
ലഹരിവിൽപന തടഞ്ഞ വായോധികനായ പിതാവിന് മകന്റെ ക്രൂര മർദ്ദനം

കുന്നംകുളം : വിദ്യാർത്ഥികൾക്ക് ഹാൻസ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നത് ചോദ്യം ചെയ്തതിന് വയോധികനായ പിതാവിനെ മകൻ ക്രൂരമായി മർദ്ദിച്ചു. കുന്നംകുളം സ്വദേശി വടക്കേതലക്കൽ 77 വയസുള്ള സൈമണാണ് മകൻ ജോബിയുടെ അതിക്രമത്തിൽ പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 7:30-ഓടെയായിരുന്നു സംഭവം.
നെഞ്ചിന് ചവിട്ടേറ്റും മുഖത്ത് മർദ്ദനമേറ്റും പരിക്കേറ്റ സൈമണെ വാർഡ് കൗൺസിലർ റീജ സലിലിന്റെ നേതൃത്വത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിരവധി ലഹരിക്കേസുകളിൽ പ്രതിയായ ജോബി, കഴിഞ്ഞ ദിവസവും 600 പാക്കറ്റ് ഹാൻസുമായി കുന്നംകുളം പോലീസിന്റെ പിടിയിലായിരുന്നു. വീണ്ടും ലഹരിവിൽപന നടത്തുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ജോബി പിതാവിനെ ക്രൂരമായി ആക്രമിച്ചത്.
മുൻപ് മർദ്ദനത്തെ തുടർന്ന് സൈമൺ നൽകിയ പരാതിയിൽ, പിതാവിനെ ഉപദ്രവിക്കരുതെന്നും പ്രതിമാസം 3,000 രൂപ ജീവനാംശം നൽകണമെന്നും തൃശൂർ ജില്ലാ കളക്ടർ ജോബിക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് വീണ്ടും ആക്രമണം നടന്നത്. സൈമണിന്റെ പരാതിയിൽ കുന്നംകുളം പോലീസ് പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.
