
കെ. ദാമോദരൻ സ്മാരക പുരസ്‌കാര സമർപ്പണം.

ഗുരുവായൂർ: മാർക്സിയൻ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ അജിത് കൊളാടിക്ക് ഗുരുവായൂർ കെ. ദാമോദരൻ അക്കാദമിയുടെ 2026-ലെ കെ. ദാമോദരൻ സ്മാരക പുരസ്‌കാരം. മാർക്സിസ്റ്റ് ആശയപ്രചാരണ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്.
കേരളമാകെ കമ്മ്യൂണിസ്റ്റ് നേതാവ്, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിത്വമാണ് അജിത് കൊളാടി. 1960-ൽ വന്നേരിയിലെ കൊളാടി കുടുംബത്തിൽ അഡ്വ. കൊളാടി ഗോവിന്ദൻകുട്ടിയുടെയും പദ്മം കൊളാടിയുടെയും മകനായാണ് ജനനം. പൊന്നാനി എം.ഇ.എസ് കോളേജിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടി. വിദ്യാർത്ഥി-യുവജന സംഘടനാ പ്രവർത്തനങ്ങളിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്.
നിലവിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ അജിത് കൊളാടി കേരള ഗ്രന്ഥശാല സംഘത്തിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചുവരുന്നു. ചരിത്രം, സംസ്കാരം, രാഷ്ട്രീയം, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങളിൽ കെ. ദാമോദരന്റെ ചിന്താപാത പിന്തുടർന്ന് നിരവധി ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുകയാണ്.
“തടവറയിൽ കഴിയുന്ന ദൈവം”, “അവരുടെ ഇടം ഇടമില്ലായ്മയാണ്” എന്നീ ലേഖനസമാഹാരങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലുമായി പതിനായിരക്കണക്കിന് വേദികളിൽ അദ്ദേഹം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. പൊന്നാനി തൃക്കാവിലാണ് താമസം. ഭാര്യ: ശോഭ. മകൻ: വിവേക്.
കേരള മാർക്‌സ് എന്നറിയപ്പെട്ടിരുന്ന കെ. ദാമോദരന്റെ ചരമദിനാചരണത്തിന്റെ ഭാഗമായി ജൂലൈ 3-ന് ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടക്കുന്ന പരിപാടിയിലാണ് പുരസ്‌കാര സമർപ്പണം. കെ. ദാമോദരൻ അക്കാദമിയും സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ അക്കാദമി ചെയർമാനും കൈപ്പമംഗലം എം.എൽ.എയുമായ കെ.കെ. വത്സരാജിനെ ചടങ്ങിൽ ആദരിക്കും. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് പന്ന്യൻ രവീന്ദ്രൻ കെ ദാമോദരൻ അനുസ്മരണവും പുരസ്‌കാരദാനവും നിർവഹിക്കും.

