
ഇറാനിലെ ആഭ്യന്തര കലാപം, 648പേർ കൊല്ലപ്പെട്ടു.

ടെഹറാൻ: ഇറാനിൽ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിക്കെതിരായ പ്രക്ഷോഭത്തിൽ ഇത് വരെ 648 പേർ കൊല്ലപ്പെട്ടതായി ബി ബി സി. പ്രക്ഷോഭത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ അറസ്റ്റിലായ 26 കാരനെ വധശിക്ഷയ്ക്ക് വിധേയനാക്കാൻ ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോർട്ട് പുറത്തു വരുന്നുണ്ട്. എർഫാൻ സോൾട്ടാനി എന്ന യുവാവിൻ്റെ വധശിക്ഷ നടപ്പാക്കാൻ ഇറാൻ ഒരുങ്ങുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത്.

ടെഹ്‌റാനിലെ ഫാർഡിസിൽ താമസിച്ചുവരികയായിരുന്ന എർഫാനെ ജനുവരി എട്ടിനാണ് അറസ്റ്റ് ചെയ്യുന്നത്. എർഫാൻ്റെ വധശിക്ഷ നാളെ നടപ്പിലാക്കുമെന്നാണ് വിവരം. കൂടുതൽ പ്രതിഷേധ പ്രകടനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് അതിവേഗത്തിൽ വധശിക്ഷ നടപ്പിലാക്കാനുള്ള നീക്കമെന്നാണ് റിപ്പോർട്ടുകൾ.
ഇറാൻ ആഭ്യന്തര പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർക്ക് നേരെ ഭരണകൂടം വധഭീഷണി ഉയർത്തിയിരുന്നു.പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ ‘ദൈവത്തിന്റെ ശത്രു’ ആയി കണക്കാക്കുമെന്നും വധശിക്ഷയ്ക്ക് വിധേയരാക്കുമെന്നും ഇറാൻ അറ്റോർണി ജനറൽ മുഹമ്മദ് മൊവാഹെദി ആസാദ് മുന്നറിയിപ്പ് നൽകിയിരുന്നു.

റിയാലിന്റെ തകർച്ചയും നാണ്യപ്പെരുപ്പവും മൂലം ഇറാനിൽ ആരംഭിച്ച പ്രതിഷേധം. രാജ്യത്തെ 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം കടുത്ത മുറകൾ പ്രയോഗിക്കുന്നുണ്ട്. 10,600ൽ അധികം പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. പ്രതിഷേധം പൊളിക്കാനായി രാജ്യത്ത് ഇന്റർനെറ്റ്, ടെലിഫോൺ ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അതേസമയം, പ്രതിഷേധക്കാർക്ക് പിന്തുണയുമായി ലോകമെമ്പാടും മാർച്ചുകളും അരങ്ങേറുന്നുണ്ട്. ലണ്ടൻ, പാരിസ്, ഇസ്താംബുൾ എന്നിവിടങ്ങളിലാണ് പ്രതിഷേധ മാർച്ചുകൾ അരങ്ങേറുന്നത്
ഇറാൻ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടേക്കും എന്ന സൂചനകൾ പുറത്തുവരുന്നതോടെ യുദ്ധഭീതിയിലാണ് പശ്ചിമേഷ്യ. പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത് തുടർന്നാൽ യുഎസ് നോക്കിനിൽക്കില്ല എന്നും ഇറാനിൽ ആക്രമണം നടത്തുമെന്നും ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. ഇതിനായി തങ്ങൾ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും മേഖലയിലെ യുഎസ് സൈനികർ ഇതിന്റെ സാധ്യതകൾ പരിശോധിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

എന്നാൽ ട്രംപിന് മറുപടിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ളാഹ് ഖമനയിയും രംഗത്തെത്തിയിരുന്നു. പൊതുജനങ്ങളെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിൽ കഴിഞ്ഞ ദിവസം ട്രംപിനെ ‘അഹങ്കാരി’ എന്നാണ് ഖമനയി വിശേഷിപ്പിച്ചത്. ട്രംപിന്റെ കരങ്ങളിൽ ഇറാൻ ജനതയുടെ രക്തം പുരണ്ടിരിക്കുന്നു. സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ തലകീഴായി മാറുമെന്നും ഖമനയി പറഞ്ഞിരുന്നു. പ്രതിഷേധക്കാർക്ക് എതിരെയും പ്രതികരിച്ച ഖമനയി ട്രംപിനെ സന്തോഷിപ്പിക്കാൻ വേണ്ടി പ്രതിഷേധക്കാർ സ്വന്തം തെരുവുകൾ നശിപ്പിക്കുകയാണെന്ന് ആരോപിച്ചിരുന്നു.
