Madhavam header
Above Pot

തൃശൂർ -കുറ്റിപ്പുറം സംസ്ഥാനപാത ചൂണ്ടലിൽ വാഹന അപകടം ,ഇരുപതോളം പേർക്ക് പരിക്കേറ്റു.

ഗുരുവായൂർ : തൃശൂർ -കുറ്റിപ്പുറം സംസ്ഥാനപാത ചൂണ്ടൽ കേച്ചേരി തൂവ്വാന്നൂരിൽ മിനി കണ്ടൈനയർ ലോറി കെ.എസ്.ആർ.ടി.സി വോൾവോ ബസിലിടിച്ച് അപകടം. ഇരുപതോളം പേർക്ക് പരി ക്കേറ്റു. ഞായറാഴ്ച വൈകീട്ട് 5.45 ന് തുവ്വാന്നൂർ പാലത്തിൽ വെച്ചായിരുന്നു അപകടം. കൊച്ചിയിലേക്ക് പോകുന്ന കണ്ടൈനർ ലോറി, തിരുവന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വോൾവോ ബസിലിടിക്കുകയായിരുന്നു.

Astrologer

മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ലോറി, കെ.എസ്.ആർ.ടി.സി ബസ്സിലിടച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് താഴെക്ക് മറിയുകയായിരുന്നു. ഇരു വാഹനത്തിലെയും ഡ്രൈവർമാരുൾപ്പെടെ ഇരുപതോളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

സാരമായി പരിക്കേറ്റ ലോറി ഡ്രൈവർ തമിഴ്നാട് മധുര സ്വദേശി മുത്തു പാണ്ടി (35) സഹായി മധുര സ്വദേശി കറുപ്പുസ്വാമിയുടെ മകൻ അരുൺ (24) ബസ് ഡ്രൈവർ കോഴിക്കോട് പെരും കുഴി പറ റാഷിദ് (45) യാത്രികരായ കോഴിക്കോട് സ്വദേശികളായ നിസാഫ് (25) അബ്ദുൾ ബാസിക് (35), ഷിജിനി (39) എന്നിവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.

പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. ബസ് ഡ്രൈവർ റാഷിദിന്റെ ഇരുകാലുകളും തകർന്ന നിലയിലാണ്. റാഷിദിന് അടിയന്തിര ശസ്ക്രിയ നടത്തി. ലോറി ഡ്രൈവർ മുത്തു പാണ്ടിയുടെയും , സഹായി അരുണിന്റെയും പരിക്കുകൾ സാരമുള്ളതാണ്. റോഡിന്റെ വശത്തെ താഴ്ച്ചയിലേക്ക് മറിഞ്ഞ ബസ്സിൽ നിന്നും പരിക്കേറ്റവരെ ഓടി കൂടിയ നാട്ടുക്കാരുടെയും , ഹൈവേ പോലീസിന്റെയും , ആക്ട്സ് പ്രവർത്തകരുടെയും സഹായത്തോടെയാണ് പുറത്തെത്തിച്ചത്.

അപകടത്തെ തുടർന്ന് പാലത്തിന് മുകളിൽ മറിഞ്ഞ ലോറിയുടെ മുൻ വശം പൂർണമായി തകർന്ന നിലയിലാണ്. ലോറി മറിഞ്ഞതിനെ തുടർന്ന് പാലത്തിന്റെ കൈവരികൾ തകർന്നിട്ടുണ്ട്. അപകടം നടന്നതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായെങ്കിലും പോലീസും നാട്ടുക്കാരും ചേർന്ന് ഒരു വശത്തുകൂടെ വാഹനങ്ങൾ കടത്തിവിട്ടതിനാൽ കാര്യമായ കുരുക്കില്ലാതെ വാഹനങ്ങൾക്ക് കടന്നുപോകാനായി. കോവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണമുണ്ടായിരുന്നതിനാൽ കൂടുതൽ വാഹനങ്ങൾ നിരത്തുകളില്ലാത്തതും ഗതാഗതം സ്തംഭിക്കാതിരിക്കാൻ കാരണമായി.

ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനിൽ, വൈസ് പ്രസിഡണ്ട് പി.ടി. ജോസ്, പൊതുപ്രവർത്തകർ, കുന്നംകുളം പോലീസ്, ഹൈവേ പോലീസ്, ഫയർഫോഴ്സ്, ആക്ടസ് പ്രവർത്തകർ, നാട്ടുക്കാർ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേച്ചേരി, കുന്നംകുളം, ഗുരുവായൂർ എന്നിവടങ്ങളിലെ ആക്ട്സ് യൂണിറ്റുകളിലെ ആംബുലൻസുകൾ അപകട സ്ഥലത്ത് എത്തിയിരുന്നു.

Vadasheri Footer