കോൺസുൽ ജനറലിന് കൈമാറാൻ പണം നൽകി; സ്പീക്കർക്കെതിരെ സരിത്തിന്‍റെ മൊഴി.

Above Pot

കൊച്ചി∙ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കൂടുതൽ കുരുക്കിലാക്കി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിപ്പകർപ്പു പുറത്തു വന്നതിനു തൊട്ടുപിന്നാലെ സ്വര്‍ണക്കടത്തു കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ മൊഴി പകർപ്പും പുറത്ത്. സ്പീക്കര്‍ യുഎഇ കോണ്‍സുല്‍ ജനറലിന് വന്‍തുക നല്‍കിയെന്നാണ് സരിത്ത് മൊഴി നല്‍കിയത്. ലോക കേരള സഭയുടെ ലോഗോയുളള ബാഗില്‍ 10 കെട്ട് നോട്ടുനല്‍കി.

ബാഗ് തനിക്കും സ്വപ്നയ്ക്കും നല്‍കിയത് തിരുവനന്തപുരത്ത് ഫ്ലാറ്റില്‍ വച്ചെന്നും സരിത്ത് പറഞ്ഞു.
ഔദ്യോഗിക വസതിയിലേക്ക് സ്പീക്കർ മടങ്ങിയത് സ്വപ്നയുടെ കാറിലെന്നും സരിത്ത് മൊഴി നൽകി. ബാഗ് കൈമാറിയത് വിമാനത്താവളത്തിന് എതിര്‍വശമുളള മരുതം റോയല്‍ അപാർട്മെന്റിൽ വച്ചായിരുന്നുവെന്നും സരിത്ത് മൊഴിയിൽ പറയുന്നു.

സ്പീക്കർക്ക് ഒമാനിലെ മിഡിൽ ഈസ്റ്റ് കോളജിൽ നിക്ഷേപമുണ്ടെന്നും ഷാർജയിൽ ഇതേ കോളജിന്റെ ശാഖ തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായും സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. അന്വേഷണ സംഘത്തിനെതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിന്റെ എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം സമർപ്പിച്ച മൊഴിയുടെ പകർപ്പാണ് പുറത്തു വന്നിരിക്കുന്നത്.

സ്വപ്ന സുരേഷിന്റെ വാട്സാപ് ചാറ്റുകളെ കേന്ദ്രീകരിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന പി. ശ്രീരാമകൃഷ്ണന് എതിരായുള്ള വിവരങ്ങൾ നൽകിയിരിക്കുന്നത്. ലഫീർ എന്ന വ്യക്തിയെ പരാമർശിച്ച് ഒരു വാട്സാപ് ചാറ്റ് സ്വപ്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അയച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി നൽകുമ്പോഴാണ് സ്പീക്കറുടെ പേര് സ്വപ്ന വെളിപ്പെടുത്തുന്നത്.