Madhavam header
Above Pot

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ വിടവാങ്ങി

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ (60) വിടവാങ്ങി . ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും (വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ്) ഉണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം.
വിഷാദ രോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ പരിശോധനയ്ക്കിടെ സ്‌കാനിങ്ങിലൂടെയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് 80 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് അദ്ദേഹത്തിന്റെ തലച്ചോറിലെ കട്ടപിടിച്ച രക്തം നീക്കം ചെയ്തത്. കഴിഞ്ഞ മാസമാണ് താരം 60-ാം പിറന്നാള്‍ ആഘോഷിച്ചത്.

അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസില്‍ 1960 ഒക്ടോബറില്‍ ജനനം. ഡോണ്‍ ഡീഗോ ഡാല്‍മ സാല്‍വദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളില്‍ അഞ്ചാമനായിരുന്നു ഡീഗോ അര്‍മാന്‍ഡോ മാറഡോണ. മാറഡോണയുടെ പേരിലെ അര്‍മാന്‍ഡോ എന്ന ഭാഗത്തിന്റെ അര്‍ഥം സൈന്യത്തിലെ അംഗം എന്നായിരുന്നു.  ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിന്റേത്. ഫാക്ടറി ജീവനക്കാരനായിരുന്ന അച്ഛന്‍ ഡോണിന് മൂന്ന് ആണ്‍കുട്ടികളും അഞ്ചു പെണ്‍കുട്ടികളും അടങ്ങുന്ന ആ കുടുംബം പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.

Astrologer

ഫുട്‌ബോളുമായുള്ള കുഞ്ഞു മാറഡോണയുടെ ബന്ധം ആരംഭിക്കുന്നത് അവന്റെ മൂന്നാം പിറന്നാളിന് കസിനായ ബെറ്റോ സരാറ്റെയില്‍ നിന്ന് ഒരു പന്ത് സമ്മാനമായി ലഭിച്ചതോടെയാണ്. ഒമ്പതാം വയസില്‍ തന്നെ ആ പ്രദേശത്തെ നല്ല ഫുട്‌ബോള്‍ കാളിക്കാരനെന്ന് മാറഡോണ പേരെടുത്തു. ആ പ്രദേശത്തെ ഫുട്‌ബോള്‍ ടീമായിരുന്ന ‘ലിറ്റില്‍ ഒനിയനി’ലേക്ക് അവന്‍ തിരഞ്ഞെടുക്കപ്പെട്ടു. 12-ാം വയസില്‍ ലിറ്റില്‍ ഒനിയനിയന്‍സില്‍ നിന്ന് മാറഡോണയെ ലോസ് സെബോല്ലിറ്റാസ് ക്ലബ്ബ് റാഞ്ചി. അവിടെ നിന്ന് അര്‍ജന്റിനോസ് ജൂനിയേഴ്‌സ് ടീമിലേക്ക്. അങ്ങനെ 1976-ല്‍ 16 വയസ് തികയാന്‍ 10 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മാറഡോണ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചു.

2003 വരെ അര്‍ജന്റീനയില്‍ പ്രൊഫഷണല്‍ ലീഗില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി മാറഡോണയുടെ പേരിലായിരുന്നു. 1976 മുതല്‍ 1981 വരെയുള്ള കാലയളവില്‍ അര്‍ജന്റിനോസ് ജൂനിയേഴ്‌സിനായി 166 മത്സരങ്ങള്‍ കളിച്ച താരം 111 ഗോളുകളും സ്വന്തം പേരിലാക്കി. ഒന്നാം ഡിവിഷനില്‍ 19-ാം സ്ഥാനത്തായിരുന്ന ക്ലബ്ബ് മാറഡോണയുടെ വരവോടെ 1980-ല്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. പിന്നീട് 1977-ല്‍ തന്റെ 16-ാം വയസില്‍ ദേശീയ ടീമിന്റെ നീലക്കുപ്പായം മാറഡോണയെ തേടിയെത്തി. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. പക്ഷേ പ്രായം കുറഞ്ഞ താരമെന്ന കാരണത്താല്‍ 1978-ലെ അര്‍ജന്റീനയുടെ ലോകകപ്പ് ടീമില്‍ അദ്ദേഹത്തിന് ഇടംകിട്ടിയില്ല. 1979 ജൂണ്‍ രണ്ടിന് സ്‌കോട്ട്‌ലന്‍ഡിനെതിരേ നടന്ന മത്സരത്തില്‍ രാജ്യത്തിനായുള്ള ആദ്യ ഗോള്‍ മാറഡോണ കുറിച്ചു.

