
കൃഷ്ണനാട്ടം കളിയുടെ കച്ചകെട്ട് അഭ്യാസം തുടങ്ങി

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടം കളിയുടെ
2026വർഷത്തെ കച്ചകെട്ട് അഭ്യാസം തുടങ്ങി. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു തുടക്കം.. ആദ്യ ഘട്ടത്തിൽ രാവിലെ മാത്രമായിരിക്കും അഭ്യാസം. പുലർച്ചെ 3 മണി മുതൽ
കച്ചകെട്ടിയുള്ള അഭ്യാസം, ചവിട്ടിയുഴിച്ചിൽ, കൃഷ്ണനാട്ടം രംഗങ്ങളുടെ വായ്ത്താരി ചൊല്ലിയുള്ള അഭ്യാസം, ചൊല്ലിയാട്ടം തുടങ്ങിയവ ജൂലൈ 16 വ്യാഴാഴ്ച മുതൽ ആരംഭിക്കും. കണ്ണ് സാധകം, കാൽസാധകം, തീവട്ടം കുടയൽ, ചില്വാനം കാൽസാധകം, പതിഞ്ഞ ഇരട്ടിവട്ടം എന്നിവ പ്രത്യേകമായി പരിശീലിപ്പിക്കും. ചവിട്ടിഉഴിച്ചിലും അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, എന്നീ 4 കഥകളുടെ പൂർണ്ണ ചൊല്ലിയാട്ടവും മറ്റു കഥകളിലെ തെരഞ്ഞെടുത്ത രംഗങ്ങളുടെ പരിശീലനവും ഉണ്ടാകും.
വൈകിട്ട് ആറുമണി മുതൽ നാമം ചൊല്ലൽ, മുദ്രാഭിനയം, കണ്ണ് സാധകം, കൈ വീശൽ, കൈമറിയ്ക്കൽ, ചെറിയ കുട്ടികൾക്ക് താളം പിടിക്കൽ, മുഖാഭിനയം എന്നിവ പരിശീലിപ്പിക്കും. രാത്രി 8 മണിവരെ പരിശീലനം തുടരും . ശുദ്ധമദ്ദളം, തൊപ്പിമദ്ദളം വിഭാഗങ്ങളിലുള്ള കലാകാരന്മാർക്ക് പുലർച്ചെ പാഠക്കൈകൾ സാധകവും രാവിലെയും ഉച്ചയ്ക്കും അഭ്യാസത്തിനും ചൊല്ലിയാട്ടത്തിനും പ്രത്യേകം പരിശീലനവും നൽകും. പാട്ട് വിഭാഗത്തിലുള്ളവർക്ക് പുലർച്ചെ കർണ്ണാടക സംഗീത സാധകവും രാവിലെ കൃഷ്ണനാട്ട സംഗീത സാഹിത്യ പഠനവും ചൊല്ലിയാട്ടത്തിന് കൂടി ചേർന്നുള്ള പഠനവും നടക്കും. ചുട്ടി വിഭാഗത്തിന് രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ പ്രത്യേക പരിശീലനവും കോപ്പു പണികളും നടക്കും. 41 ദിവസമാണ് കച്ചകെട്ട് അഭ്യാസം.
കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, കളിയോഗം ആശാൻ രമേശൻ കരുമത്തിൽ, വേഷം വിഭാഗം ആശാന്മാരായ എസ്. മാധവൻകുട്ടി, എ. മുരളീധരൻ, എം.വി. ഉണ്ണികൃഷ്ണൻ, പി. അരവിന്ദാക്ഷൻ, പാട്ടു വിഭാഗം ആശാന്മാരായ എം. കെ.ദിൽകുഷ് നെടുങ്ങാടി, സി പി. സത്യനാരായണൻ എളയത്, ശുദ്ധമദളം ആശാൻ പി. രാധാകൃഷ്ണൻ, ചുട്ടി വിഭാഗം ആശാൻ പി.ആർ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം .ജൂലൈ, ആഗസ്റ്റ് മാസത്തെ കച്ചകെട്ട് അഭ്യാസകാലം കഴിഞ്ഞ് സെപ്റ്റംബർ രണ്ടിന് അവതാരം കളിയോടെ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം വഴിപാട് കളികൾ പുനരാരംഭിക്കും.

