ഗുരുവായൂർ ക്ഷേത്രത്തിൽ അവതാരം കളിയോടെ കൃഷ്ണനാട്ടം അരങ്ങുണർന്നു:

ഗുരുവായൂർ : മൂന്നു മാസത്തെ ‘ഇടവേളക്ക് ശേഷം അവതാരം കളിയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം അരങ്ങുണർന്നു.
ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട വഴിപാട് കളി കാണാൻ വടക്കേ നടപ്പുര മുറ്റം നിറഞ്ഞ് ഭക്തർ. കളി വിളക്കിനു മുന്നിൽ അവതാര കൃഷ്ണനായി ഹരിശങ്കറിൻ്റെയും ബലരാമനായി കൈലാസ്നാഥിൻ്റെയും ഗംഭീര അരങ്ങേറ്റം. ക്ഷേത്രത്തിൽ വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെ തുടങ്ങിയ കൃഷ്ണനാട്ടം വഴിപാടുകളിയിലെ ആദ്യ ദിനം ഭക്തമാനസങ്ങളെ ധന്യതയിലാഴ്ത്തി.

Above Pot

ക്ഷേത്രത്തിൽ ഏതാനം വർഷങ്ങൾക്കു ശേഷമാണ് കുട്ടികളുടെ കളി അരങ്ങേറ്റം. എട്ടു വയസ്സു പ്രായമാണ് ഹരിശങ്കറിനും കൈലാസ് നാഥിനും . 41 ദിവസത്തെ കച്ചകെട്ടു പരിശീലനം കൊണ്ടാണ് ഇവർ അവതാര കൃഷ്ണൻ, ബലരാമൻ വേഷങ്ങൾ അവതരിപ്പിക്കാൻ പ്രാപ്തരായത് .ഇന്നലത്തെ അവതാരം കളിയിൽ വസുദേവരായി വേണുഗോപാലും ദേവകിയായി പ്രശാന്തും വേഷമിട്ടു. കംസനായി കളിയോഗം ആശാൻ സി. സേതുമാധവനും പൂതനയായി അരവിന്ദാക്ഷനും വേഷമിട്ടു.ബ്രഹ്മാവായി കൃഷ്ണകുമാറും ഭൂമിദേവിയായി വിഷ്ണുവും രംഗത്തെത്തി.

620 പേരാണ് ഇന്നലെ അവതാരം കളി ശീട്ടാക്കിയത്.
സ്വയംവര കഥ 786 ഭക്തർ ശീട്ടാക്കി. ബാണയുദ്ധം – 610 കാളിയമർദ്ദനം -364,രാസക്രീഡ – 147 കംസവധം – 139, വിവിദ വധം-182, സ്വർഗ്ഗാരോഹണം – 55 എന്നിങ്ങനെയാണ് കൃഷ്ണനാട്ടം വഴിപാട് കളി ശീട്ടാക്കൽ . വഴിപാട് കളി ഇനിയും ബുക്ക് ചെയ്യാം. കളി നടക്കുന്ന തിയതി ഉച്ചയ്ക്ക് 12 മണി വരെ നേരിട്ട് ബുക്ക് ചെയ്യാം