Madhavam header
Above Pot

തൃശൂരിൽ അന്താരാഷ്ട്ര നാടകോത്സവത്തിന് തിരശീല ഉയർന്നു

തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം. അക്കാദമി അങ്കണത്തിലെ ആക്ടർ മുരളി തിയറ്ററിൽ സാംസ്‌കാരിക മന്ത്രി എ. കെ ബാലൻ നാടകോത്സവം ഉദ്‌ഘാടനം ചെയ്തു. അക്കാദമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രളയാനന്തരം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടും സർക്കാരിൻറെ പൂർണ സഹകരണത്തോടെയാണ് ഇത്തവണ ഇറ്റ്‌ഫോക് നടത്തുന്നത്.

സാമ്പത്തിക പരിമിതികൾ ഉണ്ടെങ്കിൽ പോലും പരസ്പ്പരം സഹകരിച്ചു കൊണ്ട് ഈ നാടകോത്സവം വിജയകരമാകുമെന്നു അവർ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഫെസ്റ്റിവൽ പുസ്തകവും ഫെസ്റ്റിവൽ ദിനങ്ങളിൽ പുറത്തിറക്കുന്ന വാർത്ത പത്രികയും പ്രകാശനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്റ്റർമാരിൽ ഒരാളായ അരുന്ധതി നാഗ് പുസ്തകവും വാർത്താ പത്രികയും ഏറ്റു വാങ്ങി. ഫെസ്റ്റിവൽ ഡയറക്റ്റർ എം.കെ റെയ്ന ഫെസ്റ്റിവലിനെ അധികരിച്ചു സംസാരിച്ചു.

Astrologer

അക്കാദമിയുടെ 2019ലെ അമ്മന്നൂർ പുരസ്‌കാരം പ്രശസ്ത ഇന്ത്യൻ നാടക പ്രവർത്തകൻ പ്രസന്നയ്ക്ക് മന്ത്രി എ.കെ ബാലൻ സമ്മാനിച്ചു. ഫെസ്റ്റിവൽ ഡയറക്റ്റർ ജി കുമാരവർമ്മ പ്രശസ്തിപത്രം പാരായണം ചെയ്തു. സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ വൈശാഖൻ ആശംസകൾ അർപ്പിച്ചു. സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ സ്വാഗതവും അക്കാദമി നിർവാഹക സമിതി അംഗം ഫ്രാൻസിസ് ടി മാവേലിക്കര നന്ദിയും പറഞ്ഞു.
ഉദ്‌ഘാടന ചടങ്ങിന് ശേഷം മേളയിലെ ആദ്യ നാടകം ’ബിറ്റർ നെക്ടർ’ കെ. ടി മുഹമ്മദ് റീജിയണൽ തിയറ്ററിൽ അരങ്ങേറി. രാത്രി 8.30 നു തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സ് തീയ്യറ്ററിൽ ഇറാനിൽ നിന്നുള്ള നാടകം ‘ദി വെൽ” അരങ്ങേറി. വൈകിട്ട് എം എസ് ലാവണ്യവും സംഘവും അവതരിപ്പിച്ച സാക്സഫോൺ സംഗീത കച്ചേരിയും അരങ്ങേറി.

Vadasheri Footer