Madhavam header
Above Pot

ശശിതരൂരടക്കം 8 പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്ത് യുപി പൊലീസ്..

Astrologer

ദില്ലി: ശശി തരൂരിനും രാജ്ദീപ് സർദേശായിക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ഉത്ത‍ർപ്രദേശ് പൊലീസ് കേസെടുത്തു. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ ലഭിച്ച പരാതിയിലാണ് നടപടി. കാരവൻ മാഗസിന്റെ വിനോദ് കെ ജോസിനും റിപ്പോർട്ടർമാ‍ർക്കും എതിരെയും കേസെടുത്തിട്ടുണ്ട്. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, മതസ്പർദ്ധ വളർത്തൽ എന്നീ വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. നോയിഡ പൊലീസാണ് എട്ട് പേർക്കെതിരെ കേസെടുത്തിട്ടുള്ളത്. പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ ഇത് വലിയ രാഷ്ട്രീയ വിവാദമായി മാറുവാൻ സാധ്യതയുണ്ട്.

അതേ സമയം കര്‍ഷകരുടെ സമരഭൂമി ഒഴിപ്പിക്കാനുള്ള നടപടി ശക്തമാക്കി പോലീസ്. ഗാസിപുരിലെ സമരകേന്ദ്രത്തിലെ കര്‍ഷകര്‍ ഇന്ന് രാത്രി 11 മണിക്കുള്ളില്‍ ഒഴിയണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. തങ്ങളെ അറസ്റ്റ് ചെയ്താലും സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

സമരഭൂമി വിടണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച രാത്രി തന്നെ ജില്ലാ ഭരണകൂടം ഗാസിപുരിലെ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കര്‍ഷകര്‍ ഇതിന് തയ്യാറായില്ല. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ പ്രദേശത്ത് പോലീസ് സന്നാഹം ശക്തിപ്പെടുത്തി. വൈകീട്ടോടെ സമരഭൂമിയില്‍ പ്രവേശിച്ച പോലീസ് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ ടെന്റിന് പുറത്ത് നോട്ടീസ് പതിക്കുകയും ചെയ്തു.

പതിനൊന്ന് മണിക്കുള്ളില്‍ ഒഴിഞ്ഞില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. അതേസമയം പോലീസ് നടപടിയുണ്ടായാല്‍ അതിനെ നേരിടുമെന്നും വെടിവെച്ചാലും സമരവേദിയില്‍ നിന്ന് മാറില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. യു.പി പോലീസിന് പുറമേ കേന്ദ്രസേനയേയും സമരഭൂമിക്ക് ചുറ്റും വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗാസിപൂരിലേക്കുള്ള ഗതാഗതം തടഞ്ഞു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഗാസിപൂരിന് പുറമേ സിംഘുവിലെ സമരഭൂമിയിലും കര്‍ഷക സമരത്തിനെതിരേ വ്യാഴാഴ്ച പ്രതിഷേധം ഉയര്‍ന്നിരുന്നു. കര്‍ഷകര്‍ സമരപന്തല്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ആളുകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഷാജഹാന്‍പുരിലും കര്‍ഷകര്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നു. ഹരിയാനയില്‍ നിന്ന് 20,000 ട്രാക്ടറുകള്‍ തിക്രിയില്‍ എത്തിക്കാനും കര്‍ഷക സംഘടനങ്ങള്‍ ലക്ഷ്യമിടുന്നുന്നുണ്ട്. ഈ സാഹചര്യത്തില്‍ തിക്രി ഉള്‍പ്പെടെയുള്ള പ്രധാന സമരകേന്ദ്രങ്ങളിലെല്ലാം പോലീസ് വിന്യാസം ശക്തിപ്പെടുത്തി. 

ഇതിനിടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമത്തില്‍ യുഎപിഎ ചുമത്തി ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എസിപി ലളിത് മോഹന്‍ നേഗിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. 37 കര്‍ഷക നേതാക്കളെ പ്രതിചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എല്ലാവര്‍ക്കും പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Vadasheri Footer