Madhavam header
Above Pot

പ്രവാസിയുടെ ആത്മഹത്യ , മാപ്പർഹിക്കാത്ത തെറ്റ് : ഹൈക്കോടതി

കൊച്ചി: കണ്ണൂർ ആന്തൂരിലെ പ്രവാസി വ്യവസായി പാർത്ഥ കൺവെൻഷൻ സെന്റർ ഉടമ സാജന്റെ ആത്മഹത്യയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇത് അസ്വസ്ഥതയുണ്ടാക്കുന്ന മരണമെന്ന് പറഞ്ഞ ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് തേടി. അടുത്ത മാസം 15-നകം കേസിൽ റിപ്പോ‍ർട്ട് നൽകണമെന്നാണ് ഹൈക്കോടതി സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

new consultancy

Astrologer

ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. ഈ മരണം കോടതിയെ അസ്വസ്ഥമാക്കുന്നു. അപേക്ഷകൾ സർക്കാരിന് മുന്നിൽ ഇങ്ങനെ കെട്ടിക്കിടക്കുമ്പോൾ അതിൽ മൗനം പാലിക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്. മരിച്ചയാളെ കോടതിക്ക് തിരിച്ച് കൊണ്ടുവരാനാകില്ല. പക്ഷേ, ഇനിയെങ്കിലും സർക്കാർ ഇതിൽ ഉചിതമായ നടപടിയെടുക്കണം – ഹൈക്കോടതി പറഞ്ഞു. ഇതിനൊപ്പം ആന്തൂർ നഗരസഭയിൽ സാജൻ അപേക്ഷ നൽകിയ ദിവസം മുതൽ ഉള്ള ഫയലുകളും രേഖകളും സാജന് നൽകിയ കുറിപ്പുകളും കത്തുകളും അടക്കം എല്ലാ രേഖകളും ഹൈക്കോടതിക്ക് മുമ്പാകെ സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. സംഭവത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് തന്നെ വകുപ്പ് തല അന്വേഷണം വേണം. സർക്കാർ തന്നെ എല്ലാ വശങ്ങളും പുറത്തു കൊണ്ടുവരണം.

അങ്ങനെയൊരു നടപടിയുണ്ടാകുമ്പോൾ മാത്രമേ സമൂഹത്തിന് ഇതിൽ എന്തെങ്കിലും ചെയ്തു എന്ന് തോന്നുകയുള്ളു. ഇത്തരം ആത്മഹത്യകൾ ഉണ്ടാകുന്നത് വ്യവസായ സംഭകർക്ക് തെറ്റായ സന്ദേശമാണ് നൽകുക. ഈ അവസ്ഥ തുടരുമ്പോൾ നിക്ഷേപകർക്ക് ദുരിതപൂർണമായ അവസ്ഥയുണ്ടാകും – കോടതി പറഞ്ഞു. ഹ‍ർജിയിൽ സർക്കാരിന് വേണ്ടി ഹാജരായത് സ്റ്റേറ്റ് അറ്റോർണിയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ഭാവിയിൽ ഇത്തരം പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും ഉണ്ടാകുമെന്നും സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഒരു ഏക ജാലക സംവിധാനം ഉണ്ടാകണം. അത്തരം നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ച് വരുന്നതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.

എന്നാൽ കോടതി ഈ വിശദീകരണത്തിൽ തൃപ്തി രേഖപ്പെടുത്തിയില്ല. വാക്കാലുള്ള വിശദീകരണം പോരെന്നും, എന്താണ് സംഭവിച്ചതെന്ന് കോടതി നേരിട്ട് പരിശോധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് രേഖകൾ ഹാജരാക്കാനും റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടത്.

Vadasheri Footer