Madhavam header
Above Pot

ശബരിമലയിലെ യുവതി പ്രവേശനം: വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : ശബരിമലയിലെ യുവതി പ്രവേശന വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീംകോടതി വിധി പാലിക്കുവാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. സൗകര്യങ്ങള്‍ ഒരുക്കാതെ യുവതികളെ പ്രവേശിപ്പിക്കരുതെന്നായിരുന്നു ഹര്‍ജി. ഹര്‍ജിക്കാരന് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫാണ് ഹര്‍ജി നല്‍കിയത്.

അതേസമയം, ശബരിമലയിലെ പൊലീസ് നടപടിയ്‌ക്കെതിരെ ബിജെപി സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. ശബരിമലയെ തകര്‍ക്കുവാന്‍ നീക്കം നടക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കുകയും ചെയ്തിരുന്നു.
കോടതിയലക്ഷ്യ കേസിനെ ഭയക്കുന്നില്ലെന്നും വിധിയെ വിമര്‍ശിക്കുന്നത് ജനങ്ങളുടെ അവകാശമാണെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ഭക്തരെ നിയന്ത്രിക്കുന്നത് ശബരിമലയെ തകര്‍ക്കാനാണ്. ഇടത് സര്‍ക്കാരിന്റെ ശ്രമം വന്‍ ചതിയാണ്. വിശ്വാസത്തിനെതിരായ വെല്ലുവിളിയാണെന്നും ശ്രീധരന്‍ പിള്ള ആരോപണം ഉന്നയിച്ചിരുന്നു.

Astrologer

ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിടുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ പങ്കെടുത്ത 210 പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഈ ചിത്രങ്ങള്‍ വിവിധ ജില്ലകളിലേക്ക് അയച്ച്‌ നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടവരും, യുവതികളെ കടത്തിവിടുന്നതിനെതിരെ പ്രക്ഷോഭം നടത്തിയവരുമാണ് ലുക്ക് ഔട്ട് നോട്ടീസിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പൊലീസ് വാഹനങ്ങള്‍ എന്നിവ തല്ലിതകര്‍ത്തതിലും ഇവര്‍ പ്രതികളാണ്

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടന്ന സംഘർഷങ്ങളിൽ സംസ്ഥാനത്താകെ ഇതുവരെ 1,407 പേർ അറസ്റ്റിലായി. ഇതുവരെ 258 കേസുകൾ ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ശബരിമല പ്രക്ഷോഭത്തില്‍ എറണാകുളം ജില്ലയില്‍ നിന്നു തന്നെ ഇതുവരെ 75 പേരെ അറസ്റ്റ് ചെയ്തിരുന്നു. തൃപ്പൂണിത്തുറ മേഖലയില്‍ നിന്നു മാത്രമായി 51 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹര്‍ത്താല്‍, വഴി തടയല്‍ എന്നീ സംഭവങ്ങളിലായിരുന്നു അറസ്റ്റ്.

പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്. തിരുവനന്തപുരം റെയ്ഞ്ചിൽ ഇതുവരെ 236 പേർ അറസ്റ്റിലായി. ഇവരിൽ പലർക്കും ജാമ്യം കിട്ടിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി റിമാന്‍ഡ് ചെയ്തവരുടെ സ്ഥിതിവിവരക്കണക്കുകൾ പൊലീസ് ഉടൻ പുറത്തുവിടും.

ശബരിമലയിൽ അക്രമം നടത്തിയവരെന്ന് പൊലീസ് തിരിച്ചറിഞ്ഞ 210 പേരുടെ ചിത്രങ്ങളടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിൽ 160 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞവരിൽ പലരും അറസ്റ്റിലായി. ഈ പട്ടികയിൽ ഉൾപ്പെട്ടവരും അല്ലാത്തവരുമായ 157 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാർ, ആങ്ങമൂഴി സ്വദേശികളാണ് അറസ്റ്റിലായവരിൽ ഏറെയും. പമ്പയിലും നിലയ്ക്കലും അക്രമം നടത്തിയ കൂടുതൽ പേർ ഇന്നു തന്നെ പിടിയിലാകുമെന്നും പൊലീസ് പറയുന്നു. ഇതിനിടെ പൊലീസ് പുറത്തിറക്കിയ ലുക്ക്ഔട്ട് നോട്ടീസില്‍ പൊലീസുകാരനും ഉള്‍പ്പെട്ടത് വിവാദമായി.

പട്ടികയിലെ 167-ാം നമ്പറായി ചേര്‍ത്തിരുന്നത് പത്തനംതിട്ട എ ആര്‍ ക്യാംപിലെ പൊലീസ് ഡ്രൈവറായ ഇബ്രാഹിം കുട്ടിയുടെ ചിത്രമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസില്‍ നിന്ന് ഈ ചിത്രം നീക്കി. ശബരിമലയില്‍ അക്രമം നടക്കുമ്പോള്‍ സിവില്‍ ഡ്രസില്‍ പൊലീസിനെ വിന്യസിച്ചിരുന്നുവെന്നും വീഡിയോയില്‍ ഉള്‍പ്പെട്ട പൊലീസുകാരന്റെ ചിത്രം അബദ്ധത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.

പൊലീസുകാരും സിപിഎം ഗുണ്ടകളുമാണ് ശബരിമലയില്‍ കുഴപ്പങ്ങൾക്ക് തുടക്കമിട്ടതെന്നും ക്യാമറ കള്ളം പറയാത്തതിനാൽ ഇയാൾ കുടുങ്ങി പോയെന്നും ബിജെപി നേതാവ് എം.ടി. രമേശ് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. അതേസമയം അക്രമങ്ങളിൽ നേരിട്ട് പങ്കെടുത്തതായി വീഡിയോ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞവരുടെ അറസ്റ്റ് തുടരുകയാണ്. കൂടുതൽ അക്രമികളുടെ ചിത്രങ്ങൾ ഇന്ന് പുറത്തുവിടുമെന്നും പൊലീസ് പറഞ്ഞു.

Vadasheri Footer