ഭീകര ക്യാമ്പുകൾ പാക്കിസ്ഥാൻ നിറുത്തിയില്ലെങ്കിൽ തങ്ങൾ തകർക്കും : ഇറാൻ

തെഹ്‌റാന്‍: പാകിസ്താനിലെ ഭീകരക്യാമ്ബുകളെ ഇല്ലാതാക്കണമെന്ന മുന്നറിയിപ്പുമായി ഇറാന്‍. പാകിസ്താന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും ഇറാന്‍ നിര്‍ദേശിച്ചു. ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയാണ് കനത്ത താക്കീത് നല്‍കിയത്. എനിക്ക് പാകിസ്താനോടൊരു ചോദ്യം ഉന്നയിക്കാനുണ്ട്. നിങ്ങളുടെ പോക്ക് എവിടേക്കാണ്. അതിര്‍ത്തികളില്‍ നിങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ അയല്‍രാജ്യങ്ങളെല്ലാം നിങ്ങളുടെ ശത്രുക്കളായി മാറിയിരിക്കുകയാണ്.

നിങ്ങള്‍ ദ്രോഹിക്കാത്ത ഏതെങ്കിലും അയല്‍രാജ്യങ്ങളുണ്ടോ എന്നും ജനറല്‍ സുലൈമാനി ചോദിച്ചു. നിങ്ങള്‍ അണുബോംബ് കൈവശമുള്ള രാജ്യമാണ്. എന്നിട്ടും തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ പാകിസ്താന് സാധിക്കുന്നില്ല. നിരവധി തീവ്രവാദികളുള്ള ഗ്രൂപ്പുകള്‍ പാകസിത്ാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാന്റെ ക്ഷമ പരീക്ഷിക്കാന്‍ പാകിസ്താന്‍ നില്‍ക്കരുതെന്നും സുലൈമാന മുന്നറിയിപ്പ് നല്‍കി. നേരത്തെ ഇറാനും ഇന്ത്യയും തമ്മില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മറുപടിയെന്നാണ് സൂചന.

ഇന്ത്യ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇറാനിലേക്ക് പോകാനിരിക്കവെയാണ് ഇറാനില്‍ നിന്ന് പാകിസ്താനെതിരെ മുന്നറിയിപ്പുണ്ടായത്. ഇറാന്‍ പാര്‍ലമെന്റിലെ ഫോറിന്‍ പോളിസി കമ്മീഷന്‍ ചെയര്‍മാന്‍ ഹെസ്മത്തുള്ള ഫലാഹത്ത്പിസ്‌ഹെയും പാകിസ്താനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇറാന്‍ മതില്‍ കെട്ടുമെന്നാണ് മുന്നറിയിപ്പ്. ഭീകരരെ തടയാനാണ് ഈ നീക്കം. അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാകിസ്താന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഭീകരക്യാമ്ബുകള്‍ ഇറാന്‍ തന്നെ തകര്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ പരമോന്നത് നേതാവ് ആയത്തുള്ള ഖമേനിയും പാകിസ്താനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുരണ്ട്. ബലൂചിസ്ഥാനിലെ തീവ്രവാദി സംഘമാണ് ചാവേര്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്നും, ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്താനില്‍ 48 തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. അതേസമയം ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകള്‍ ഫലം കാണുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.