Madhavam header
Above Pot

ചാവക്കാട് ഗവ : സ്‌കൂളിലെ ലാപ്ടോപ്പ് മോഷ്ട്ടിച്ച രണ്ടാമനും അറസ്റ്റിൽ

ഗുരുവായൂര്‍: ചാവക്കാട് ഗവ: ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ മോഷണംപോയ അഞ്ച് ലാപ്‌ടോപ്പുകളില്‍ രണ്ടെണ്ണംകൂടി പോലീസ് കണ്ടെടുത്തു. ഇതോടെ സ്‌ക്കൂളില്‍നിന്നും മോഷണം പോയ അഞ്ച്് ലാപ്‌ടോപ്പുകളില്‍ മൂന്നെണ്ണം പോലീസ് കണ്ടെടുത്തു. കഴിഞ്ഞമാസം 27-നാണ് സ്‌ക്കൂളിലെ ലാപ്‌ടോപ്പുകള്‍ മോഷണംപോയത്. മോഷ്ടാക്കളായ ഗുരുവായൂര്‍ ഇരിങ്ങപ്പുറം ചക്കണ്ടന്‍ വീട്ടില്‍ മിട്ടുവെന്ന സ്‌നേഹജിത്ത് (18), ഗുരുവായൂര്‍ നെന്മിനി തട്ടുപറമ്പില്‍വീട്ടില്‍ നിതീഷ് (18) എന്നിവരെ ഗുരുവായൂര്‍ ടെമ്പിള്‍ എസ്.ഐ: പി.എം. വിമോദും, സംഘവും രണ്ടുദിവസങ്ങളിലായി രണ്ടിടങ്ങളില്‍ നിന്നുമാണ് പിടികൂടിയത്.

കോടതിയില്‍ ഹാജറാക്കി റിമാന്റ്‌ചെയ്ത പ്രതികളെ, കസ്റ്റഡിയില്‍വാങ്ങി നടത്തിയ അന്വേഷണത്തിലാണ് മോഷ്ടിച്ച മൂന്ന് ലാപ്‌ടോപ്പുകള്‍ പോലീസ് കണ്ടെടുത്തത്. മോഷണം നടന്ന് ഒരാഴ്ച്ചക്കിടെ വില്‍പ്പന നടത്താന്‍ ശ്രമം നടത്തവെയാണ്, രണ്ടാംപ്രതി നിതീഷിനെ ആദ്യം പോലീസ് പിടികൂടിയത്. പോലീസ് പിടിയിലായ പ്രതി നിതീഷ് പറഞ്ഞതനുസരിച്ചാണ് നിതീഷിന്റെ വീടിന് സമീപത്തുള്ള വീടിന്റെ മേല്‍ക്കൂരക്കുമുകളില്‍ സൂക്ഷിച്ചിരുന്ന ഒരു ലാപ്‌ടോപ്പ് പോലീസ് കണ്ടെടുത്തത്. കഴിഞ്ഞദിവസം ഒന്നാം പ്രതി മിട്ടുവെന്ന സ്‌നേഹജിത്തിനേയും കൂടി പോലീസ് പിടികൂടി കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തിരുന്നു.

Astrologer

റിമാന്റിലായിരുന്ന സ്‌നേഹജിത്തിനെ കസ്റ്റഡിയില്‍വാങ്ങി നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ജ്യേഷ്ഠസഹോദരന്റെ മുല്ലശ്ശേരിയിലുള്ള വീട്ടില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലാപ്‌ടോപ്പുകള്‍ കൂടി പോലീസ് കണ്ടെടുത്തത്. ഇനി രണ്ടെണ്ണംകൂടി കണ്ടെത്താനുണ്ടെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ എസ്.ഐ: പി.എം. വിമോദ് പറഞ്ഞു. ഇനി ലഭിക്കാനുള്ള ലാപ്‌ടോപ്പുകളില്‍ ഒന്ന്, ഒന്നാംപ്രതിയുടെ ഇരിങ്ങപ്പുറത്തുള്ള കളത്തിലും, മറ്റൊന്ന് രണ്ടാം പ്രതിയുടെ വീടിന് സമീപത്തെ കിണറ്റിലുമാണെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കുളത്തിലും, കിണറ്റിലും പരിശോധന നടത്തിയെങ്കിലും, ലാപ്‌ടോപ്പുകള്‍ കണ്ടെത്താനായിട്ടില്ല. പ്രതികളെ പിടികൂടിയ സംഘത്തില്‍ എ.എസ്.ഐമാരായ വി.വി. അനിരുദ്ധന്‍, പി.എസ്. അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍കെ.ആര്‍. സജിതികുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ സി.എസ്. മിഥുന്‍ എന്നിവരുമുണ്ടായിരുന്നു.

Vadasheri Footer