Madhavam header
Above Pot

ചെന്നൈ സ്വദേശിക്കുണ്ടായ ആരോഗ്യപ്രശ്‌നത്തിന് കാരണം വാക്‌സിനല്ലെന്ന് പുണെ സെറം.

പുണെ:  ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ സുരക്ഷിതമാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ ചെന്നൈ സ്വദേശിക്ക് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതായി ആരോപണമുന്നയിച്ചിരുന്നു.  നഷ്ടപരിഹാരമായി ഇയാള്‍ അഞ്ചുകോടി രൂപയും ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോവിഷീല്‍ഡ് വാക്‌സിന്‍ സുരക്ഷിതമാണെന്നും സന്നദ്ധപ്രവര്‍ത്തകന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത് വാക്‌സിന്‍ എടുത്തതുകൊണ്ടല്ലെന്നും വ്യക്തമാക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ രംഗത്തെത്തിയത്. 

ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച പ്രസ്താവന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറപ്പെടുവിച്ചത്. വാക്‌സിന്‍ സുരക്ഷിതവും രോഗ പ്രതിരോധശേഷിയുളളതാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ ട്രയലില്‍ പങ്കാളിയായ ചെന്നൈ സ്വദേശിക്കുണ്ടായ ആരോഗ്യപ്രശ്‌നം അങ്ങേയറ്റം നിര്‍ഭാഗ്യമായിപ്പോയെന്ന് അഭിപ്രായപ്പെട്ട സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അതിന് കാരണം വാക്‌സിന്‍ സ്വീകരിച്ചതല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് തങ്ങള്‍ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയതെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. 

Astrologer

ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിജിസിഐ) യും ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്സ് കമ്മിറ്റിയും നടത്തിയ പരിശോധനയില്‍ വാക്‌സിന്‍ ട്രയലുമായി ബന്ധപ്പെട്ടല്ല ആരോഗ്യപ്രശ്‌നമുണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ സുരക്ഷിതമാണൈന്നും ഫലപ്രദമാണെന്നും തെളിയിക്കപ്പെടുന്നത് വരെ വ്യാപക ഉപയോഗത്തിനായി വാക്‌സിന്‍ ലഭ്യമാക്കില്ലെന്ന് തങ്ങള്‍ ഉറപ്പുനല്‍കാന്‍ ആഗ്രഹിക്കുന്നതായും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വ്യക്തമാക്കി. 

സങ്കീര്‍ണതകളുടെയും വാക്‌സിനേഷനുമായി ബന്ധപ്പെട്ടുയര്‍ന്ന തെറ്റിദ്ധാരണകളും കണക്കിലെടുത്ത് കമ്പനിയുടെ സത്കീര്‍ത്തി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചെന്നൈ സ്വദേശിക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. കമ്പനിക്കുണ്ടായ മാനഹാനിയില്‍ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 

കോവിഡ് വാക്സിന്‍ എടുത്തതിനെത്തുടര്‍ന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മനശാസ്ത്രപരവുമായ പ്രശ്നങ്ങള്‍ ഉണ്ടായെന്നാണ് പരീക്ഷണത്തില്‍ പങ്കാളിയായ 40 വയസുള്ള ചെന്നൈ സ്വദേശിയായ ബിസിനസ് കണ്‍സള്‍ട്ടന്റ് ആരോപിച്ചത്. ഈ സാഹചര്യത്തില്‍ അഞ്ച് കോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വെച്ചു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍നിന്ന് ഒക്ടോബര്‍ ഒന്നിനാണ് ഇയാള്‍ കോവിഡ് വാക്സിനെടുക്കുന്നത്. 

കോവിഷീല്‍ഡ് വാക്സിന്റെ നിര്‍മാണവും വിതരണവും ഉടന്‍ നിര്‍ത്തിവെക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് വാക്സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കോവിഷീല്‍ഡ് വാക്സിനുമായി ബന്ധപ്പെട്ട വിവാദം ഉടലെടുതതത്.  

പരീക്ഷണത്തില്‍ പങ്കെടുത്ത വോളന്റിയറുടെ നിര്‍ദ്ദേശ പ്രകാരം ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍, ഡിജിസിഐ, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്ക് അഭിഭാഷക സ്ഥാപനം നോട്ടീസ് അയച്ചിരുന്നു.ആസ്ട്രസെനക്ക സിഇഒ, പ്രൊഫസര്‍ ആന്‍ഡ്രൂ പൊള്ളാഡ്, ഓക്സ്ഫഡ് വാക്സിന്‍ പരീക്ഷണത്തിന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍, ശ്രീ രാമചന്ദ്രാ ഹയര്‍ എഡ്യൂട്ടേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ വൈസ് ചാന്‍സ്ലര്‍ എന്നിവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ആരോഗ്യത്തെക്കുറിച്ചും അനിശ്ചിതമായ ഭാവിയെക്കുറിച്ചുമുള്ള കടുത്ത ആശങ്കയിലാണ് കഴിയുന്നത് അതിനാല്‍ വക്കീല്‍ നോട്ടീസ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാര തുകയായ അഞ്ച് കോടിരൂപ നല്‍കണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്.

Vadasheri Footer