Madhavam header
Above Pot

വയനാട്ടില്‍ മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല : പി.സി.ചാക്കോ

സുനീറിനോട് തോല്‍ക്കാനാകും രാഹുലിന്റെ വിധി : കാനം രാജേന്ദ്രന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏതെങ്കിലും ഒരു സീറ്റില്‍ നിന്നും മത്സരിക്കാമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചിട്ടില്ലെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി.സി.ചാക്കോ പറഞ്ഞു. വയനാട്ടില്‍ നിന്ന് മത്സരിക്കാമെന്ന് രാഹുല്‍ സമ്മതിച്ചതായി ഏതെങ്കിലും നേതാക്കള്‍ പറയുന്നുണ്ടെങ്കില്‍ അത് വസ്‌തുതാ വിരുദ്ധമാണ്. രാഹുല്‍ അങ്ങനെ ആരോടും പറഞ്ഞിട്ടില്ലെന്നതാണ് സത്യം. എന്നാല്‍ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നത് നല്ലതാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്ബോള്‍ വ്യക്തമാക്കി.

Astrologer

കേരളത്തില്‍ സി.പി.എമ്മിനെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തോട് താന്‍ യോജിക്കുന്നില്ല. ദേശീയാടിസ്ഥാനത്തില്‍ ഒരുമിച്ച്‌ നില്‍ക്കുന്ന പാര്‍ട്ടികള്‍ പ്രാദേശിക തലത്തില്‍ പരസ്പരം മത്സരിക്കുന്ന കീഴ്‌വഴക്കം നേരത്തെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രധാന ശത്രു ബി.ജെ.പി തന്നെയാണ്. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കണമെന്ന് കര്‍ണാടക, തമിഴ്നാട്, കേരള തുടങ്ങിയ കോണ്‍ഗ്രസ് കമ്മിറ്റികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം അനുകൂലമായ തീരുമാനം എടുത്തിട്ടില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന രീതിയില്‍ പ്രചാരണം നടത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പക്വമായല്ല നടന്നത്. ഗ്രൂപ്പുകള്‍ സീറ്റുകള്‍ വീതം വെക്കുകയാണ് ചെയ്തത്. കഴിഞ്ഞ കുറെക്കാലമായി പാര്‍ട്ടി സ്ഥാനങ്ങളായാലും തെരഞ്ഞടപ്പ് സ്ഥാനാര്‍ത്ഥികളായാലും ഇത്തരത്തിലാണ് നടക്കുന്നത്. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഗ്രൂപ്പ് താത്പര്യത്തിനപ്പുറം ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാലും സിപിഐ സ്ഥാനാര്‍ത്ഥി പി പി സുനീറിനെ മാറ്റില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിനെതിരെ രാഹുലിനെ രംഗത്തിറക്കുന്ന കോണ്‍ഗ്രസ് നയം തെറ്റ്. സുനീറിനോട് തോല്‍ക്കാനാകും രാഹുലിന്റെ വിധിയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച്‌ രാഹുല്‍ ഗാന്ധിക്ക് പാതയൊരുക്കേണ്ട ബാധ്യത സിപിഐയ്ക്ക് ഇല്ലെന്ന് കാനം രാജേന്ദ്രന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച്‌ കാനം വീണ്ടും രംഗത്തുവന്നത്.

Vadasheri Footer