Madhavam header
Above Pot

ശബരിമലയിൽ ദർശനം നടത്താൻ സൗകര്യമൊരുക്കണം , വാർത്താസമ്മേളനത്തിൽ മാലയിട്ട മൂന്നു യുവതികൾ.

കൊച്ചി: ശബരിമല ദർശനത്തിനു താൽപര്യമുണ്ടെന്ന് കാട്ടി മൂന്ന് യുവതികൾ കൊച്ചിയില്‍ മാധ്യമസമ്മേളനം നടത്തി. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് സംരക്ഷണം ഉണ്ടെങ്കിൽ ഞങ്ങൾ മല കയറുമെന്ന് യുവതികൾ പറഞ്ഞു. രക്തം ചീന്തി ശബരിമലയിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ ദര്‍ശനം നടത്തും വരെ വ്രതം തുടരുമെന്നും യുവതികൾ അറിയിച്ചു.

കൊല്ലം സ്വദേശി ധന്യ, കണ്ണൂർ സ്വദേശിനകളായ സനില, രേഷ്‌മ നിശാന്ത് തുടങ്ങിയവരാണ് ശബരിമലക്ക് പോകുന്നതിനായി കൊച്ചിയിലെത്തി ചേർന്നത്. പ്രക്ഷോഭകാരികളോട് ഏറ്റുമുട്ടി തങ്ങൾ മലയ്ക്ക് പോകാനില്ലെന്നും തങ്ങളുടെ അവസ്ഥ ആളുകൾ മനസിലാക്കണമെന്നും അതിനാലാണ് വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വ്യക്തമാക്കിയതെന്നും യുവതികൾ പറഞ്ഞു.

Astrologer

ഞങ്ങൾ എല്ലാവരും ശബരിമലയ്ക്ക് പോകുവാനായി വ്രതം നോക്കിയവരാണ്. തുടക്കം മുതൽതന്നെ അധികാരികളോട് തങ്ങളുടെ ആവശ്യം അറിയിച്ചിരുന്നു. സർക്കാരും പൊലീസും വിശ്വാസികളും ഞങ്ങളുടെ വിശ്വാസം എന്താണെന്നു മനസ്സിലാക്കി കൂടെ നിൽക്കുമെന്നാണ് കരുതുന്നതെന്ന് ഇവർ അറിയിച്ചു. മാത്രമല്ല, അതു സാധ്യമാകുന്നതുവരെ വ്രതം തുടരുമെന്നും മാല അഴിക്കില്ലെന്നും ഇവർ അറിയിച്ചു.

ഒരുപാട് മാനസിക സമ്മർദ്ദത്തിലൂടെയാണു മുന്നോട്ടുപോകുന്നതെന്ന് രേഷ്മ നിശാന്ത് പറഞ്ഞു. മാലയിട്ട വാർത്തകൾ പുറത്ത് വന്നത് മുതൽ തനിക്ക് നേരെ ഉയർന്നത് വന്‍ സൈബര്‍ ആക്രമണങ്ങളാണെന്നും രേഷ്‌മ വാർ‌ത്താസമ്മേളനത്തിൽ വ്യക്തമാക്കി. വീട്ടിൽനിന്നു പുറത്തിറങ്ങാൻപോലും കഴിയുന്നില്ല. എങ്ങോട്ട് ഇറങ്ങിയാലും ‘രേഷ്മ നിശാന്ത് ശബരിമലയിലേക്കു പോയി’ എന്ന വാർത്തയാണ് വരുന്നത്. തനിക്കൊരു മകളുണ്ട്. അവൾക്കുൾപ്പെടെ ശബരിമലയിൽ പോകാനാകുന്ന സാഹചര്യം ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.

ശബരിമലയിൽ ഇപ്പോൾ നടക്കുന്ന കലാപ സമാന അന്തരീക്ഷത്തിൽ സങ്കടമുണ്ടെന്നു കൊല്ലത്തുനിന്നുള്ള ധന്യ പ്രതികരിച്ചു. ഞങ്ങളുടെ വിശ്വാസത്തെ മുതലെടുത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് അവസരം ഉണ്ടാക്കുന്നില്ല. അതിനാൽ ഇപ്പോൾ പോകുന്നില്ല. എന്നാൽ ശബരിമലയിൽ പോകുന്നതുവരെ മാല അഴിക്കില്ല. ഞങ്ങൾ മൂന്നുപേർ മാത്രമാണ് ഇപ്പോൾ പൊതുസമൂഹത്തിനു മുന്നിൽവന്ന് കാര്യങ്ങൾ പറയുന്നത്. ബാക്കിയുള്ളവർ തൽക്കാലം മുന്നിലേക്കു വരുന്നില്ലെന്നേയുള്ളൂ. അവർ ഞങ്ങളുടെ കൂടെയുണ്ടെന്നും ധന്യ വ്യക്തമാക്കി.

മാലയിട്ടതിനുശേഷം ഒരുപാടു ശത്രുക്കൾ ഉണ്ടായതായി ഷനില വ്യക്തമാക്കി. ഞാൻ കഴിഞ്ഞുവരുന്ന തലമുറ ഈ നിയമം ഉപയോഗിച്ച് ശബരിമലയിൽ കയറുമെന്നത് ഉറപ്പാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, യുവതികള്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് അറിഞ്ഞ് എത്തിയ ഒരുകൂട്ടം ആളുകള്‍ പ്രസ് ക്ലബിന് മുന്നില്‍ പ്രതിഷേധം നടത്തി ,പ്രതിഷേധ ക്കാരുടെ എണ്ണം കൂടിവന്നതോടെ ഇവരെ നീക്കം ചെയ്തു യുവതികളെ പോലീസ് സംരക്ഷണയിൽ വാഹനത്തിൽ കയറ്റി വിട്ടു .

Vadasheri Footer