Madhavam header
Above Pot

പ്രശസ്ത വയലിനിസ്റ്റ് പത്മഭൂഷന്‍ പ്രൊഫ. ടി.എന്‍. കൃഷ്ണന്‍ അന്തരിച്ചു.

ചെന്നൈ: പ്രശസ്ത വയലിനിസ്റ്റും പത്മഭൂഷന്‍ ജേതാവുമായ പ്രൊഫ. ടി.എന്‍. കൃഷ്ണന്‍(92) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വയലിനില്‍ നാദവിസ്മയം സൃഷ്ടിച്ച കൃഷ്ണന്‍, രാജ്യത്തിനകത്തും വിദേശത്തുമായി ഇരുപത്തയ്യായിരത്തില്‍ അധികം കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ ഭാഗവതര്‍മഠത്തില്‍ എ. നാരായണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകനായി 1928 ഒക്ടോബര്‍ ആറിനാണ് ജനനം. അച്ഛനായിരുന്നു സംഗീതത്തില്‍ ഗുരു. മൂന്നാംവയസ്സു മുതല്‍ വയലിന്‍ പഠിച്ചു തുടങ്ങിയ കൃഷ്ണന്‍, ഏഴാം വയസ്സില്‍ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് അനവധി വേദികളില്‍ വയലിനില്‍ നാദവിസ്മയം തീര്‍ത്തു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. എന്‍. രാജം, കൃഷ്ണന്റെ സഹോദരിയാണ്.

Astrologer

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, അരിയക്കുടി രാമാനുജ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, മുസിരി സുബ്രഹ്മണ്യയ്യര്‍, മധുരൈ മണി അയ്യര്‍ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം വയലിന്‍ വായിച്ചിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാലക്കാട് നെന്മാറ അയിരൂര്‍ സ്വദേശിനിയായ കമലയാണ് ഭാര്യ. മക്കള്‍: വിജി കൃഷ്ണന്‍, ശ്രീറാം കൃഷ്ണന്‍. ശ്രീറാം കൃഷ്ണന്‍ അറിയപ്പെടുന്ന വയലിനിസ്റ്റാണ്. പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

കര്‍ണാടക സംഗീതത്തിലെ വയലിന്‍ ത്രയങ്ങള്‍ എന്നറിയപ്പെട്ട മൂവരില്‍ ഒരാളാണ് കൃഷ്ണന്‍. ലാല്‍ഗുഡി ജയരാമന്‍, എം.എസ്. ഗോപാലകൃഷ്ണന്‍ എന്നിവരായിരുന്നു മറ്റ് രണ്ട് പേര്‍. ചെന്നൈ മ്യൂസിക് അക്കാദമിയില്‍ അധ്യാപകനായി ചേര്‍ന്ന കൃഷ്ണന്‍ പ്രിന്‍സിപ്പലായാണ് വിരമിച്ചത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മ്യൂസിക് വിഭാഗം ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Vadasheri Footer