്രി പെരുവനം കുട്ടന്‍മാരാരും അകമ്പടിയായി. ചുവപ്പ് പട്ടണിഞ്ഞ് ഭഗവതിയുടെ വാളും ചിലമ്പുമായി കോമരം സുരേന്ദ്രന്‍ നായര്‍ ഉറഞ്ഞ് തുള്ളി പറ സ്വീകരിച്ചു.

Astrologer

ഭക്തജനങ്ങളുടെ വഴിപാടായി നെല്ല്, അരി, മലര്‍, അവില്‍, പൂവ്വ്, പഴം, ശര്‍ക്കര, മഞ്ഞള്‍, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങള്‍ നിറച്ച് 1001-പറകള്‍ ചൊരിഞ്ഞ് പൂക്കളെറിഞ്ഞാണ് കോമരം ഭക്തജനത്തിന് അനുഗ്രഹവര്‍ഷം ചൊരിഞ്ഞത്. 1001-നിറപറകള്‍ വെച്ച് ഭഗവതിയെ വരവേല്‍ക്കാനായി കിഴക്കേനടപ്പുരയില്‍ അലങ്കാരങ്ങളും, വിതാനങ്ങളും നേരത്തേ ഒരുങ്ങിയിരുന്നു. മേളത്തിന്റെ അകമ്പടിയോടെ എഴുന്നെള്ളിപ്പ് ഗോപുരത്തിന് സമീപമെത്തിയതോടെ നടക്കല്‍ പറയാരംഭിച്ചു. തുടര്‍ന്ന് നാദസ്വരത്തോടെ കുളപ്രദക്ഷിണമായി എഴുന്നെള്ളിപ്പ് സമാപിച്ചു.

രാത്രി 10-ന് നടന്ന എഴുന്നെള്ളിപ്പിന് വലിയ കേശവന്‍ ഭഗവതിയുടെ തിടമ്പേറ്റി. താലപൊലിയോടനുബന്ധിച്ച് ഭഗവതിക്ക് വാകചാര്‍ത്ത്, ദീപാലങ്കാരം, പുഷ്പാലങ്കാരം വിശേഷാല്‍ പൂജകള്‍ എന്നിവയും ഉണ്ടായിരുന്നു. മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ അഷ്ടപദിയും, ഭക്തിപ്രഭാഷണവും, സന്ധ്യയ്ക്ക് പ്രഹ്ലാദ ചരിതം കഥകളിയുമുണ്ടായി. താലപ്പൊലി ദിനത്തിൽ സ്വര്‍ണ്ണകിരീടവും, പൊന്‍വാളും, സ്വര്‍ണ്ണമാലകളുമായി സര്‍വ്വാഭരണ വിഭൂഷിതയായിട്ടായിരുന്നു, ഭഗവതി ഭക്തജനത്തിന് ദര്‍ശനം നല്‍കിയിത്. ധനു ഒന്നുമുതല്‍ നടന്നുവന്നിരുന്ന കളംപാട്ടും സമാപിച്ചു

Vadasheri Footer