
ടിവിക്ക് തകരാർ,30,000 രൂപയും പലിശയും നൽകുവാൻ വിധി.

തൃശൂർ : വാറൻറി പരിധിയിൽ ടി വി ക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. അന്തിക്കാട് സ്വദേശി അരിമ്പൂര് പല്ലൻ വീട്ടിൽ ജോണി. എ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പുഴക്കൽ ശോഭ സിറ്റിയിലെ റിലയൻസ് ഡിജിറ്റൽ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും തൃശൂർ പടിഞ്ഞാറെ കോട്ടയിലെ ടെക്‌വിൻസ് ഇലക്ട്രോണിക്സ് ഉടമക്കെതിരെയും ഇപ്രകാരം വിധിയായതു്
.ടി വി ക്ക് മൂന്ന് വർഷം വാറണ്ടി വാഗ്ദാനം ചെയ്തിരുന്നു.2015 ഡിസംബറിൽ വാങ്ങിയ ടി വി തകരാറിലായത് 2018 സെപ്തംബറിലായിരുന്നു.പരാതിപ്പെട്ടതിനെത്തുടർന്ന് ടെക്‌വിൻസ് ഇലക്ട്രോണിക്സ്, ടി വി വാങ്ങി വെക്കുകയും രണ്ടാഴ്ച കഴിഞ്ഞ് തിരിച്ച് നല്കുകയുണ്ടായിട്ടുള്ളതുമാകുന്നു. എന്നാൽ ടി വി യുടെ തകരാർ ആവർത്തിക്കപ്പെടുകയായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്.
കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാകുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് സംഭവിച്ച കഷ്ടനഷ്ടങ്ങൾക്ക് പരിഹാരമായി 20000 രൂപയും ചിലവിലേക്ക് 10000 രൂപയും ഈ തുകകൾക്ക് ഹർജി തിയ്യതി മുതൽ 9 % പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
