Madhavam header
Above Pot

തദ്ദേശ തിരഞ്ഞെടുപ്പ് , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

തൃശൂർ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഇലക്ഷന്‍ പ്രചാരണ സാമഗ്രികള്‍ക്ക് വിനിയോഗിക്കാവുന്ന തുക, ഉപയോഗിക്കാവുന്ന പ്രചാരണ സാമഗ്രികളുടെ എണ്ണം, കോവിഡ് 19 മാനദണ്ഡങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട ചട്ടങ്ങള്‍, പെരുമാറ്റചട്ട പാലനം എന്നീ വിഷയങ്ങളില്‍ ജില്ലാ കലക്ടര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ഇലക്ഷന്‍ പ്രചാരണത്തിന് ഉപയോഗിക്കാവുന്ന സാമഗ്രികളില്‍ നിന്ന് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കി. തുണികൊണ്ടുള്ള ബാനറുകള്‍ക്ക് സ്‌ക്വയര്‍ ഫീറ്റിന് 25 രൂപയില്‍ നിന്നും 20 രൂപയായും ബാഡ്ജ് ഒന്നിന് മൂന്ന് രൂപയില്‍ നിന്നും ഒരു രൂപയായും പ്രചാരണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ഒരു ദിവസം 200 രൂപ നിരക്കില്‍ നിന്നും 150 രൂപയായും കുറച്ചു. പ്രചാരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ക്ക് ഭക്ഷണത്തിന് തുക അനുവദിക്കരുത്.

Astrologer

റോഡുകള്‍ ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. സ്വകാര്യ സ്ഥലങ്ങളില്‍ പ്രചാരണ പോസ്റ്ററുകള്‍ പതിക്കുന്നതിന് ഉടമയുടെ സമ്മതം വാങ്ങണം. കോവിഡ്- 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാകണം പ്രചാരണം നടത്തേണ്ടതെന്നും കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം ജില്ലയിലെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന് ജില്ലാതലത്തില്‍ ഒരു സമിതിയും രൂപീകരിച്ചു.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഇലക്ഷന്‍ ജനറല്‍ ഒബ്‌സര്‍വര്‍ വി രതീശന്‍ ഇലക്ഷന്‍ ചട്ടങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ യു ഷീജ ബീഗം, സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ആദിത്യ, റൂറല്‍ എസ് പി ആര്‍ വിശ്വനാഥ്, ഡിഎംഒ കെ ജെ റീന, ജില്ലയില്‍ നിയോഗിച്ച ആറ് എക്‌സ്പന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.

Vadasheri Footer