
കലവറ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ദേവസ്വം ഹൈക്കോടതിയിൽ

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ നിര്‍മാണം പുരോഗമിച്ചിരുന്ന സ്ഥിരം കലവറയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഗുരുവായൂര്‍ ദേവസ്വം ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് രാജ വിജയരാഘവന് വി., ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം രേഖപ്പെടുത്തി കേസ് ഓഗസ്റ്റ് 13-ലേക്ക് മാറ്റിയത്.
കലവറ നിര്‍മാണം സംബന്ധിച്ച് സി.വി. വിജയന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അംഗീകരിക്കാതെ ക്ഷേത്രപരിസരത്ത് സ്ഥിരനിര്‍മാണങ്ങള്‍ നടത്തരുതെന്നും പടിഞ്ഞാറെ നടയിലെ കലവറ നിര്‍മാണം തടയണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
കലവറയുടെ നിര്‍മാണം സ്പോണ്‍സര്‍ഷിപ്പ് അടിസ്ഥാനത്തില്‍ ആരംഭിച്ചതാണെന്നും ആവശ്യമായ നിയമാനുസൃത അനുമതികളോ നിര്‍മാണ പെര്‍മിറ്റോ ഇല്ലാതെയാണ് പ്രവൃത്തികള്‍ നടത്തുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് മേയ് 29-ന് കേസ് പരിഗണിച്ച ഹൈക്കോടതി, നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും, സ്പോണ്‍സര്‍ഷിപ്പിന്റെ വിശദാംശങ്ങളും, പ്ലാനും എസ്റ്റിമേറ്റും, ബില്‍ ഓഫ് ക്വാണ്ടിറ്റിയും, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയും ഹാജരാക്കാന്‍ ദേവസ്വത്തോട് നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്ന് ജൂണ്‍ 3-ന് കേസ് പരിഗണിച്ച കോടതി, തദ്ദേശസ്ഥാപനം സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുന്നതുവരെ ദേവസ്വം അതിന് വിധേയമായി പ്രവര്‍ത്തിക്കണമെന്നും ഉത്തരവിട്ടിരുന്നു.

ബുധനാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന് കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിച്ചിട്ടില്ലെന്നും ആവശ്യമായ അനുമതികളില്ലാതെ നിര്‍മാണം തുടരുകയാണെന്നും കോടതിയെ അറിയിച്ചു.
ഇതിനിടെ ഗുരുവായൂര്‍ നഗരസഭ സമര്‍പ്പിച്ച കൗണ്ടര്‍ സത്യവാങ്മൂലത്തില്‍ കലവറ നിര്‍മാണത്തിന് നഗരസഭ ഇതുവരെ യാതൊരു കെട്ടിട നിര്‍മാണ അനുമതിയും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി. പരാതിയെ തുടര്‍ന്ന് പരിശോധന നടത്തിയ നഗരസഭ, 2026 ഫെബ്രുവരി 22-ന് ദേവസ്വത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതായും സാധുവായ പെര്‍മിറ്റ് ലഭിക്കുന്നതുവരെ നിര്‍മാണം നടത്തരുതെന്ന് നിര്‍ദേശിച്ചിരുന്നതായും കോടതിയെ അറിയിച്ചു.
സ്റ്റോപ്പ് മെമ്മോ നല്കിയ ശേഷമാണ് 2026 മാര്‍ച്ച് 16-ന് ദേവസ്വം കെട്ടിട നിര്‍മാണ അനുമതിക്കായി അപേക്ഷ നല്‍കിയതെന്നും നഗരസഭ അറിയിച്ചു.
നിലവിലുള്ള അംഗീകൃത ഗുരുവായൂര്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം നിര്‍മാണം നടക്കുന്ന സ്ഥലം ടെമ്പിള്‍ കോര്‍ സോണില്‍ ഉള്‍പ്പെടുന്നതാണെന്നും, അത്തരം പ്രദേശങ്ങളില്‍ നിര്‍മാണാനുമതി നല്‍കുന്നതിന് മുമ്പ് ചീഫ് ടൗണ്‍ പ്ലാനറുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്നും നഗരസഭ കോടതിയെ അറിയിച്ചു.
ഇതിനായി ദേവസ്വം 2026 ജൂലൈ 16-ന് മാത്രമാണ് അപേക്ഷ നല്‍കിയതെന്നും, എന്നാല്‍ ആവശ്യമായ രേഖകളും പ്ലാനുകളും ഡ്രോയിങ്ങുകളും സമര്‍പ്പിച്ചിരുന്നില്ലാത്തതിനാല്‍ അപേക്ഷ അപൂര്‍ണമായിരുന്നുവെന്നും നഗരസഭ വ്യക്തമാക്കി. ആവശ്യമായ എല്ലാ രേഖകളും ലഭിച്ച ശേഷമേ അപേക്ഷ ചീഫ് ടൗണ്‍ പ്ലാനറുടെ പരിഗണനയ്ക്കായി അയയ്ക്കാന്‍ കഴിയുകയുള്ളുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കൂടാതെ, നിലവില്‍ കലവറ നിര്‍മാണത്തിന് ദേവസ്വത്തിന് സാധുവായ കെട്ടിട നിര്‍മാണ പെര്‍മിറ്റില്ലെന്നും, കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍-2019 ലെ ചട്ടം 14 പ്രകാരം ‘ഡീംഡ് പെര്‍മിറ്റ്’ ലഭിക്കുന്നതിനുള്ള അപേക്ഷയും സമര്‍പ്പിച്ചിട്ടില്ലെന്നും നഗരസഭ കോടതിയെ അറിയിച്ചു.
ദേവസ്വത്തിനുവേണ്ടി ഹാജരായ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ടി.കെ. വിപിന്‍ദാസ്, കലവറയുടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിലവില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കോടതിയെ അറിയിച്ചു.
ഈ വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹര്‍ജി 2026 ഓഗസ്റ്റ് 13-ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കോര്‍ സോണില്‍ സ്ഥിരം നിര്‍മാണം നടത്തുന്നതുമായി ബന്ധപ്പെട്ട നിയമാനുസൃത നടപടിക്രമങ്ങളും നഗരാസൂത്രണ ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടോയെന്നതാണ് കേസിലെ പ്രധാന വിഷയമെന്നതിനാല്‍ ഈ ഹര്‍ജിയുടെ തുടര്‍നടപടികള്‍ ശ്രദ്ധേയമാകുമെന്നാണ് വിലയിരുത്തല്‍.
