Madhavam header
Above Pot

കൗമാരക്കാരിയെ പീഡിപ്പിക്കുകയും ആഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത രണ്ട് പേർ അറസ്റ്റിൽ

Astrologer

തൃശൂർ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും ആഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത രണ്ട് യുവാക്കളെ മാള പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി നീറ്റാണിതടത്തരികത്ത് പ്രവീൺ[21], നെടുമങ്ങാട് ആറാംപള്ളി തോട്ടരികത്ത് ശ്യാം[25]എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം.

പീഡിപ്പിച്ചതിന് പുറമെ പലപ്പോഴായി 12 പവന്റെ ആഭരണങ്ങൾ പ്രവീൺ വാങ്ങിയതായും സൂചനയുണ്ട്. ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട പ്രവീൺ പിന്നീട് വാട്സ് ആപ്പിലൂടെ ചാറ്റിങ് തുടരുകയായിരുന്നു. ബന്ധം വളർന്നപ്പോൾ അശ്ളീല സന്ദേശങ്ങളും അയച്ചുതുടങ്ങി. പിന്നീട് നേരിൽ കാണണമെന്ന് അറിയിച്ചതോടെ മാളയിലെത്തി പെൺകുട്ടിയെ കണ്ടുമുട്ടി. ഇരുവരും കൂടുതൽ അടുത്തതോടെ ഒരാഴ്ചക്ക് ശേഷം പ്രവീണിന്റെ സുഹൃത്ത് ശ്യാമിനൊപ്പം ബൈക്കിലാണ് പെൺകുട്ടിയെ തേടി എത്തിയത്. ഈ സമയത്താണ് ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്.

പിന്നീട് ശ്യാമിന് വഴങ്ങാൻ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ശ്യാം ഇക്കാര്യം ആവശ്യപ്പെട്ട വിവരം പെൺകുട്ടി പരാതിയായി പ്രവീണിനോട് പറഞ്ഞിരുന്നു. എന്നാൽ ശ്യാമിനെ ന്യായീകരിക്കുന്ന നിലപാട് ആണ് പ്രവീൺ സ്വീകരിച്ചതത്രെ . ഇതിനിടയിൽ അപകടം പറ്റിയത് പെൺകുട്ടിയെ അറിയിക്കുകയും ചികിത്സയ്ക്കായി കൂടുതൽ പണം വേണമെന്ന് പറഞ്ഞാണ് ആഭരണങ്ങൾ തട്ടിയത്. പലപ്പോഴായാണ് ആഭരണങ്ങൾ വാങ്ങിയിട്ടുള്ളത്.

എന്നാൽ പെൺകുട്ടി പറയുന്ന അത്രയും ആഭരണങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് യുവാവ് പറയുന്നത്. മേൽവിലാസം ലഭ്യമല്ലാതിരുന്ന പ്രതികളെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. മാള എസ്.എച്ച്.ഓ. ഷോജോ വർഗീസ്, പ്രിൻസിപ്പൽ എസ്.ഐ. രാജേഷ് ആയോടൻ,ജൂനിയർ എസ്.ഐ. എം.സുഭാഷ്, എ.എസ്.ഐ.മാരായ കെ.ആർ.സുധാകരൻ, ഷിബു, സീനിയർ സി.പി.ഓ.മിഥുൻ ആർ.കൃഷ്ണ, വിപിൻ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്സോ കേസിന് പുറമെ ഐ.ടി.നിയമവും ആഭരണം തട്ടലും അടക്കമുള്ള നിരവധി വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

Vadasheri Footer