അതേ വര്‍ഷം തന്നെ യൂത്ത് ചാമ്പ്യന്‍ഷിപ്പിനുള്ള അര്‍ജന്റീന ടീമിനെ നയിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ നേടിയ മാറഡോണ, അര്‍ജന്റീനയെ ജേതാക്കളാക്കിയ ശേഷം കപ്പുമായാണ് മടങ്ങിയെത്തിയത്. 1986 ലോകകപ്പിലെയും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ മാറഡോണയ്ക്കായിരുന്നു. യൂത്ത് ലോകകപ്പിലും സീനിയര്‍ ലോകകപ്പിലും ഗോള്‍ഡന്‍ ബോള്‍ നേടിയിട്ടുള്ള ഏക താരവും അദ്ദേഹമാണ്.
1981-ല്‍ 1.96 ദശലക്ഷം ഡോളറിന് അദ്ദേഹത്തെ ബൊക്ക ജൂനിയേഴ്‌സ് സ്വന്തമാക്കി. അതേ വര്‍ഷം തന്നെ ബൊക്ക ജൂനിയേഴ്‌സിനൊപ്പം അര്‍ജന്റീന ലീഗ് ക്ലബ്ബ് ഫുട്‌ബോള്‍ കിരീടവും മാറഡോണ സ്വന്തമാക്കി. 1982-ല്‍ അര്‍ജന്റീന ദേശീയ ടീമിനൊപ്പം ആദ്യ ലോകകപ്പ്. ഈ ലോകകപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഇറ്റലിയോടും ബ്രസീലിനോടും തോറ്റ് അര്‍ജന്റീന പുറത്തായി. ബ്രസീലിന്റെ കളിക്കാരന്‍ ജോവോ ബാറ്റിസ്റ്റാ ഡസില്‍വയെ ചവിട്ടിവീഴ്ത്തിയതിന് മാറഡോണ ചുവപ്പുകാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു.

ലോകകപ്പിനു പിന്നാലെ മാറഡോണയെ അന്നത്തെ റെക്കോഡ് തുകയായ 9.81 ദശലക്ഷം ഡോളര്‍ മുടക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ സ്വന്തമാക്കി. 1983-ല്‍ ബാഴ്‌സയ്‌ക്കൊപ്പം കോപ്പ ഡെല്‍ റേ കപ്പും സ്പാനിഷ് സൂപ്പര്‍ കപ്പും സ്വന്തമാക്കി. ബാഴ്‌സയില്‍ മികച്ച രണ്ടു വര്‍ഷങ്ങളായിരുന്നു താരത്തിന്റേത്. 58 മത്സരങ്ങളില്‍ നിന്നായി ബാഴ്‌സയ്ക്കായി 38 ഗോളുകളും സ്വന്തമാക്കി. പക്ഷേ പിന്നീട് പരിക്കും വിവാദങ്ങളും അദ്ദേഹത്തെ അലട്ടി. സഹതാരങ്ങളുമായും ക്ലബ്ബ് അധികൃതരുമായും പ്രശ്‌നങ്ങള്‍ ഉടലെടുത്തു. ഒടുവില്‍ 1984-ല്‍ ബാഴ്‌സ വിട്ട് ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയിലേക്ക്. അന്നത്തെ റെക്കോഡ് തുകയായിരുന്ന 13.54 ദശലക്ഷം ഡോളറായിരുന്നു കൈമാറ്റ തുക.

1984 നവംബര്‍ ഏഴിനാണ് മാറഡോണയുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റം നടക്കുന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ക്ലോഡിയ വില്ലഫെയ്‌നെ താരം ജീവിതത്തിലേക്ക് കൂട്ടി. 1987 ഏപ്രില്‍ രണ്ടിന് ഇരുവര്‍ക്കും ആദ്യ കുട്ടി ജനിച്ചു. ഡാല്‍മ നെരിയ. 1989 മേയ് 16-നായിരുന്നു രണ്ടാമത്തെ മകള്‍ മകള്‍ ജിയാനിന്ന ഡിനോരയുടെ ജനനം. എന്നാല്‍ മയക്കുമരുന്നിന്റെ ഉപയോഗവും മറ്റ് ബന്ധങ്ങളും താരത്തിന്റെയും ക്ലോഡിയയുടെയും ജീവിതത്തില്‍ വിള്ളലുകള്‍ വീഴ്ത്തി. 15 വര്‍ഷക്കാലത്തെ ദാമ്പത്യത്തിനു ശേഷം 2004-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഡിവോഴ്‌സ് നടപടികള്‍ക്കിടെയാണ് തനിക്ക് മറ്റൊരു ബന്ധത്തില്‍ ഒരു മകനുണ്ടെന്ന് മാറഡോണ വെളിപ്പെടുത്തുന്നത്.

1984 മുതല്‍ 1991 വരെ നാപ്പോളിക്കായി കളിച്ച മാറഡോണ ക്ലബ്ബിനായി 188 മത്സരങ്ങളില്‍ നിന്ന് 81 തവണ സ്‌കോര്‍ ചെയ്തു. മാറഡോണയുടെ ഫുട്‌ബോള്‍ ജീവിതത്തിന്റെ സുവര്‍ണ കാലവും ക്ലബ്ബിന്റെ ചരിത്രത്തിലെ സുവര്‍ണ കാലവും ഇതായിരുന്നു. 1986-87, 1989-90 സീസണുകളില്‍ ക്ലബ്ബ് സീരി എ കിരീടത്തില്‍ മുത്തമിട്ടു. 1988-89 സീസണില്‍ യുവേഫ സൂപ്പര്‍ കപ്പിലും മാറഡോണ നാപ്പോളിയെ കിരീടത്തിലേക്ക് നയിച്ചു. 1987-88, 1988-89 സീസണുകളില്‍ ഇറ്റാലിയന്‍ലീഗില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ക്ലബ്ബിനായി. ഇതിനൊപ്പം 1986-87 സീസണില്‍ കോപ്പാ ഇറ്റാലിയ കിരീടവും 1990-91 സീസണില്‍ സൂപ്പര്‍ കോപ്പ ഇറ്റാലിയാന കിരീടവും നാപ്പോളി സ്വന്തമാക്കി.

