
ഇസ്രയേൽ ആക്രമണത്തില്‍ ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡർ ബാസീം ഈസ കൊല്ലപ്പെട്ടു.

ടെൽഅവീവ് : ഇസ്രയേൽ ആക്രമണത്തില്‍ ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡർ ബാസീം ഈസ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യത്തിന്‍റെ വ്യോമാക്രമണത്തിലാണ് ബാസീം ഈസ കൊലപ്പെട്ടത്. ബാസീം ഈസയും അനുയായികളും തങ്ങിയ കെട്ടിടത്തിൽ ബോംബിടുകയായിരുന്നു. 2014 ന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഹമാസ് തലവനാണ് ബാസീം ഈസ.


ഈസ അടക്കം നിരവധി മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതായി ഹമാസ് പ്രതികരിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണ സംവിധാനത്തിന്റെ തലവനും കൊല്ലപ്പെട്ടു. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. ഇതിനിടെ, തുടക്കം മാത്രമെന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം. ഹമാസ് സ്വപ്നത്തിൽപ്പോലും പ്രതീക്ഷിക്കാത്ത തിരിച്ചടി നൽകുമെന്നും ഹമാസിന്റെ തകർച്ച ഉറപ്പാക്കും വരെ വ്യോമാക്രമണം തുടരുമെന്നും നെതന്യാഹു പ്രതികരിച്ചു.

ഗാസ അതിർത്തിയിൽ ഹമാസ് മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.

അതെ സമയം മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇസ്രായേലിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും എംബസി നിർദ്ദേശം നൽകുന്നു. അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട് – നമ്പർ: +972549444120.
ഇന്നലെ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാരോട് എംബസി ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
തദ്ദേശീയ ഭരണസമിതികൾ, അഥവാ ലോക്കൽ അതോറിറ്റികൾ ശുപാർശ ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷണമെന്നും, അനാവശ്യയാത്രകൾ ഒഴിവാക്കി സേഫ് ഷെൽട്ടറുകൾക്ക് അടുത്ത് തന്നെ തങ്ങണമെന്നും എംബസി നിഷ്കർഷിക്കുന്നു.
എമർജൻസി നമ്പറിൽ സേവനം ലഭ്യമായില്ലെങ്കിൽ cons1.telaviv@mea.gov.in – എന്ന മെയിൽ ഐഡിയിൽ ഒരു സന്ദേശം നൽകണമെന്നും എംബസി ആവശ്യപ്പെടുന്നു. എല്ലാ തരം മാർഗനിർദേശങ്ങളും നൽകാൻ എംബസി അധികൃതർ തയ്യാറാണെന്നും ജാഗ്രത പാലിക്കണമെന്നും, ഫേസ്ബുക്കിലൂടെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധ പ്രാദേശിക ഭാഷകളിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പുകളിൽ ടെൽ അവീവിലെ ഇന്ത്യൻ എംബസി വ്യക്തമാക്കുന്നു.
ലോക്ക്ഡൗൺ മൂലം വിമാനസർവീസ് നിർത്തിവച്ചതിനാൽ ഇന്ത്യയിലേക്കുള്ള യാത്ര മുടങ്ങിയ ഇന്ത്യക്കാർ പലരും അവിടെ കുടുങ്ങിയ നിലയിലാണ്.
