Madhavam header
Above Pot

അർബൻ ബാങ്കിലെ ഭരണ സമിതി അനർഹമായി ഓണറേറിയവും, സിറ്റിങ് ഫീസും കൈപ്പറ്റി .

ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പിൽ തിരിച്ചറിയിൽ കാർഡുകളിൽ കൃത്രിമത്വം കാണിക്കാൻ ഭരണ സമിതി ശ്രമിക്കുകയാണെന്ന് സഹകരണ സംരക്ഷണ മുന്നണി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. അഴിമതി ആരോപിച്ച് പദവികളിൽ നിന്ന് മാറ്റി നിർത്തിയവരെ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന യു.ഡി.എഫ് പാനൽ ആർക്കൊപ്പമാണെന്ന് വ്യകതമായതായും അവർ പറഞ്ഞു.

ബാങ്കിൽ നടന്ന നിയമനങ്ങൾ നിയമ വിരുദ്ധമാണെന്ന് ജോയിൻറ് റജിസ്ട്രാറുടെ (ജനറൽ) ഉത്തരവ് പ്രകാരം അസിസ്റ്റൻറ് രജിസ്ട്രാർ ഗ്ലാഡി ജോൺ പുത്തൂർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതും ചൂണ്ടിക്കാട്ടി. ബാങ്ക് ചെയർമാൻ, വൈസ് ചെയർമാൻ, ഭരണ സമിതി അംഗങ്ങൾ എന്നിവർ ഓണറേറിയവും സിറ്റിങ് ഫീസും അനർഹമായി കൈപ്പറ്റിയെന്നും റിപ്പോർട്ടിലുണ്ട്. 2015 ആഗസ്റ്റ് 18 മുതൽ 2018 മെയ് വരെ പ്രസിഡൻറ് 3.30 ലക്ഷം രൂപയും വൈസ് പ്രസിഡൻറ് 1.65 ലക്ഷം രൂപയും കൈപ്പറ്റിയിട്ടുണ്ട്. ക്ലാസ് നാല് അനുസരിച്ച് പ്രസിഡൻറിന് പ്രതിമാസം കൈപ്പറ്റാവുന്ന ഓണറേറിയം 2500 രൂപമാത്രമാണ്.

Astrologer

എന്നാൽ ക്ലാസ് വൺ അനുസരിച്ചുള്ള 10000 രൂപയാണ് അർബൻ ബാങ്കിൽ കൈപ്പറ്റിയിട്ടുള്ളത്. ക്ലാസ് നാലിൽ വൈസ് പ്രസിഡൻറിന് ഓണറേറിയം അനുവദിച്ചിട്ടില്ല. എന്നാൽ ഇവിടെ പ്രതിമാസം 5000 വെച്ച് കൈപ്പറ്റിയിട്ടുണ്ട്. ഭരണ സമിതി അംഗങ്ങൾ നിയമ വിരുദ്ധമായാണ് സിറ്റിങ് ഫീസ് കൈപ്പറ്റിയതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. കോൺഗ്രസ് വ്യത്യസ്ത ചേരികളായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വാർത്ത സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഔദ്യോഗിക പാനൽ ഏതെന്ന് പ്രഖ്യാപിക്കാൻ വരെ ഡി.സി.സി നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സംരക്ഷണ മുന്നണി നേതാക്കൾ പറഞ്ഞു. നഗരസഭ കൗൺസിലർമാർ അടക്കമുള്ള ഒരു വിഭാഗം കോൺഗ്രസുകാരും എൽ.ഡി.എഫും ചേർന്ന് രൂപവത്ക്കരിച്ചതാണ് സഹകരണ സംരക്ഷണ മുന്നണി. നിലവിലെ ഭരണ സമിതിയുടെ അഴിമതികളെ ജനാധിപത്യപരമായും നിയമപരമായും നേരിടും.

സി.പി.എം ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീർ, ചാവക്കാട് നഗരസഭാധ്യക്ഷൻ എൻ.കെ. അക്ബർ, മുൻ ഗുരുവായൂർ നഗരസഭാധ്യക്ഷൻ ടി.ടി. ശിവദാസൻ, ജി.കെ. പ്രകാശൻ, എം.സി. സുനിൽകുമാർ, സി.വി. ശ്രീനിവാസൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Vadasheri Footer