Madhavam header
Above Pot

പി.വി അന്‍വർ എംഎൽഎ യുടെ അനധികൃത തടയണ പൊളിച്ച്‌ വെള്ളം ഒഴുക്കിവിടണമെന്ന് ഹൈക്കോടതി. .

കൊച്ചി: പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ച്‌ ഉടന്‍ വെള്ളം ഒഴുക്കിവിടണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂര്‍ണ്ണമായും ഒഴുക്കിവിടണമെന്ന കഴിഞ്ഞ വര്‍ഷം ജൂലൈ 10ന് ഹൈക്കോടതി നല്‍കിയ ഉത്തരവ് 10 മാസം കഴിഞ്ഞിട്ടും നടപ്പാക്കിയില്ലെന്ന തടയണക്കെതിരെയുള്ള പരാതിക്കാരന്‍ എം.പി വിനോദിന്റെ അഭിഭാഷകന്റെ വാദം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റായി, ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്ബ്യാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

അടുത്ത മണ്‍സൂണ്‍ മഴക്കു മുൻപ് തടയണ പൊളിച്ചു നീക്കണമെന്ന് സര്‍ക്കാര്‍ വിദഗ്ദസമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തടയണയുടെ താഴ്ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കും വനത്തിനും വന്യജീവികള്‍ക്കും പ്രകൃതിക്കും തടയണ കനത്ത ഭീഷണിയാണെന്നും സ്ഥലപരിശോധന നടത്തി വിശദപഠനം നടത്തിയ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍, ജില്ലാ ജിയോളജിസ്റ്റ് അടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദസമിതി ഐക്യകണ്ഠേന നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും ഇപ്പോഴും തടയണയില്‍ വന്‍തോതില്‍ വെള്ളം സംഭരിച്ചിരിക്കുന്നതുമായ ഫോട്ടോകള്‍ പരാതിക്കാരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബെച്ചു കുര്യന്‍ തോമസ്, ജോര്‍ജ്ജ് എ ചെറിയാന്‍ എന്നിവര്‍ കോടതിക്ക് കൈമാറി.

Astrologer

പി.വി അന്‍വര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ പെട്ടെന്ന് ഉത്തരവുണ്ടാകരുതെന്ന് അന്‍വറിന്റെ ഭാര്യാപിതാവിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ടി. കൃഷ്ണനുണ്ണി അഭ്യര്‍ത്ഥിച്ചു. തടയണ പൊളിച്ചു നീക്കണമെന്നു നേരത്തെ നിലപാട് സ്വീകരിച്ച സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ മണ്‍സൂണിനു മുൻപ് തടയണയിലെ വെള്ളം ഒഴുക്കിവിട്ടാല്‍ മതിയെന്നു നിലപാട് മാറ്റി. എന്നാല്‍ തടയണയുടെ താഴ് വാരത്തുള്ളവരുടെ ജീവനും സ്വത്തിനുമാണ് പ്രഥമ പരിഗണനയെന്നും തടയണയുടെ വശംപൊളിച്ച്‌ വെള്ളം ഒഴുക്കിവിടണമെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വേനലവധിക്കുശേഷം കോടതി ചേരുന്ന ആദ്യ ആഴ്ചയില്‍ തന്നെ കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.

ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ് തടയണകെട്ടിയത്. ഇത് പൊളിച്ചുനീക്കാന്‍ 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കളക്ടര്‍ ടി ഭാസ്‌ക്കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണ കെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും പരാതി ഉയര്‍ന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണപൊളിക്കാന്‍ 2017 ഡിസംബര്‍ എട്ടിന് മലപ്പുറം കളക്ടര്‍ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച്‌ അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.

Vadasheri Footer