
വ്യാജ സ്വർണം നൽകി തട്ടിപ്പ് , വാടാനപ്പള്ളി സ്വദേശി അറസ്റ്റിൽ

ചാലക്കുടി : ഫിനാൻസ് സ്ഥാപനത്തിൽ പണയം വെച്ചിരിക്കുന്ന സ്വർണ്ണം എടുത്തുനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് പകരം മുക്കുപണ്ടം നൽകി ചതിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ വാടാനപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ ഇല്യാസ് (40 )നെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത് . 2026 മാർച്ച് 11-ന് ഉച്ചതിരിഞ്ഞ് 3.30-ഓടെ ചാലക്കുടി മുനിസിപ്പൽ ടൗൺഹാളിന് സമീപം വെച്ചാണ് തട്ടിപ്പ് നടന്നത്. മാള പൊയ്യ വില്ലേജ് പൂപ്പത്തി സ്വദേശിയായ മണവാളൻ വീട്ടിൽ ബിനോജ് പോൾ (46) ആണ് തട്ടിപ്പിന് ഇരയായത് .
താൻ ‘ഒലീവിയ ഗ്രാമിൻ ക്രെഡിറ്റ്’ (Oleevia Gramin Credit) എന്ന സ്ഥാപനത്തിൽ പണയം വെച്ചിരിക്കുന്ന 28 ഗ്രാം സ്വർണ്ണം തിരിച്ചെടുക്കാൻ പണം നൽകിയാൽ, ആ സ്വർണ്ണം ബിനോജ് പോളിന് തന്നെ വിൽക്കാമെന്ന് പ്രതി വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച് സ്വർണ്ണം എടുക്കാനായി 3,21,000/- രൂപ ബിനോജ് പോൾ പ്രതിക്ക് കൈമാറി. എന്നാൽ പണം കൈപ്പറ്റിയ ശേഷം പ്രതി സ്വർണ്ണത്തിന് പകരം സ്വർണ്ണ നിറമുള്ള മുക്കുപണ്ടത്തിന്റെ ഒരു മാലയും കൈച്ചെയിനും ബിനോജ് പോളിന് നൽകി പണവുമായി മുങ്ങുകയായിരുന്നു.
ഇയാൾക്കെതിരെ സംസ്ഥാനത്തെ പല പോലീസ് സ്റ്റേഷനുകളിലും നിലവിൽ വാറണ്ടുകളുണ്ട്.
സംസ്ഥാനവ്യാപകമായി ഇയാൾ തട്ടിപ്പ് നടത്തുന്നതിനാൽ ജ്വല്ലറി, ഫിനാൻസ് ഉടമകൾ ചേർന്ന് രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഇല്യാസിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയിരുന്നു. ഇല്യാസ്, മൂവാറ്റുപുഴയിലുള്ള ഒരു ഫിനാൻസ് സ്ഥാപനത്തിൽ പണയം വെച്ച സ്വർണ്ണം എടുക്കാനായി മുക്കുപണ്ടവുമായി എത്തിയപ്പോൾ മൂവാറ്റുപുഴ സ്വദേശിയായ ഫിനാൻസ് സ്ഥാപന ഉടമ ഇയാളെ തിരിച്ചറിയുകയായിരുന്നു.
തുടർന്ന് കടയുടമ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രതിയെ പിടികൂടി ചാലക്കുടി സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ചാലക്കുടി, വലപ്പാട്, മാള, തൃശ്ശൂർ ഈസ്റ്റ്, എറണാകുളം, അങ്കമാലി, കുത്തിയതോട് പോലീസ് സ്റ്റേഷൻ പരിധികളിലായി 18 തട്ടിപ്പ് കേസുകളിലും 2 മോഷണക്കേസുകളിലും അടക്കം ഇരുപതോളം കേസുകളിൽ പ്രതിയാണ്

