
പ്രകൃതിസംരക്ഷണം ഭാരതീയ സംസ്കാരത്തിൻ്റെ ഭാഗം – സുരേഷ് ഗോപി

ഗുരുവായൂർ : സംസ്ഥാന റവന്യൂ-ദേവസ്വം വകുപ്പ് ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച ‘ദേവാരണ്യം ‘ പദ്ധതി ഗുരുവായൂർ ദേവസ്വത്തിൽ തുടങ്ങി. കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രകൃതിസംരക്ഷണം
ഭാരതീയ സംസ്കാരത്തിൻ്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. ഗുരുവായൂർ ക്ഷേത്രപരിസരത്തെ രുദ്രാക്ഷമരത്തെ ആദരിച്ചുകൊണ്ടായിരുന്നു ദേവാരണ്യം പദ്ധതിയുടെ ഉദ്ഘാടനം.
ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അധ്യക്ഷനായി. പരിസ്ഥിതി സ്നേഹിയും കവിയുമായ രാധാകൃഷ്ണൻ കാക്കശ്ശേരിയെ ചടങ്ങിൽ മന്ത്രി പൊന്നാടയണിയിച്ചു ആദരിച്ചു.ജ്ഞാനപ്പാന പുരസ്കാര സ്വീകർത്താവുമായ.രാധാകൃഷ്ണൻ കാക്കശ്ശേരി ചടങ്ങിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.. ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ,സി.മനോജ്, മനോജ് ബി നായർ,
പരിസ്ഥിതി പ്രവർത്തകർ, ഭക്തർ,ദേവസ്വം ജീവനക്കാർ എന്നിവർ പങ്കെടുത്തു. തുടർന്ന് സമീക്ഷാ പറമ്പിൽ ഔഷധസസ്യങ്ങളും ഫലവൃക്ഷ ചെടികളും നട്ടു
അതെ സമയം ദേവസ്വം നടത്തിയ പരിപാടി ബി.ജെ.പിയുടെ രാഷ്ട്രീയവേദിയാക്കിമാറ്റിയതിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിക്ഷേധിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ
ബി.ഗോപാലകൃഷ്ണൻ ,നഗരസഭകൗൺസിലർമാർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവരും ദേവസ്വം ഭരണസമിതി അംഗങ്ങളും ചേർന്ന് നടത്തിയ പരിപാടി പാർട്ടി പരിപാടിയാക്കി മാറ്റുകയും, രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചതും അപലനീയവും, അപഹാസ്യവും, അല്പത്തരവുമായി എന്ന് യോഗം അഭിപ്രായപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് ഗുരുവായൂർ ദേവസ്വം ഭരണ കർത്താക്കളും, ബി.ജെ.പിയും ചേർന്നുള്ള സമകാലീന രാഷ്ട്രീയ ഡീലാണോ എന്ന് സംശയമുണ്ടെന്നും യോഗം ചൂണ്ടികാട്ടി. ഗുരുവായൂരിലെ അറിയപ്പെടുന്ന ശ്രേഷ്ഠവിദ്യാലയമായ ശ്രീകൃഷ്ണാ ഹൈസ്ക്കുളിനെ ഇത്തരത്തിൽ പാർട്ടി കേന്ദ്രമാക്കി നടത്തിയ പരിപാടിക്കെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽക്കുവാനും യോഗം തീരുമാനിച്ചു. മണ്ഡലം കോൺഗ്രസ്റ്റ് പ്രസിഡണ്ട് സി.എസ് .സൂരജ് അധ്യക്ഷത വഹിച്ചു
