Madhavam header
Above Pot

പരീക്ഷ മാറ്റി വെക്കുന്നത് പോലെ തൃശൂർ പൂരം മാറ്റി വെക്കാൻ കഴിയില്ല : തേറമ്പിൽ രാമകൃഷ്ണൻ

തൃശ്ശൂര്‍: ജനങ്ങള്‍ ഇല്ലാതെ തൃശൂര്‍ പൂരം നടത്തുന്നത് എന്തിനാണെന്ന് മുന്‍ സ്പീക്കര്‍ തേറമ്ബില്‍ രാമകൃഷ്ണന്‍. പ്രൗഢ ഗംഭീരമായി പൂരം നടത്താമെന്ന് വാഗ്ദാനം നല്‍കിയത് സര്‍ക്കാരാണ്. തെരഞ്ഞെടുപ്പ് പ്രകടന പത്രിക പോലെ പൂരം പ്രഖ്യാപനം പാടില്ലായിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന് പിന്മാറാന്‍ ആവാത്ത സ്ഥിതിയാണ്. പരീക്ഷ മാറ്റുന്നത് പോലെ പൂരം മാറ്റാനാകില്ലെന്നും തേറമ്പിൽ രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

Astrologer

അതേസമയം, പൂരം നടത്തിപ്പിനെതിരെ എതിര്‍പ്പും ശക്തമായിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂരം മുന്‍വര്‍ഷത്തെ പോല ചടങ്ങാക്കി നടത്തണമെന്നാണ് പൊതുവില്‍ ഉയരുന്ന അഭിപ്രയം. നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാളെ യോഗം ചേരാനിരിക്കയാണ്. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന് ദേവസ്വങ്ങള്‍ അറിയിച്ചിട്ടുണ്ട്. പൂരം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് പാറമേക്കാവ് ദേവസ്വത്തിന്റ പ്രധാന ആരോപണം.

ആനപാപ്പാന്മാരെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കണം. രോഗലക്ഷണമുള്ള പാപ്പാന്മാര്‍ക്ക് മാത്രം പരിശോധന നടത്തണം. ഒറ്റ ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും പ്രവേശനം നല്‍കണം എന്നിങ്ങനെയാണ് ദേവസ്വങ്ങളുടെ പ്രധാന ആവശ്യം. പക്ഷേ, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. നാളെ രാവിലെ പത്തരയ്ക്ക് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ഈ ആവശ്യങ്ങള്‍ അവതരിപ്പിക്കും. പുതിയ നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നത് പൂരം നടത്തിപ്പിനെ ബാധിക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ പ്രതീകരിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടികളുടെ മുമ്ബില്‍ മൗനം പാലിച്ചവര്‍ക്ക് തൃശൂര്‍ പൂരത്തോട് മാത്രം അസഹിഷ്ണുതയാണെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍ ആരോപിച്ചു. ആവശ്യമില്ലാത്ത നിബന്ധനകള്‍ കൊണ്ടുവന്ന് തൃശൂര്‍ പൂരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും മുന്നോട്ടുവച്ച മിക്കവാറും എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച്‌ പൂരം നടത്താന്‍ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങള്‍ തയ്യാറായിട്ടും എങ്ങനെയെങ്കിലും കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ് ഡിഎംഒ ശ്രമിക്കുന്നത്. പൂരം നടത്തിക്കില്ല എന്ന പിടിവാശിയിലാണ് ചിലര്‍ കുപ്രചാരണങ്ങളുമായി വീണ്ടും ഇറങ്ങിയിരിക്കുന്നത്. അതിനായി പരിഭ്രാന്തി പരത്താനുള്ള വീഡിയോ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

തൃശൂര്‍ പൂരം നടത്തിക്കില്ല എന്ന പിടിവാശിയുള്ള ഡിഎംഒ അടക്കമുള്ള ചിലര്‍ കുപ്രചരണങ്ങളുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടികളുടെ മുമ്ബില്‍ വാ പൊത്തിപ്പിടിച്ച്‌ മൗനം പാലിച്ചവര്‍ക്ക് തൃശൂര്‍ പൂരത്തോട് മാത്രം അസഹിഷ്ണുതയാണ്.

സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും മുന്നോട്ടുവച്ച മിക്കവാറും എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച്‌ പൂരം നടത്താന്‍ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങള്‍ തയ്യാറായിട്ടും എങ്ങനെയെങ്കിലും കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ് ഡിഎംഒ ശ്രമിക്കുന്നത്. അതിനായി പരിഭ്രാന്തി പരത്താനുള്ള വീഡിയോ സന്ദേശങ്ങളടക്കം പ്രചരിപ്പിക്കുന്നുണ്ട്. ഇലക്ഷന്‍ സമയത്ത് ബഹുമാന്യയായ ഡിഎംഒ എന്തേ മിണ്ടാതിരുന്നൂ ? തൃശൂരില്‍ പൂരത്തിന് മുമ്ബ് തന്നെ കോവിഡ് വ്യാപനമുണ്ടായെങ്കില്‍ ഇലക്ഷന്‍ കാലത്ത് ഉത്തരവാദിത്വം മറന്ന മാഡം തന്നെയല്ലേ ഉത്തരവാദി ?

യുക്തിസഹമായ നിയന്ത്രണങ്ങള്‍ നടപ്പാക്കിക്കോളൂ . എന്നാല്‍ പൂരം നടത്തിപ്പും ആചാരങ്ങളും അട്ടിമറിക്കാന്‍ വേണ്ടിയുള്ള അപ്രായോഗികമായ കടുംപിടുത്തം അരുത്. പൂരത്തിലെ പ്രധാന ഭാഗമായ ആനകളുടെ എഴുന്നള്ളിപ്പിന് വിഘാതമായേക്കാവുന്ന തരത്തിലുള്ള നിബന്ധനകള്‍ പിന്‍വലിക്കണം. ആനക്കാരില്‍ സിംപ്റ്റമാറ്റിക് ആയവര്‍ക്ക് മാത്രമായി പരിശോധന നടത്താം. എന്നാല്‍ എല്ലാവരെയും പരിശോധിക്കും എന്ന കടുംപിടുത്തം വന്നതോടെ ആനകള്‍ മുടങ്ങുന്ന അവസ്ഥയുണ്ട്. ഇത് പൂരത്തിന്‍്റെ നടത്തിപ്പിനെ ബാധിക്കും.

ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പൂരത്തിനെത്താം എന്ന ആദ്യ ജി.ഒ പ്രകാരം തന്നെ ജനങ്ങളെ പ്രവേശിപ്പിക്കണം. രണ്ടാം ഡോസിന് സമയമായിട്ടില്ലാത്തതിനാല്‍ ഭൂരിഭാഗം പേരെയും തടയുന്ന അവസ്ഥ ഉണ്ടാക്കരുത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ നഗരത്തിന്‍്റെ വിവിധ ഭാഗങ്ങളിലുള്ള എന്‍ട്രി പോയന്‍റുകള്‍ വഴി കടത്തിവിടാനാണ് പോലീസ് തയ്യാറാവേണ്ടത്. ആയിരക്കണക്കിന് പേര്‍ കോവിഡ് ടെസ്റ്റ് റിസള്‍ട്ട് ജാഗ്രത സൈറ്റില്‍ അപ് ലോഡ് ചെയ്യണം എന്നതൊക്കെ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിച്ചുള്ള നിബന്ധനകളാണ്.
അങ്ങേയറ്റം ജാഗ്രതയോടെ , കോവിഡ് നിബന്ധനകള്‍ പാലിച്ച്‌ പൂരം നടത്താന്‍ തയ്യാറായ പാറമേക്കാവ് , തിരുവമ്ബാടി ദേവസ്വങ്ങളെയും ഘടകപൂരക്കമ്മിറ്റികളെയും അഭിനന്ദിക്കുന്നു .

തൃശൂര്‍ പൂരത്തിന് മാത്രമായി അപ്രായോഗികമായ നിബന്ധനകള്‍ കൊണ്ടുവന്ന് പൂരത്തെ തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിക്കുന്നു .
തൃശൂര്‍ പൂരം ടി.വിയിലെങ്കിലും ലോകം മുഴുവന്‍ കാണാനുള്ള സാധ്യതകളെ ഇല്ലാതാക്കരുത്. കോവിഡ് ടെസ്റ്റ് നടത്തി സാമൂഹിക അകലം പാലിച്ചു കൊണ്ടു തന്നെ പൂരം നടക്കണം.

Vadasheri Footer