Madhavam header
Above Pot

ശബരിമല, സാവകാശ ഹർജിയുമായി ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക് .

പമ്പ: ശബരിമലയിലെ സ്ത്രീപ്രവേശവിധി നടപ്പാക്കുന്നതിൽ സാവകാശം തേടി ദേവസ്വംബോർഡ് നാളെ സുപ്രീംകോടതിയിൽ സാവകാശഹർജി നൽകും. നാളെ ഹർജി നൽകാനാകില്ലെങ്കിൽ തിങ്കളാഴ്ച തീർച്ചയായും ഹർജി സമർപ്പിക്കാനാകുമെന്നും ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കി.

ശബരിമലയിലെ ക്രമസമാധാനപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാവും പ്രധാനമായും സാവകാശഹർജി നൽകുക. പന്തളം രാജകുടുംബവും തന്ത്രികുടുംബവും ഉന്നയിച്ച ആചാരപ്രശ്നങ്ങൾ കൂടി ഹർജിയിൽ ചൂണ്ടിക്കാട്ടുമെന്നും ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കി.

Astrologer

സാവകാശഹർജി നൽകാമെന്ന കാര്യത്തിൽ അനുകൂലമായ നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് പദ്മകുമാർ വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് മാത്രമാണ് ബോർഡ് ആവശ്യപ്പെടുക. എത്ര കാലം സാവകാശം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത്തരം ഒരു ആവശ്യവും ഇപ്പോൾ ബോർഡ് ഉന്നയിക്കില്ലെന്ന് പദ്മകുമാർ വ്യക്തമാക്കി. എത്ര കാലം സാവകാശം നൽകാനാകുമെന്ന് സുപ്രീംകോടതി തീരുമാനിക്കട്ടെയെന്നും പദ്മകുമാർ പറഞ്ഞു.

സുപ്രീംകോടതിയിൽ ദേവസ്വംബോർഡിന് വേണ്ടി ഹാജരാകുന്നത് അഡ്വ. ചന്ദ്ര ഉദയ് സിംഗ് ഹാജരാകും. ഒപ്പം ദേവസ്വംബോർഡിന്‍റെ അഭിഭാഷകൻ, അഡ്വ.സുധീറും സുപ്രീംകോടതിയിൽ ബോർഡിനെ പ്രതിനിധീകരിക്കും. അഡ്വ. ശശികുമാർ, അഡ്വ. രാജ്മോഹൻ എന്നീ ഹൈക്കോടതിയിലെ അഭിഭാഷകരും സാവകാശ ഹർജി നൽകാനാകുമെന്ന് ബോർഡിന് നിയമോപദേശം നൽകിയിട്ടുണ്ടെന്നും പദ്മകുമാർ അറിയിച്ചു.

ശബരമലയിലെ സ്ഥിതി ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിലാണ് ബോർഡ് പമ്പയിൽ അടിയന്തരമായി യോഗം ചേർന്നത്. ഇന്നലെ തന്ത്രി, രാജകുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബോർഡിന് സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാനാകുമോ എന്ന് പരിശോധിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞതായി പന്തളം കൊട്ടാരപ്രതിനിധി വ്യക്തമാക്കിയത്.

ഇതിനിടെ ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു . ശബരിമലയില്‍ പൊലീസ് മുന്നോട്ട് വച്ച അനാവശ്യ നിയന്ത്രണം ദർശനം ദുഷ്കരമാക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. യുവതീപ്രവേശനത്തിന് സർക്കാർ കാണിക്കുന്ന ആവേശം ഭക്തർക്ക് സൗകര്യമൊരുക്കാന്‍ കാണിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വേണ്ട മുന്നൊരുക്കങ്ങൾ നടത്താത്തത് സർക്കാറിന്റെ വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 10 വർഷമായി തൃപ്തി ദേശായിക്ക് കോൺഗ്രസ്സുമായി ഒരു ബന്ധവുമില്ല. ഏതെങ്കിലും കാലത്ത് കോണ്‍ഗ്രസ് സീറ്റില്‍ മൽസരിച്ചെന്ന് കരുതി കോൺഗ്രസ്സിന് തൃപ്തി ദേശായിയുടെ കാര്യത്തില്‍ ഉത്തരവാദിത്വമില്ലെന്നും ചെന്നിത്തല വിശദമാക്കി.

Vadasheri Footer