Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവാന് ബ്രഹ്മകലശം അഭിഷേകം ചെയ്തു , ഉത്സവം നാളെ കൊടികയറും

ഗുരുവായൂര്‍: നാരായണമന്ത്രജപം കൊണ്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ക്ഷേത്രത്തിൽ ഭഗവാന് ബ്രഹ്മകലശം അഭിഷേകം ചെയ്തു. രാവിലെ 11-ഓടെ തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാടാണ് ചൈതന്യപൂരിതമായ ബ്രഹ്മകലശം ഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തില്‍ അഭിഷേകം ചെയ്തത്. രാവിലെ തന്നെ പന്തീരടീപൂജയടക്കമുള്ള പതിവുപൂജകള്‍ കഴിഞ്ഞ ശേഷം സഹസ്രകലശം അഭിഷേകമാരംഭിച്ചു. കലശമണ്ഡപമായ കൂത്തമ്പലത്തില്‍ ആയിരംകുംഭങ്ങളില്‍ ശ്രേഷ്ടദ്രവ്യങ്ങള്‍ നിറച്ച് പൂജനടത്തി ചൈതന്യവത്താക്കിയ കലശങ്ങള്‍ കീഴ്ശാന്തി നമ്പൂതിരിമാര്‍ കൈമാറി ശ്രീലകത്തെത്തിച്ച് അഭിഷേകം ചെയ്തു. മൂന്ന് മണിക്കൂറോളം ചടങ്ങ് നീണ്ടുനിന്നു.

തുടര്‍ന്ന് പത്തരയോടെ വെഞ്ചാമരം, മുത്തുകുട, ആലവട്ടം, നാദസ്വരമടക്കമുള്ള വാദ്യങ്ങളുടെ അകമ്പടിയില്‍ ബ്രഹ്മകലശം ശ്രീലകത്തേക്ക് എഴുന്നെള്ളിച്ചു. ക്ഷേത്രം മേല്‍ശാന്തി വാവനൂര്‍ കലിയത്ത് പരമേശ്വരന്‍ നമ്പൂതിരി ബ്രഹ്മകലശവും, ക്ഷേത്രം ഓതിയ്ക്കന്‍ മുന്നൂലം ഭവന്‍ നമ്പൂതിരി കുംഭേശ കലശവും ശ്രീലകത്തേയ്‌ക്കെഴുന്നെള്ളിച്ച് ഭഗവാന് അഭിഷേകം ചെയ്തു. കുംഭമാസത്തിലെ പൂയം നക്ഷത്രമായ നാളെ സന്ധ്യക്ക് ആചാര്യവരണ ചടങ്ങുകള്‍ക്കുശേഷം കൊടിയേറ്റ ചടങ്ങ് നടക്കം. ക്ഷേത്രം മുഖ്യതന്ത്രി നമ്പൂതിരിപ്പാട് കൊടിയേറ്റ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

Astrologer

ക്ഷേത്രോത്സവം തുടങ്ങിയാല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും, ഓഡിറ്റോറിയത്തിന് സമീപത്തുമായി ഉയര്‍ത്തിയ പ്രത്യേക വേദികളിലുമാണ് കലാപരിപാടികള്‍ നടക്കുക. ഉത്സവത്തോടനുബന്ധിച്ച് ഭക്തര്‍ക്ക് കഞ്ഞിയും പുഴുക്കുമാണ് ഉത്സവനാളില്‍ പ്രസാദമായി നല്‍കുക. ഉത്സവത്തിന്റെ രണ്ടാം ദിവസം മുതല്‍ തിടമ്പ് കിഴക്കെനടയില്‍ സ്വര്‍ണ്ണ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവയ്ക്കും. ഉത്സവ നാളുകളില്‍ നടക്കുന്ന കാഴ്ചശീവേലിക്ക് പ്രഗത്ഭരുടെ പ്രമാണത്തിലുള്ള മേളവും അരങ്ങേറും. 25-ന് ഭഗവാന്റെ പള്ളിവേട്ടയും, 26-ന് ആറാട്ടിനും ശേഷം കൊടിയിറക്കത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് സമാപനമാകും.

Vadasheri Footer