ഇതിനിടെ 1986-ല്‍ തന്റെ രണ്ടാം ലോകകപ്പില്‍ അര്‍ജന്റീനയെ ഏതാണ്ട് ഒറ്റയ്ക്കു തന്നെ അദ്ദേഹം കിരീടത്തിലേക്ക് നയിച്ചു. 1986-ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയെ നയിച്ചത് അദ്ദേഹമായിരുന്നു. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയ രണ്ടു ഗോളുകളും (ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോള്‍) ചരിത്രത്തില്‍ ഇടംനേടി. ഫൈനലില്‍ പശ്ചിമ ജര്‍മനിയെ തോല്‍പ്പിച്ച് കീരിടവുമായാണ് മാറഡോണയുടെ ടീം മടങ്ങിയെത്തിയത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയതും മാറഡോണ തന്നെ.

1990 ഇറ്റലി ലോകകപ്പിലും മാറഡോണ തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. ചാമ്പ്യന്മാരായ അര്‍ജന്റീനയെ ആദ്യ മത്സരത്തില്‍ പക്ഷേ കാമറൂണ്‍ അട്ടിമറിച്ചു. കഷ്ടിച്ച് ഫൈനല്‍ വരെ എത്തിയ ടീം പശ്ചിമ ജര്‍മനിയോട് തോറ്റു. രാജ്യത്തിനായി നാലു ലോകകപ്പുകള്‍ കളിച്ച മാറഡോണ 21 മത്സരങ്ങളില്‍ നിന്ന് എട്ടു ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു. അര്‍ജന്റീനയ്ക്കായി 91 മത്സരങ്ങളില്‍ നിന്ന് 34 തവണ അദ്ദേഹം സ്‌കോര്‍ ചെയ്തു.

പിന്നീട് 1991 മാര്‍ച്ച് 17-ന് ഒരു ഫുട്‌ബോള്‍ മത്സരത്തിന് ശേഷം നടന്ന പരിശോധനയില്‍ താരം കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് 15 മാസത്തെ വിലക്ക്. അര്‍ജന്റീനയില്‍ മടങ്ങിയെത്തിയതിനു പിന്നാലെ കൊക്കെയ്ന്‍ കൈവശം വെച്ചതിന് താരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊക്കെയ്ന്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി അദ്ദേഹത്തോട് നിര്‍ദേശിച്ചു. 1992-ല്‍ വിലക്ക് അവസാനിച്ചെങ്കിലും നാപ്പോളിക്ക് കളിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. തുടര്‍ന്ന് നാപ്പോളി വിട്ട് സ്പാനിഷ് ക്ലബ്ബ് സെവിയ്യയിലേക്ക് കൂടുമാറി. ഒരു സീസണില്‍ സെവിയ്യയ്ക്കായി കളിച്ച താരം പിന്നീട് ക്ലബ്ബുമായി തെറ്റിപ്പിരിഞ്ഞ് 1993-ല്‍ നാട്ടിലെ നേവല്‍സ്സ് ഓള്‍ഡ് ബോയ്‌സില്‍ ചേര്‍ന്നു. പിന്നീട് 1994-ല്‍ ക്ലബ്ബിന്റെ പരിശീലനത്തില്‍ പങ്കെടുക്കുന്നില്ലെന്നാരോപിച്ച് താരത്തെ നേവല്‍സ്സ് ഓള്‍ഡ് ബോയ്‌സ് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ബൊക്ക ജൂനിയേഴ്‌സിലേക്ക്.

1994-ല്‍ പത്രക്കാരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത് വിവാദമായി. ഇതിന്റെ പേരില്‍ നിയനടപടിയും നേരിട്ടു. 1994 അമേരിക്ക ലോകകപ്പില്‍ രണ്ടു കളികളില്‍ മാത്രമേ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചുള്ളൂ. ഗ്രീസുമായുള്ള കളിക്കു ശേഷം നടത്തിയ പരിശോധനയില്‍ എഫെഡ്രിന്‍ എന്ന മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കി. 1996-ല്‍ മയക്കുമരുന്ന് ഉപയോഗത്തിന് ഒരു സ്വിസ് ഡ്രഗ് ക്ലിനിക്കില്‍ ചികിത്സയ്ക്ക് വിധേയനായി. വീണ്ടും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ 1997-ലെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചു.

Vadasheri Footer