Madhavam header
Above Pot

കളഭത്തിൽ ആറാടിയ ഭഗവാനെ തൊഴാൻ ക്ഷേത്രത്തിൽ വൻ തിരക്ക്

ഗുരുവായൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശ്രീഗുരുവായൂരപ്പന് കളഭാഭിഷേകം നടത്തി. കളഭത്തിലാറാടിയ കണ്ണനെ കണ്ടുവഴങ്ങി പതിനായിരങ്ങളാണ് ഭൂലോകവൈകുണ്ഠമായ ഗുരുപവനപുരിയിലെത്തി ആത്മ നിര്‍വൃതിയടഞ്ഞത്. കളഭാട്ടദിനമായ വ്യാഴാഴ്ച പുലര്‍ച്ചെതന്നെ ഭക്തജനങ്ങള്‍ ഗുരുവായൂരിലേക്ക് ഒഴുകി യെത്തി. ദിവസവും ശ്രീഗുരുവായൂരപ്പന് കളഭം ചാര്‍ത്താറുണ്ടെങ്കിലും, വര്‍ഷത്തില്‍ മണ്ഡലപൂജ അവസാന ഒരു ദിവസം മാത്രമാണ് കളഭം കൊണ്ടുള്ള അഭിഷേകം നടക്കുന്നത്.

മൈസൂര്‍ ചന്ദനം, കശ്മീര്‍ കുങ്കുമപൂവ്, കസ്തൂരി, പച്ചകര്‍പ്പൂരം എന്നിവ പനിനീരില്‍ ചാലിച്ചാണ് കളഭക്കൂട്ട് തയ്യാറാക്കിയത്. 13-ക്ഷേത്രം കീഴ്ശാന്തി കുടുംബങ്ങളിലെ നമ്പൂതിരിമാര്‍ ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കുന്ന കളഭക്കൂട്ട്, വാദ്യങ്ങളുടെ അകമ്പടിയോടെ നാലമ്പലത്തിനകത്തേക്ക് എഴുന്നള്ളിച്ച് സ്വര്‍ണ്ണ കുംഭത്തില്‍ നിറച്ചു. തുടര്‍ന്ന് കലശപൂജ ചെയ്ത ശേഷം ഉച്ചപൂജയ്ക്കു മുമ്പായി ക്ഷേത്രം തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാട് പഞ്ചമദ്ദള കേളിയുടെ അകമ്പടിയില്‍ ഭഗവാന് കളഭം അഭിഷേകം ചെയ്തു. കോഴിക്കോട് സാമൂതിരിയുടെ വഴിപാടായാണ് ഇന്നലെ കളഭാഭിഷേകം നടന്നത്. സാധാരണ ദിവസങ്ങളില്‍ കളഭം തയ്യാറാക്കുന്നതിന്റെ ഇരട്ടി അനുപാതത്തിലാണ് ഇവചേര്‍ക്കുന്നത്. കളഭാഭിഷേകം കഴിഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനം വരെ കളഭത്തിലാറാടിയ ഗുരുവായൂരപ്പ വിഗ്രഹമാണ് ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കുക

Astrologer

നിര്‍മ്മാല്യത്തിന് ശേഷമാണ് കളഭം വിഗ്രഹത്തില്‍ നിന്നും മാറ്റുന്നത്. മണ്ഡല കാലത്ത് നാല്പത് ദിവസം പഞ്ചഗവ്യവും, നാല്പത്തോന്നാം ദിവസം കളഭവുമാണ് ഭഗവത് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുക. തുടര്‍ന്ന് കളഭം വെള്ളിയാഴ്ച ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യും. കളഭാട്ട ദിവസമായ ഇന്നലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വകയായിട്ടായിരുന്നു, വിളക്കാഘോഷം. ഉച്ചകഴിഞ്ഞ് പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ ഭഗവാന്റെ തങ്കതിടമ്പേറ്റിയ കാഴ്ച്ചശീവേലിയും, സന്ധ്യക്ക് ക്ഷേത്രത്തില്‍ തായമ്പകയും, രാത്രി ഇടക്കനാദസ്വരത്തോടെ വിളക്കാചാരവും, വിളക്കെഴുന്നെള്ളിപ്പുമുണ്ടായി. രാവിലെ മുതല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരുടെ വകയായി വിവിധ കലാപരിപാടികളുമുണ്ടായി. അഭൂതപൂര്‍വ്വമായ ഭക്തജന തിരക്കായിരുന്നു, ഇന്നലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍.

Vadasheri Footer