Post Header (woking) vadesheri

കുതിരാൻ രണ്ടാം തുരങ്കം : അവലോകന യോഗം ചേർന്നു

Above Post Pazhidam (working)


തൃശൂർ: മണ്ണുത്തി കുതിരാൻ തുരങ്കത്തിൻ്റെ വലത് ടണൽ നിർമാണവും തുടർ നടപടികളും വിലയിരുത്തുന്നതിൻ്റെ ഭാഗമായി അവലോകന യോഗം ചേർന്നു. ഓൺലൈനായി ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വലത് ടണൽ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായി സെപ്റ്റംബർ ആദ്യവാരം മുതൽ രണ്ടാഴ്ച്ചയിലൊരിക്കൽ യോഗം ചേർന്ന് അതുവരെ ചെയ്ത പ്രവൃത്തികളുടെ റിപ്പോർട്ട് വിശദമായി പരിശോധിക്കാനും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കാനും പരിശോധന നടത്താനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

എല്ലാ യോഗങ്ങളിലും തുരങ്ക നിർമാണ സ്പെഷ്യൽ ഓഫീസറും ജില്ലാ കലക്ടറും പങ്കെടുക്കും. നിശ്ചിത ഇടവേളകളിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലയിലെ മറ്റ് മന്ത്രിമാരും ലോകസഭാ അംഗങ്ങളും പങ്കെടുത്ത് പ്രവർത്തനങ്ങൾ വിലയിരുത്തും. 
രണ്ടാമത്തെ തുരങ്കത്തിൻ്റെ മുകൾഭാഗത്ത് ബാക്കിയുള്ള സുരക്ഷാ ജോലികൾ, ടണലിൻ്റെ ഉൾഭാഗത്തെ കോൺക്രീറ്റിങ്, ജല നിർഗമനത്തിനും കേബിൾ സ്ഥാപിക്കുന്നതിനും വേണ്ട സംവിധാനം ഒരുക്കൽ, ടണലിൻ്റെ അടിവശത്തെ കോൺക്രീറ്റിങ്, ഹാൻ്റ് റെയിലുകളുടെ നിർമാണം, വിളക്കുകൾ ഘടിപ്പിക്കൽ, അഗ്നിശമന സംവിധാനങ്ങൾ, ബ്ലോവർ, സിസിടിവി, എസ്ഒഎസ് ഫോൺ, സ്പീക്കർ തുടങ്ങിയവ ഘടിപ്പിക്കൽ, തുരങ്കത്തിൻ്റെ പെയിൻ്റിങ് പൂർത്തീകരണം, തൃശൂർ ഭാഗത്തുള്ള തുരങ്കമുഖത്തെ കലുങ്ക് നിർമാണവും തുരങ്കമുഖത്തു നിന്നുള്ള റോഡും നിലവിലെ നാഷ്ണൽ ഹൈവേയുമായി ബന്ധിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും. 

First Paragraph Jitesh panikar (working)

എല്ലാ വകുപ്പുകളും ഒന്നിച്ച് പ്രവർത്തിച്ചതിൻ്റെ ഫലമാണ് ആദ്യ തുരങ്കത്തിൻ്റെ പൂർത്തീകരണമെന്നും അതേ വഴിയിലൂടെ സമയബന്ധിതമായി രണ്ടാം തുരങ്കത്തിൻ്റെ പ്രവർത്തനം പൂർത്തീകരിക്കാനാകണമെന്നും മന്ത്രി പറഞ്ഞു. തുരങ്കത്തിൻ്റെ പ്രവർത്തനത്തിനായി നേതൃത്വം നൽകിയ എല്ലാ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും യോഗത്തിൽ മന്ത്രി അനുമോദിച്ചു. റവന്യു വകുപ്പ് മന്ത്രി കെ രാജൻ, വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു, ടി എൻ പ്രതാപൻ എംപി, തൃശൂർ ജില്ലാ കലക്ടർ ഹരിത വി കുമാർ, മുൻ ജില്ലാ കലക്ടറും തുരങ്ക നിർമാണ സ്പെഷ്യൽ ഓഫീസറുമായ എസ് ഷാനവാസ്, ജില്ലാ വികസനകാര്യ കമ്മീഷ്ണർ അരുൺ കെ വിജയൻ, അസിസ്റ്റൻ്റ് കലക്ടർ  സൂഫിയാൻ അഹമ്മദ്, എൻ എച്ച് എ ഐ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.