

കുന്നംകുളം : പഴഞ്ഞി പെരുന്തിരുത്തിയിൽ നിന്ന് കാണാതായ എൺപത്തിനാലുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുന്തിരുത്തി ഏലാഞ്ചേരി വീട്ടിൽ വേലപ്പന്റെ മകൾ കൗസല്യയെയാണ് വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ജൂൺ 16-ാം തീയതി വൈകിട്ട് 6.30-ഓടെ കൗസല്യയെ വീട്ടിൽ നിന്ന് കാണാതായതിനെത്തുടർന്ന് സഹോദരൻ രാഘവൻ കുന്നംകുളം പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കുന്നംകുളം പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ 12 മണിയോടെ വീടിന് സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
സംഭവം അറിഞ്ഞയുടൻ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ആർ. സനീഷ് കുമാർ സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു.
തുടർനടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും. കുന്നംകുളം പോലീസിന്റെ നേതൃത്വത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
