
ശ്രീ ഗുരുവായൂരപ്പൻ ബ്രഹ്മകലശാഭിഷേക നിറവില്‍

ഗുരുവായൂര്‍: നാരായണമന്ത്രജപം കൊണ്ടും, നാദസ്വരം, പരിശവാദ്യം, ഇടുതുടി, വീരാണം, വലിയ പാണി എന്നീ വാദ്യവിശേഷങ്ങള്‍കൊണ്ടും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സങ്കീര്‍ണ്ണമായ താന്ത്രിക ചടങ്ങുകളോടെ ഇന്നലെ ഭഗവാന് ബ്രഹ്മകലശം അഭിഷേകം ചെയ്തു. രാവിലെ 11-ഓടെ ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ തന്ത്രി കൃഷ്ണന്‍ നമ്പൂതിരിപ്പാടാണ് ചൈതന്യപൂരിതമായ ബ്രഹ്മകലശം ശ്രീഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തില്‍ അഭിഷേകം ചെയ്തത്.

രാവിലെ തന്നെ പന്തീരടീപൂജയടക്കമുള്ള പതിവുപൂജകള്‍ കഴിഞ്ഞ ശേഷം സഹസ്രകലശം അഭിഷേകമാരംഭിച്ചു. കലശമണ്ഡപമായ കൂത്തമ്പലത്തില്‍ ആയിരം കുംഭങ്ങളില്‍ ശ്രേഷ്ടദ്രവ്യങ്ങള്‍ നിറച്ച് പൂജനടത്തി ചൈതന്യവത്താക്കിയ കലശങ്ങള്‍, കീഴ്ശാന്തി നമ്പൂതിരിമാര്‍ കൈമാറി ശ്രീലകത്തെത്തിച്ച് അഭിഷേകം ചെയ്തു. മണിക്കൂറോളം ചടങ്ങ് നീണ്ടുനിന്നു.
തുടര്‍ന്ന് പതിനൊന്നോടെ വെഞ്ചാമരം, മുത്തുകുട, ആലവട്ടം, നാദസ്വരമടക്കമുള്ള വാദ്യങ്ങളുടെ അകമ്പടിയില്‍ ബ്രഹ്മകലശം ശ്രീലകത്തേക്ക് എഴുന്നെള്ളിച്ചു. ക്ഷേത്രം മേല്‍ശാന്തി മൂര്‍ത്തിയേടത്ത് മനയ്ക്കല്‍ സുധാകരന്‍ നമ്പൂതിരി ബ്രഹ്മകലശവും, ഓതിയ്ക്കന്‍ കക്കാട് വാസുദേവന്‍ നമ്പൂതിരി കുംഭേശ കലശവും, ശാന്തിയേറ്റ കീഴ്ശാന്തി മാഞ്ചിറ കൃഷ്ണപ്രസാദ് നമ്പൂതിരി കര്‍ക്കരി കലശവും ശ്രീലകത്തേയ്‌ക്കെഴുെള്ളിച്ച് ഭഗവാന് അഭിഷേകം ചെയ്തു. ബ്രഹ്മകലശ ദര്‍ശന സായൂജ്യംനേടാന്‍ പതിനായിരങ്ങളാണ് ഗുരുപവനപുരിയിലേയ്ക്ക് ഒഴുകിയെത്തിയത്.
ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.പി. വിശ്വനാഥന്‍, മനോജ് ബി. നായര്‍, കെ.എസ്. ബാലഗോപാല്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍, ക്ഷേത്രം ഓതിക്കന്‍മാര്‍, കീഴ്ശാന്തിമാര്‍, ഭക്തര്‍ എന്നിവര്‍ സന്നിഹിതരായി. നാളെ രാവിലെ 7 മണിയ്ക്ക് ക്ഷേത്രത്തില്‍ ആനയില്ലാ ശീവേലിയും, ഉച്ചയ്ക്ക് മൂന്നിന് ഉത്സവാഘോഷത്തിന് നാന്ദികുറിയ്ക്കുന്ന ആനയോട്ടവും നടക്കും. കുംഭമാസത്തിലെ പൂയം നക്ഷത്രമായ ഇന്ന് സന്ധ്യക്ക് ആചാര്യവരണ ചടങ്ങുകള്‍ക്കുശേഷം കൊടിയേറ്റ ചടങ്ങ് നടക്കം. ക്ഷേത്രം തന്ത്രിമുഖ്യന്‍ കൊടിയേറ്റ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
ക്ഷേത്രോത്സവം തുടങ്ങിയാല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും, ഓഡിറ്റോറിയത്തിന് സമീപത്തുമായി ഉയര്‍ത്തിയ പ്രത്യേക വേദികളിലുമായി കലാപരിപാടികളും നടക്കും. ഉത്സവത്തോടനുബന്ധിച്ച് ഭക്തര്‍ക്ക് കഞ്ഞിയും, പുഴുക്കുമാണ് ഉത്സവനാളില്‍ പ്രസാദമായി നല്‍കുക. ഉത്സവത്തിന്റെ രണ്ടാം ദിവസം മുതല്‍ തിടമ്പ് കിഴക്കെ നടയിലെ വടക്കിനി മുറ്റത്ത് സ്വര്‍ണ്ണ പഴുക്കാമണ്ഡപത്തില്‍ എഴുന്നെള്ളിച്ചുവയ്ക്കും. ഉത്സവ നാളുകളില്‍ നടക്കുന്ന കാഴ്ചശീവേലിക്ക് പ്രഗത്ഭരുടെ പ്രമാണത്തിലുള്ള മേളവും അരങ്ങേറും. 8-ന് ഭഗവാന്റെ പള്ളിവേട്ടയും, 9-ന് ആറാട്ടിനും ശേഷം കൊടിയിറക്കത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് സമാപനമാകും.
