Madhavam header
Above Pot

ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകൾ വന്നാൽ തടയും : കടകംപള്ളി സുരേന്ദ്രൻ

ഗുരുവായൂർ ∙ ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകൾ വന്നാൽ തടയുമെന്നു ദേവസ്വം മന്ത്രി . ഗൂഢലക്ഷ്യങ്ങളുമായി വരുന്നവര്‍ക്കു ദർശനത്തിന് അനുവാദം നല്‍കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആക്ടിവിസ്റ്റുകൾ എന്ന് ഉദ്ദേശിച്ചതു ഗൂഢലക്ഷ്യവുമായി വരുന്നവരെയാണ്. യുവതികൾ ആരും ഇതുവരെ ദർശനത്തിന് അപേക്ഷ നൽകിയിട്ടില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബര്‍ 19 ന് രാവിലെ രഹ്ന ഫാത്തിമയും ഹൈദരാബാദില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക കവിതയും മലകയറാന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ വരേണ്ടതില്ലെന്ന് കടകംപള്ളി പറഞ്ഞിരുന്നു.

Astrologer

ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് താന്‍ മുന്‍പു പറഞ്ഞത് സര്‍ക്കാര്‍ നിലപാടാണ്. തിരുവിതാംകൂര്‍ രാജകുടുംബാംഗത്തിന്റെ ഒരു വഴിപാടായ ചിത്തിര ആട്ടത്തിന് അത്രയധികം ഭക്തര്‍ എത്തിയിരുന്നില്ല. മാധ്യമങ്ങള്‍ ഇപ്പോള്‍ വലിയ പ്രാധാന്യം നല്‍കുന്നു. മുന്‍പും ശബരിമലയില്‍ പൊലീസ് ധാരാളമായി സേവനം നടത്തിയിരുന്നു.

പൊലീസിനു നടുവില്‍നിന്ന് പ്രാര്‍ഥിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി പറഞ്ഞതു മറ്റു ചില വിഷയങ്ങളിലുള്ളതു പോലെ തെറ്റിദ്ധാരണ മൂലമാകാമെന്നും കടകംപള്ളി പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോല്‍സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

ഭക്തരായിട്ടുള്ള ആളുകൾ വന്നാൽ അവർക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. സർക്കാരിനെ സംബന്ധിച്ച് വിശ്വാസികൾക്ക് സംരക്ഷണം നൽകുകയാണ് പ്രധാനം. എന്നാല്‍ ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള സ്ഥലമായി ശബരിമലയെ മാറ്റാനനുവദിക്കില്ലെന്നുമായിരുന്നു മന്ത്രി അന്ന് രാവിലെ പറഞ്ഞത്.

അന്ന് വൈകീട്ട് തന്നെ മന്ത്രി കടകംപള്ളി രാവിലെത്തെ നിലപാട് തിരുത്തി രംഗത്തെത്തിയിരുന്നു. ബോധപൂർവ്വം പ്രശ്നങ്ങളുണ്ടാക്കുന്ന ആക്ടിവിസ്റ്റുകള്‍ പോകേണ്ട എന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. മന്ത്രിയുടെ അഭിപ്രായത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ നയം മാറ്റം. വീണ്ടും തന്‍റെ ആദ്യ നിലപാടാണ് മന്ത്രി ഇപ്പോള്‍ ആവര്‍ത്തിച്ചിരിക്കുന്നത്.

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന സര്‍ക്കാരാണിത്. ശബരിമലയില്‍ കൂടുതല്‍ സുരക്ഷ ആവശ്യപ്പെടുന്ന സമയമാണിത്. പ്രശ്നങ്ങളില്ലാതെ ശബരിമലയില്‍ ചടങ്ങുകള്‍ നടക്കുമെന്നും വിശ്വാസികൾക്ക് സുരക്ഷ കൊടുക്കുന്നത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. നാളെ നടതുറക്കുമ്പോള്‍ സന്നിധാനത്തേക്ക് പോകാന്‍ സ്ത്രീകളാരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Vadasheri Footer