
വിജീഷ് മണിക്ക് പിന്തുണയുമായി അട്ടപ്പാടി അമ്മമാരും കലാകാരന്മാരും

ചാവക്കാട് : ലോക ആദിവാസി ദിനത്തിൽ സംവിധായകൻ വിജീഷ് മണിക്ക് പിന്തുണയും ആശ്വാസവുമായി അട്ടപ്പാടിയിൽ നിന്ന് അമ്മമാരും കലാകാരന്മാരും വന്നെത്തി. സംവിധായകൻ വിജീഷ് മണിയുടെ ചാവക്കാട്ടെ മുതുവട്ടൂർ ആലുംപടിയിലെ വീട്ടിലെത്തിയ ഇക്കൂട്ടർ പിന്നീട് നിവേദനം സമർപ്പിക്കാൻ ഗുരുവായൂർ എസിപി ഓഫീസിലെത്തി. മധുവിന്റെ അമ്മ വല്ലി സഹോദരി സരസു, ഗോത്രഗായിക വടികിയമ്മയും ,ശിവാനി, കൃഷ്ണവേണി, മോഹിനി, മുതുകേശൻ തുടങ്ങിയവരും ഗുരുവായൂർ എ.സി.പി എം. സുരേന്ദ്രനെ സന്ദർശിച്ച് നിവേദനം നൽകി.
കൂടാതെ ഗോത്രപ്രാർത്ഥന ചൊല്ലി. ജൂലൈ 30നാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വിജീഷ് മണിയുടെ വാഹനം സാമൂഹിക വിരുദ്ധർ കത്തിച്ചത്. സംഭവത്തിൽ, വാഹനത്തിൽ സൂക്ഷിച്ചിരുന്ന അട്ടപ്പാടിയുടെ ഗോത്രകലയും സംസ്കാരവും രേഖപ്പെടുത്തിയ മൺമറിയുന്ന “രാമർകൂത്ത് – റിവിവിങ്ങ് ദ ട്രൈബൽ എപ്പിക് ഓഫ് രാമാ” ഡോക്യൂഫിക്ഷന്റെ ഹാർഡ് ഡിസ്കുകളും കത്തിനശിച്ചിരുന്നു.
“വിജീഷ് മണി അട്ടപ്പാടിയുടെ മകനാണ്. അട്ടപ്പാടിയുടെ ജീവിതവും വേദനകളും ലോകത്തിന് മുന്നിലെത്തിക്കാൻ അദ്ദേഹം വർഷങ്ങളായി പ്രവർത്തിക്കുന്നു. അദ്ദേഹത്തിന് നേരെയുണ്ടായ സംഭവം ഞങ്ങളെ ഏറെ വേദനിപ്പിച്ചു. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു.
“ഞങ്ങളുടെ കലയും സംസ്കാരവും ലോകത്തിന് മുന്നിലെത്തിക്കുന്ന വിജീഷ് മണിയെ ഇല്ലാതാക്കാൻ ശ്രമിച്ചവരെ ഉടൻ കണ്ടെത്തണമെന്ന് ഗോത്രഗായിക ശിവാനി പറഞ്ഞു.

അട്ടപ്പാടിയിലെ ഇരുള, മുഡുക, കുറുമ്പ ഭാഷകളിൽ നേതാജി, (Sound of Pain), ആദിവാസി (The Black Death) തുടങ്ങിയ സിനിമകളും കോകാൽ – The Last Breath, അട്ടപ്പാടി – The Valley of Divine Healing, രാമർകൂത്ത് – Reviving The Tribal Epic of Rama തുടങ്ങിയ ഡോക്യൂഫിക്ഷനുകളും ഒരുക്കിയ വിജീഷ് മണിക്ക് അട്ടപ്പാടിയുമായി വർഷങ്ങളായുള്ള ആത്മബന്ധമാണുള്ളത്.
അട്ടപ്പാടിയുടെ കലയും സംസ്കാരവും സംരക്ഷിക്കാനുള്ള വിജീഷ് മണിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ലോക ആദിവാസി ദിനത്തിൽ സംഘം അദ്ദേഹത്തിനായി നിവേദനം നൽകിയത്. പൊതുപ്രവർത്തകൻ ബാബു ഗുരുവായൂർ ഒപ്പമുണ്ടായിരുന്നു.
