
നിയമ സഭയിലെ ഊരാളുങ്കൽ കരാറിന് പൂട്ടിട്ട് സ്‌പീക്കർ

തിരുവനന്തപുരം : നിയമസഭാ മന്ദിരത്തിനുള്ളിൽ മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നൽകിയ നവീകരണ കരാറുകൾ കൂട്ടത്തോടെ റദ്ദാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയ്ക്കുള്ളിലെ എൽഇഡി വാൾ നന്നാക്കാൻ മാത്രം 10 ലക്ഷം രൂപ പൊതുപണം ചെലവാക്കാമെന്ന മുൻ സ്പീക്കറുടെ ഉത്തരവ് റദ്ദാക്കിയതിൽ ഉൾപ്പെടും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് തുക അനുവദിച്ച് മുൻപ് ഇറക്കിയ മറ്റ് ഉത്തരവുകളും സ്പീക്കർ റദ്ദാക്കിയിട്ടുണ്ട്. ഇതിനൊപ്പമാണ് എൽഇഡി വാൾ നന്നാക്കാൻ നിയമസഭ പണം ചെലവിടുമെന്ന ഉത്തരവും റദ്ദാക്കിയിട്ടുള്ളത്
നിയമസഭയ്ക്കുള്ളിൽ ഊരാളുങ്കൽ സൊസൈറ്റി നടത്തിയ വിവിധ നവീകരണ പ്രവൃത്തികളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണ് സ്പീക്കറുടെ നടപടി. വാർഷിക പരിപാലന കരാർപ്രകാരം എൽഇഡി വാളിന്റെ അറ്റകുറ്റപ്പണിയുടെ പൂർണ്ണമായ ചെലവ് വഹിക്കേണ്ടത് കരാർ ലഭിച്ച സൊസൈറ്റി തന്നെയാണെന്ന് ഉന്നതതല പരിശോധനയിൽ വ്യക്തമായിരുന്നു. ഇതേത്തുടർന്ന് പൊതുപണം അനാവശ്യമായി ചെലവഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കാൻ സ്പീക്കർ കർശന നിർദ്ദേശം നൽകുകയായിരുന്നു
എൽഇഡി വാൾ വിവാദത്തിന് പുറമെ വലിയ സാമ്പത്തിക ഇടപാടുകൾ നടന്ന മറ്റ് പദ്ധതികൾക്കും നിയമസഭാ സെക്രട്ടേറിയറ്റ് പൂട്ടിട്ടിട്ടുണ്ട്.
സഭയ്ക്കുള്ളിലെ ഡൈനിങ് ഹാൾ അത്യാധുനിക രീതിയിൽ നവീകരിക്കുന്നതിനായി ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയ ഏഴരക്കോടി രൂപയുടെ കരാറും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് നിയമസഭയ്ക്കകത്ത് ഊരാളുങ്കലിന് ലഭിച്ച പ്രത്യേക ആനുകൂല്യങ്ങളും കരാറുകളും വൻ അഴിമതിയിലേക്കാണ് വിരൽചൂണ്ടുന്നതെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ പ്രാധമിക വിലയിരുത്തൽ. നിയമസഭയിലെ നടപടിക്രമങ്ങൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യാനുള്ള ‘ഇ-നിയമസഭ’ പദ്ധതിയിൽ നേരത്തെ തന്നെ വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.

കോടികൾ ചെലവഴിച്ച് നിയമസഭാ പരിസരം നവീകരിക്കുന്നതിനായി വിവിധ കരാറുകാർക്കായി അനുവദിച്ച മറ്റ് പദ്ധതികളും അടിയന്തരമായി നിർത്തിവയ്ക്കാൻ നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. മുൻ എൽഡിഎഫ് സർക്കാർ ഭരണാനുമതി നൽകി ആദ്യഘട്ട തുക പാസ്സാക്കിയെടുത്ത പദ്ധതികളാണിവ.കേവലം മണ്ണ് പരിശോധനയ്ക്കായി മാത്രം 6 ലക്ഷം രൂപയാണ് ഈ പദ്ധതിയുടെ ഭാഗമായി മുൻപ് അനുവദിച്ചിരുന്നത്
