![](https://malayalamdaily.in/wp-content/uploads/2021/02/guruvayur-temple-feb-14.jpg)
ഗുരുവായൂർ ക്ഷേത്ര വികസനത്തിന് മാസ്റ്റര്‍ പ്‌ളാന്‍ വേണം : ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ത്തിന്റെ സമഗ്ര വികസനം ഉറപ്പ് വരുത്തുവാന്‍ മാസ്റ്റര്‍ പ്‌ളാന്‍ വേണമെന്ന് ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി ആവശ്യപ്പെട്ടു. ലോക സുപ്രസിദ്ധമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളും വികസനവും സുരക്ഷയും കാലങ്ങളായി ഉള്ള ആവശ്യമാണ് . നാട്ടിന്‍പുറത്തെയൊരു ഹൈന്ദവ ആരാധനാലയം എന്ന നിലയില്‍ നിന്നും ഗുരുവായൂര്‍ ക്ഷേത്രം ഒരു മഹാക്ഷേത്രത്തിന്റെ പേരും പെരുമയിലേക്കും വളര്‍ന്നു. ഗുരുവായൂര്‍ നാട്ടിന്‍പുറം എന്ന നിലയില്‍ നിന്നും ടൗണ്‍ഷിപ്പായും ജനസാന്ദ്രതയേറിയ നഗരസഭയായും വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.
![Astrologer](https://malayalamdaily.in/wp-content/uploads/2022/04/ad_100x700-pixels-01.jpg-scaled.jpg)
തീര്‍ത്ഥാടകരുടെ ബാഹുല്യം കാരണം ക്ഷേത്ര പരിസരം വീര്‍പ്പ് മുട്ടുന്ന അവസ്ഥ അഭിമുഖീകരിക്കുന്നു. സ്ഥലപരിമിതിയും, സുരക്ഷാഭീഷണിയും ഇന്നും പരിഹരിക്കാത്ത അടിസ്ഥാന പ്രശ്‌നമായിത്തന്നെ നിലനില്‍ക്കുന്നു. സംസ്ഥാനത്ത് മാറി മാറി വരുന്ന ഭരണകൂടങ്ങളുടെ നോമിനികളായി വരുന്ന ദേവസ്വം ഭരണസമിതികള്‍ അടിസ്ഥാന പരവും, പരമപ്രധാനങ്ങളായ വിഷയങ്ങളെ അവഗണിച്ചും, അട്ടിമറിച്ചും വികലമാക്കിയും ക്ഷേത്രസങ്കേതത്തില്‍ അനാരോഗ്യകരമായ അസംതുലിതാവസ്ഥ സൃഷ്ടിക്കുന്നു. വെള്ളക്കെട്ടും, മലിനീകരണവും അടക്കം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന നിക്ഷിപ്ത താല്പര്യമുള്ള അജണ്ടകള്‍ നടപ്പിലാക്കുന്നു.
ഇത് ഭക്തജനങ്ങള്‍ക്കും, പൊതുജനങ്ങള്‍ക്കും, പ്രദേശവാസികള്‍ക്കും ഒരേപോലെ ദോഷം ചെയ്യുന്നു. വികസനത്തിന്റെ പേരില്‍ വന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ആയത് ദേവസ്വത്തിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തുകയുമാണ് ചെയ്യുന്നത്. സത്യാഗ്രഹ സ്മാരക മന്ദിരവും, പാഞ്ചജന്യം അനക്‌സും, പുന്നത്തൂര്‍കോട്ട വികസനവും തുടങ്ങിയവ കെടുകാര്യസ്ഥതക്കും സാമ്പത്തിക ദുര്‍വ്യയത്തിനുമുള്ള ഉദാഹരണങ്ങളാണ് . ക്ഷേത്ര സുരക്ഷക്കും, പല സന്ദര്‍ഭങ്ങളിലും നിയന്ത്രണാതീത ഭക്തജനതിര ക്കിനും, അടിസ്ഥാന വികസനത്തിന് പരിഹാരമാവുന്നതും സുപ്രീംകോടതിയും ഹൈക്കോടതിയും പല അവസരങ്ങളില്‍ നിര്‍ദ്ദേശിച്ചതും കേന്ദ്രസര്‍ക്കാര്‍ ഗൗരവ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതുമായ ക്ഷേത്ര മതിലിന് ചുറ്റും 100 മീറ്റര്‍ ഭൂമി അക്വയര്‍ ചെയ്യണം.
ക്ഷേത്ര സുരക്ഷക്കും, ഭക്തജന ആവശ്യങ്ങള്‍ക്കും ക്ഷേത്രാന്തരീക്ഷത്തിനും പരിസ്ഥിതിക്കും യോജിക്കുംവിധം ഹൈക്കോടതി വിധിയില്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് ദേവസ്വം ബോര്‍ഡ് മാസ്റ്റര്‍ പ്ലാന്‍ തയ്യാര്‍ ചെയ്ത് പ്രാബല്യത്തില്‍ കൊണ്ടുവരണം. യോഗത്തില്‍ അഡ്വ എം വി വിനോദ് അധ്യക്ഷത വഹിച്ചു,എം ബിജേഷ്, ടി എസ് സുരേഷ് ബാബു , സജീവ് ,ലക്ഷ്മിദാസ് തുടങ്ങിയവര്‍ സംസാരിച്ചു
![Vadasheri Footer](https://malayalamdaily.in/wp-content/uploads/2023/07/WhatsApp-Image-2023-07-17-at-10.53.36-PM.jpeg)