മന്ത്രി കെ ടി ജലീൽ നിയമവിരുദ്ധമായി കിലയിലും 10 പേരെ നിയമിച്ചു: അനിൽ അക്കര

തൃശ്ശൂര്‍: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ മുളങ്കുന്നത്തു കാവിൽ പ്രവർത്തിക്കുന്ന ‘കില’യില്‍ മന്ത്രി കെ.ടി. ജലീല്‍ പത്തുപേരെ നിയമവിരുദ്ധമായി നിയമിച്ചെന്ന് ആരോപണം. വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരയാണ് മന്ത്രിക്കെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. എസ്.ഡി.പി.ഐ നേതാവടക്കമുള്ളവരെയാണ് മന്ത്രി ‘കില’യില്‍ നിയമിച്ചതെന്നും അദ്ദേഹം തൃശ്ശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിയുടെ അനധികൃതനിയമനത്തില്‍ മുഖ്യമന്ത്രിക്കും വിജലന്‍സിനും പരാതി നല്‍കുമെന്നും, എസ്.ഡി.പി.ഐ നേതാവിനെ നിയമിച്ചതിലൂടെ കെ.ടി. ജലീല്‍ സി.പി.എമ്മിന്റെ പ്രഖ്യാപിതനയങ്ങള്‍ക്ക് എതിരാണെന്ന് തെളിഞ്ഞതായും അനില്‍ അക്കര പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരും എസ്.ഡി.പി.ഐക്കാരും തമ്മില്‍ പലയിടത്തും സംഘര്‍ഷങ്ങളുണ്ടായിരിക്കെയാണ് മന്ത്രി കെ.ടി. ജലീല്‍ എസ്.ഡി.പി.ഐ നേതാവിനെ നിയമിച്ചെന്ന ആരോപണമുയര്‍ന്നിരിക്കുന്നത്. ഇക്കാര്യവും അനില്‍ അക്കര വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ന്യൂനപക്ഷ വകുപ്പിലെ ബന്ധുനിയമനത്തിന് പിന്നാലെ ഓരോ ആരോപണങ്ങള്‍ പുറത്തുവരുമ്പോള്‍ ജലീലിനെതിരായ കുരുക്ക് മുറുകുകയാണ്. ബന്ധുനിയമന വിവാദത്തിന് പിന്നാലെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട പഞ്ചായത്ത് ഉദ്യോഗസ്ഥനെ മന്ത്രി ഇടപെട്ട് തിരിച്ചെടുത്തെന്നും ആരോപണമുയര്‍ന്നിരുന്നു. മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിയാണ് മന്ത്രിക്കെതിരെ ഈ ആരോപണമുന്നയിച്ചത്