Madhavam header
Above Pot

ഗുരുവായൂർ മേൽപാല നിർമാണം അട്ടിമറിച്ചത് സംസ്ഥാന സർക്കാർ : സി എൻ ജയദേവൻ എം പി

ഗുരുവായൂർ: കിഴക്കെനടയിലെ റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകാത്തിന് കാരണക്കാർ സംസ്ഥാന സർക്കാരാണെന്ന് സി.എൻ. ജയദേവൻ എം.പി. അഞ്ചു ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയദേവൻ. സ്ഥലം ഏറ്റെടുത്ത് നൽകുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ചവരുത്തിയതിനാലാണ് പാലം യാഥാർഥ്യമാകാതിരുന്നതെന്ന് എം.പി പറഞ്ഞു.

അഞ്ചു വർഷ കാലയളവിനുള്ളിൽ മേൽപാലത്തിന്റെ പണി പൂർത്തീകരിക്കാൻ കഴിയുമെന്ന് താൻ എം പി ആയ സമയം പറഞ്ഞിരുന്നു . എന്നാൽ അഞ്ചു കൊല്ലം കഴിഞ്ഞിട്ടും പണി ആരംഭിക്കാൻ പോലും കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി . കൊടിമരം സ്വർണം പൂശാനല്ല, മനുഷ്യരുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ദേവസ്വത്തിൻറെ പണം വിനിയോഗിക്കേണ്ടതെന്നും എം.പി പറഞ്ഞു.

Astrologer

ഗുരുവായൂർ നഗര വികസന പദ്ധതികൾ നടപ്പാക്കാൻ സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക സമിതികൾ രൂപവത്കരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞു. സ്‌പെഷൽ പർപ്പസ് വെഹിക്കിൾ (എസ് പി വി ) സംവിധാനമാണ് പദ്ധതികൾ നടപ്പിലാക്കാൻ ഉണ്ടാക്കേണ്ടത് . ഇതിൽ മാനേജിങ് ഡയറക്ടർ ,ഫിനാൻസ് ഡയറക്ടർ ,ഒന്നോ രണ്ടോ ഡയറക്ടർമാർ ,സാങ്കേതിക വിദഗ്‌ദ്ധർ ,നൈപുണ്യരായ ജീവനക്കാർ എന്നിവർ അടങ്ങുന്ന നിർവഹണ സംഘവും , ഇത് ശരിയായ രീതിയിലാണോ നടപ്പാക്കുന്നത് എന്ന് പരിശോധിക്കാൻ ഒരു വിഭാഗവും ഉണ്ടെങ്കിൽ ഏത് പദ്ധതിയും കാലാവധിക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയും . കക്കൂസ് മാലിന്യ സംസ്കരണം , എല്ലാ വീട്ടിലും കുടിവെള്ളം , കൊതുക് നശീകരണം എന്നിവ നഗര വികസനത്തിൽ അനിവാര്യമാണ് . ദേവസ്വ ത്തിന്റെ കീഴിൽ നൂതന ചികിത്സ സൗകര്യം ഉള്ള ആശുപത്രി നിർമിക്കണം , ഇതിനായി കമ്പനികളുടെ സി എസ് ആർ ഫണ്ടും , സംഭാവനകളും ഉപയോഗിക്കാൻ കഴിയും . ഡെവലപ്മെൻറ് അതോറിറ്റിയെന്നതിനേക്കാൾ ഗുരുവായൂർ ഡെവലപ്മെൻറ് കോർപറേഷൻ എന്ന പേരാണ് സമിതിക്ക് നല്ലതെന്നും നിർദേശിച്ചു.

എന്നാൽ സെമിനാറിൽ സംസാരിച്ചു സി.എൻ. ജയദേവൻ എം.പി, പ്രഭാഷണം നടത്തിയ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് എന്നിവരെല്ലാം നഗരസഭക്കും ദേവസ്വത്തിനും പുറമെ മറ്റൊരു സമിതി വേണ്ടതില്ലെന്ന് വ്യക്തമാക്കി. ഡെവലപ്മെൻറ് അതോറിറ്റി സർക്കാരിൻറെ നയമല്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ പറഞ്ഞു. സി.എൻ.ജയദേവനും പുതിയ കമ്മിറ്റിയോട് യോജിച്ചില്ല. ദേവസ്വത്തിനും നഗരസഭക്കും പുറമെ മൂന്നാമതൊരു ഏജൻസി വരുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് പറഞ്ഞു. തടസങ്ങൾ സൃഷ്ടിക്കാൻ ഒരു ഏജൻസി കൂടി വന്നിട്ട് കാര്യമില്ലെന്ന് കൊച്ചിൻ ഷിപ് യാർഡ് എം.ഡി മധു എസ്. നായർ പറഞ്ഞു. സി.എസ്.ആർ ഫണ്ടുകൾ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി. ഗുരുവായൂർ വികസനത്തിനായി നിരന്തരം ഓടി നടക്കുകയും സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്തിയ കെ ജി സുകുമാരൻ മാസ്റ്ററെ സെമിനാറിലേക്ക് ക്ഷണിച്ചില്ല . അതേ സമയം ഗുരുവായൂർ മേൽപാലത്തിനെതിരെ നില കൊള്ളുന്നവരെ ക്ഷണിക്കുകയും ചെയ്തിരുന്നു . നഗരസഭാധ്യക്ഷ വി.എസ്. രേവതി, പ്രതിപക്ഷ നേതാവ് എ.പി. ബാബു, മുഹമ്മദ് യാസിൻ, രവി ചങ്കത്ത്, ആർ.വി. റാഫി എന്നിവർ സംസാരിച്ചു.

Vadasheri Footer