Madhavam header
Above Pot

ശബരിമല പോകാനെത്തിയ യുവതിയെ പത്തനംതിട്ട സ്റ്റാന്‍ഡില്‍ തടഞ്ഞു.

പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാനെത്തിയ യുവതിയെ പത്തനംതിട്ട സ്റ്റാന്‍ഡില്‍ തടഞ്ഞു. ലിബി.സിഎസിനെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വച്ച് നാട്ടുകാര്‍ തടഞ്ഞത്. ആള്‍ക്കൂട്ടം ഇവര്‍ക്ക് നേരെ തിരിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് വലയത്തില്‍ ഇവരെ അവിടെ നിന്നും മാറ്റി. കോടതി വിധിയുടെ പശ്ചാത്തലത്തിലും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചുമാണ് ശബരിമലയ്ക്ക് പോകുന്നതെന്ന് നേരത്തെ ലിബി പറഞ്ഞിരുന്നു.

ചേര്‍ത്തലയില്‍ നിന്ന് ഇന്ന് രാവിലെയാണ് ലിബി സിഎസും സംഘവും ശബരിമലയിലേക്ക് തിരിച്ചത്. യാത്രമധ്യേ ചിലര്‍ ഇവരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചങ്ങാനാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തിയ ലിബിയെ അവിടെ വച്ച് യാത്രക്കാരും നാട്ടുകാരും തടയുകയായിരുന്നു. ലിബിയെ കടന്നു പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ജനക്കൂട്ടം അവര്‍ക്ക് നേരെ തിരിഞ്ഞതോടെ പൊലീസ് ഇവരെ അവിടെ നിന്നും മാറ്റി. പ്രകോപിതരായ നാട്ടുകാരുടെ ഇടയില്‍ നിന്നും വളരെ പണിപ്പെട്ടാണ് പൊലീസ് സംഘം ലിബിയെ പുറത്ത് എത്തിച്ചത്. സുരക്ഷ നൽകാൻ തങ്ങൾക്ക് കഴിയില്ല എന്ന് പോലീസ് അറിയിച്ചതിനെ തുടർന്ന് താൻ മടങ്ങി പോകുകയാണെന്ന് ലിബി അറിയിച്ചു .

Astrologer

ചേർത്തല മുലച്ചിപ്പറമ്പിൽ നിന്ന് കെട്ടുനിറക്കാനായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ സുരക്ഷാഭീഷണി ഉണ്ടായിരുന്നതിനാൽ എല്ലാവരും അവരവരുടെ വീടുകളിൽനിന്നും കേട്ടുനിറച്ച് ചീരപ്പൻ ചിറവഴി പമ്പയ്ക്ക് പുറപ്പെടുകയായിരുന്നു. ഞങ്ങൾ പുറപ്പെടുന്ന വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അവർ ഞങ്ങളെ ശബരിമലക്ക് എത്തിക്കാമെന്ന് വാക്ക് തന്നിട്ടുണ്ടെന്നുമായിരുന്നു നേരത്തെ ലിബി അറിയിച്ചത്.

ബസ് യാത്രക്കിടെ ശബരിമലക്കാണോ തങ്ങളുടെ ബാഗ് പരിശേധിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഒരു സംഘം ആളുകൾ ലിബിയെയും കൂട്ടരെയും തടഞ്ഞിരുന്നു. യാത്ര തടസ്സപ്പെടുമെന്ന് കരുതി അവർ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിൽ‌ പരാതി നൽകുകയായും വീണ്ടും യാത്ര തുടരുകയും ചെയ്തു.. എന്നാൽ ഒരു കാരണവശാലും ലിബിയെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. കനത്ത സുരക്ഷാ വലയം തന്നെ അവർക്ക് പൊലീസുകാർ ഏർപ്പെടുത്തിട്ടുണ്ട്. ലിബിക്കൊപ്പം അഭിഭാഷക ദമ്പതികളും ഒരു അദ്ധ്യാപികയും ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ പിന്നീട് യാത്രയില്‍ നിന്നും പിന്മാറി.

യാത്രയ്ക്ക് മുന്‍പായി ലിബി പറഞ്ഞത്…

ശബരിമലയിൽ പോകുന്നത് സംബന്ധിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മല ചവിട്ടുന്നത്.ഈ യാത്രയിൽ ശബരിമലവരെ എത്തുമോ എന്നൊന്നും ഞങ്ങൾക്കറിയില്ല യാത്ര തടസപ്പെട്ടാൽ അവിടെ യാത്ര അവസാനിപ്പിക്കും സർക്കാരിനെതിരെ കേസ് ഫയൽ ചെയ്യും. ഞങ്ങളെ തടസപ്പെടുത്തുന്നവർക്കെതിരെ കേസെടുക്കാനുള്ള ബാധ്യത സർക്കാരിനുമുണ്ടല്ലോ? അതല്ല ഞങ്ങൾ മരണപ്പെടുകയാണെങ്കിൽ ഈ മുന്നേറ്റം ഏറ്റെടുക്കാൻ ആയിരങ്ങളുണ്ടാകും എന്ന ഉത്തമവിശ്വാസത്തോടെതന്നെയാണ് ഞങ്ങൾ പോകുന്നത്

ഈ യാത്രയിൽ ഞങ്ങളിൽ ആരെങ്കിലുമോ ഞങ്ങൾ നാലുപേരുമോ അവസാനിച്ചാലും ഈ കലാപത്തിനും മരണത്തിനുമൊക്കെ ഉത്തരവാദികളായവർ ആരെന്നും അതിന് ആഹ്വാനം ചെയ്തവർ ആരെന്നും വ്യക്തമായ തെളിവുകൾ എല്ലാവരുടെയും കൈകളിൽ ഉണ്ടല്ലോ.?പുനരുദ്ധാന വാദികൾ തെരുവിലിറങ്ങി നവോത്ഥാനമൂല്യങ്ങളെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുമ്പോൾ നാം പ്രതികരണശേഷിയില്ലാത്തവരായി നാണം കേട്ട് കഴിയുന്നതിനേക്കാൾ ഭേദം ഫാസിസ്റ്റുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടാലും അതാണ് കൂടുതൽ അന്തസ് എന്ന് കരുതിയാണ് ഞങ്ങൾ ഇറങ്ങുന്നത്. അയോദ്ധ്യ ആവർത്തിക്കാൻ ഇത് യുപിയല്ല കേരളമാണ് എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്.

രാഹുൽ ഈശ്വരൻ കുറെഗുണ്ടകളുമായി ശബരിമലയിൽ തമ്പടിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ഭരണഘടനയെയും കോടതിയെയും ജനാധിപത്യത്തെയും ഭരണകൂടത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുക്കുകയും ചെയ്യുമ്പോൾ ഇവിടെ മതാധിപത്യമല്ല ജനാധിപത്യമാണ് എന്ന് ബോധ്യമാക്കികൊടുക്കേണ്ടത് ഓരോ പൗരന്റേയും കടമ കൂടിയാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് ഇങ്ങനെ ശബരിമല യാത്രക്ക് തയാറെടുത്തത്.

Vadasheri Footer