പമ്പ : ശബരിമലയിൽ ഇന്നും സ്ത്രീപ്രവേശന നാടകം അരങ്ങേറി കയറ്റിതിനേക്കാൾ വേഗത്തിൽ പോലീസ് യുവതികളെ തിരിച്ചിറക്കി .ശബരിമല ക്ഷേത്രത്തിന് ഒരു കിലോമീറ്റർ വരെ അടുത്തെത്തിയ രണ്ട് യുവതികളെ പോലീസ് നിർബന്ധിച്ചാണ് തിരിച്ചിറക്കിയത് . തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസര്‍ ബിന്ദു, സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജര്‍ കനകദുര്‍ഗ്ഗ എന്നിവരാണ് ദർശനത്തിനായി എത്തിയത് . സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തിയ തങ്ങളെ പൊലീസ് കബളിപ്പിച്ച് തിരിച്ചിറക്കിയെന്ന് ബിന്ദു. ഒപ്പമെത്തിയ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ലെന്നും ബിന്ദു വെളിപ്പെടുത്തി.
തങ്ങള്‍ക്ക് തിരിച്ച് പോകാന്‍ താത്പര്യമില്ല. ക്രമസമാധാന പ്രശ്നമുണ്ടെന്ന് അറിയിച്ചാണ് തിരിച്ചിറക്കിയത്. വീണ്ടും മലകയറ്റാമെന്ന് വാക്കും നല്‍കിയെന്നും ബിന്ദു പറഞ്ഞു. രാവിലെ ഏഴ് മണിയോടെയാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കനകദുര്‍ഗ, കോഴിക്കോട് കൊയിലാണ്ടി സ്വാദേശി ബിന്ദു എന്നിങ്ങനെ രണ്ട് യുവതികള്‍ ശബരിമല ദര്‍ശനത്തിനായി മല കയറാന്‍ എത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ നിലയ്ക്കലെത്തി. നാല് മണിയോടെ പമ്പ യിലെത്തി അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്ബയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു.
എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറ്റുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. ഇവരോടൊപ്പം മലകയറ്റം തുടങ്ങിയപ്പോള്‍ പ്രതിഷേധങ്ങള്‍ ഒന്നുമുണ്ടായില്ല. 42ഉം 44ഉം വയസായിരുന്നു ഇവര്‍ക്ക്. ഗാര്‍ഡ് റൂം കടന്ന് പോയതിന് ശേഷമാണ് ശബരിമല സപെഷ്യല്‍ ഓഫീസര്‍ എത്തുന്നത്. തുടര്‍ന്ന് ഇദ്ദേഹം സുരക്ഷ ഒരുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അപ്പാച്ചിമേട് ഭാഗത്ത് എത്തിയപ്പോഴാണ് ആദ്യം പ്രതിഷേധമുണ്ടായത്. വലിയ പ്രശ്നങ്ങള്‍ ഒന്നും അവിടെയുണ്ടായില്ല. പൊലീസ് സംഘം പമ്ബയില്‍ നിന്നെത്തി പ്രതിഷേധക്കാരെ വകഞ്ഞ് മാറ്റി യുവതികളെ കവചമൊരുക്കി മുന്നോട്ട് കൊണ്ട് പോയി.
പിന്നീട് ഒറ്റപ്പെട്ടതും കൂട്ടവുമായ പ്രതിഷേധങ്ങള്‍ ഇവര്‍ക്കെതിരെയുണ്ടായി. ശരംകുത്തി ഭാഗത്തും പ്രതിഷേധമുണ്ടായപ്പോഴും പൊലീസ് കൃത്യമായി ഇടപ്പെട്ടു. തുടര്‍ന്ന് ചന്ദ്രാനന്ദന്‍ റോഡിലേക്ക് പോയ സംഘത്തിനെതിരെ ഇതുവരെ കാണാത്ത പ്രതിഷേധമാണ് ഉണ്ടായത്. ഉന്തിലും തള്ളിലും പെട്ട് വീണ് നിരവധി ചാനൽ കാമറകൾ കേടുവന്നു ,മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റു പൊലീസ് ഇടപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ പിന്മാറാന്‍ തയാറായില്ല. എന്ത് വന്നാലും പിന്മാറില്ലെന്നാണ് ഇവിടെയും യുവതികള്‍ പറഞ്ഞത്. ഇതിനിടെ കടകംപള്ളി സുരേന്ദ്രനടക്കമുള്ള മന്ത്രിമാരുടെ പ്രതികരണങ്ങള്‍ വന്നു. ഇതോടെ പൊലീസ് വ്യക്തമായ നിര്‍ദേശം ലഭിക്കാന്‍ കാത്ത് നിന്നു. അല്‍പം കഴിഞ്ഞതോടെ പൊലീസ് ഉദ്യോസ്ഥര്‍ ഇവിടെ ഇരുന്നാല്‍ ക്രമസമാധാന പ്രശ്മുണ്ടാകുമെന്നും താഴേക്ക് പോകണമെന്നും യുവതികളോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ പൊലീസ് അവരെ സ്ടെക്ച്ചറില്‍ താഴേക്ക് കൊണ്ടു വന്നു. എന്നാല്‍, ബിന്ദു താഴേക്ക് ഇറങ്ങാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ക്രമസമാധാന പ്രശ്നം ആവര്‍ത്തിച്ച ശേഷം ബിന്ദുവിനോട് ഇറങ്ങാന്‍ പറയുകയായിരുന്നു. താഴേക്ക് ഇറങ്ങുന്നതിനിടെയും ബിന്ദുവിനെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ വനം വകുപ്പിന്‍റെ വാഹനം എത്തിച്ച് ബിന്ദുവിനെ പമ്ബയിലെത്തിച്ചു. എന്നാല്‍, പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബിന്ദു ഉന്നയിച്ചിരിക്കുന്നത്. പൊലീസ് തിരിച്ചെത്തിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും ബിന്ദു ആവര്‍ത്തിച്ചു. ഇന്നലെയും ഇന്നുമായി നടന്ന നാടകീയ സംഭവങ്ങള്‍ പരിഗണിച്ച് ഹെെക്കോടതി നിയോഗിച്ച നിരീക്ഷ സമിതി സന്നിധാനത്തേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാത്രിയാണ് ഇവര്‍ സന്നിധാനത്ത് എത്തുക. ഇപ്പോഴത്തെ സംഭവങ്ങളെ കുറിച്ച് ഹെെക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. സുപ്രീം കോടതി വിധി എന്ത് തന്നെയായാലും സ്ത്രീകളെ ശബരി മലയിൽ പ്രവേശിപ്പിക്കുന്നതിൽ സർക്കാരിന് എതിർപ്പ് ഉണ്ട് എന്നാണ് ഇന്നുണ്ടായ സംഭവങ്ങൾ സൂചിപ്പിക്കുന്നത് .ഇതിനിടെ കനക ദുർഗ്ഗയുടെ പെരിന്തൽമണ്ണ അങ്ങാടിപുറത്തുള്ള വീടിനു മുന്നിലും ,ബിന്ദു വിന്റെ കൊയിലാണ്ടിയിലെ വീടിനു മുന്നിലും സംഘ്പരിവാർ സംഘടനകൾ നാമജപ സമരവുമായി എത്തി