
ശ്രീഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണനാട്ടം ഉടയാടകൾ

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ
കൃഷ്ണനാട്ടത്തിലെ കഥാപാത്രങ്ങളുടെ ഉടയാടകൾക്കാവശ്യമായ തുണിത്തരങ്ങൾ ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചു. ചെന്നൈ സ്വദേശി നിവാസ് എന്ന ഭക്തനും കുടുംബവും ആണ് വഴിപാട് സമർപ്പണം നടത്തിയത്.
കൃഷ്ണനാട്ടത്തിലെ ശ്രീകൃഷ്ണൻ, ബലരാമൻ, മഹാവിഷ്ണു, കംസൻ, ജരാസന്ധൻ, യവനൻ, ഘണ്ടാകർണ്ണന്മാർ, ദേവകി, രാധ, രുക്മിണി, ഗോപസ്ത്രീകൾ തുടങ്ങിയ കഥാപാത്രങ്ങളുടെ ആഹാര്യവുമായി ബന്ധപ്പെട്ട ഉടയാടകൾക്കുള്ള കുപ്പായങ്ങൾ, ഞൊറികൾ, പൈജാമകൾ, ഉത്തരീയങ്ങൾ, ഉള്ളുവാൽ, യവനൻ്റെ കുപ്പായം, സ്ത്രീവേഷ കുപ്പായം, സ്ത്രീവേഷപ്പുടവ,കച്ചച്ചിറ്റ്, തലേക്കെട്ട് ശീല, മദ്ദളങ്ങൾക്കുള്ള കച്ചച്ചിറ്റ്, കുപ്പായം, കണ്ണംമൂടി തുടങ്ങിയ വ്യത്യസ്ത തുണിത്തരങ്ങളാണ് വഴിപാടായി സമർപ്പിച്ചത്.വിജയദശമി മുതൽക്കുള്ള ദേവസ്വം വക അരങ്ങു കളിക്ക് ഈ ഉടയാടകൾ കൃഷ്ണനാട്ടത്തിന് കൂടുതൽ ദൃശ്യ ഭംഗിനൽകും.
ക്ഷേത്രം ഡെപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ എം. രാധ , കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, കളിയോഗം ആശാൻ രമേശൻ കരുമത്തിൽ എന്നിവർ തുണിത്തരങ്ങൾ ഏറ്റുവാങ്ങി. അസി.മാനേജർ എ.വി. പ്രശാന്ത്, ജ്യോതിഷ പണ്ഡിതനായ ചെത്തല്ലൂർ വിജയകുമാർ എന്നിവർ സന്നിഹിതരായി. സെപ്റ്റംബർ രണ്ടിന് അവതാരം കഥയോടെ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം വഴിപാട് കളികൾ പുനരാരംഭിക്കും. ഭക്തജനങ്ങൾക്ക് ഓൺലൈനായും അസ്വാൻസ് ബുക്കിംഗ് കൗണ്ടറിൽ നേരിട്ടും കൃഷ്ണനാട്ടം ബുക്കിംഗ് സൗകര്യം ഉണ്ട്
