Post Header (woking) vadesheri

മന്ത്രിയുടെ ഇടപെടൽ, പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അഞ്ച് മാസത്തെ ശമ്പളം നല്‍കി കോറോഹെല്‍ത്ത്.

Above Post Pazhidam (working)

കൊച്ചി: ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടതിന് പിന്നാലെ അഞ്ച് മാസത്തെ ശമ്പളം നല്‍കി കോറോഹെല്‍ത്ത് കമ്പനി. തൊഴില്‍ മന്ത്രിയുമായുള്ള ചര്‍ച്ചയിലെ ഉറപ്പ് പാലിച്ചാണ് കമ്പനിയുടെ നടപടി.

യുഎസ് ആസ്ഥാനമായ മെഡിക്കല്‍ കോഡിങ് കമ്പനിയായ കോറോഹെല്‍ത്ത് തങ്ങളുടെ കൊച്ചിയിലെയും കോഴിക്കോട്ടേയും ഓഫിസുകളില്‍നിന്ന് എണ്ണൂറോളം ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടുകയും ഒടുവില്‍ കമ്പനി ഒത്തുതീര്‍പ്പിനു സമ്മതിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ജീവനക്കാര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി അനുവദിച്ചത്.

ഈ മാസം 26ന് മുമ്പായി തുക ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കും എന്നായിരുന്നു തിരുവനന്തപുരത്ത് തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോറോഹെല്‍ത്ത് കമ്പനി പ്രതിനിധികള്‍ പറഞ്ഞിരുന്നത്. ഇതിനു പുറമെ ജീവനക്കാര്‍ക്ക് മറ്റ് ജോലികള്‍ കണ്ടെത്തുന്നതിനായി ആവശ്യമായ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, റിലീവിങ് ലെറ്റര്‍ തുടങ്ങിയ രേഖകളും നല്‍കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരത്തിനു പുറമെ ഈ രേഖകളും കമ്പനി ഇന്ന് നല്‍കിയതായി പിരിച്ചുവിട്ട ജീവനക്കാരുടെ പ്രതിനിധികള്‍ വ്യക്തമാക്കി.