Post Header (woking) vadesheri

പോലിസ് കാവലിൽ നഗര സഭ യോഗം

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭ സെക്രട്ടറി കെ.പി. അഭിലാഷിനെ ഭരണകക്ഷി അംഗങ്ങൾ കയ്യേറ്റം ചെയ്ത സംഭവത്തിനു ശേഷം നടന്ന ആദ്യ കൗൺസിൽ യോഗം കടുത്ത തർക്കങ്ങൾക്കും പ്രക്ഷുബ്ധമായ രംഗങ്ങൾക്കും വേദിയായി.ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത അടിയന്തര കൗൺസിൽ യോഗമാണ്, പൂർണ്ണമായും സെക്രട്ടറിക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട വാഗ്വാദങ്ങളിലേക്ക് വഴിമാറിയത്. ഒന്നര മണിക്കൂറിലധികം നീണ്ടുനിന്ന യോഗത്തിൽ നിശ്ചയിക്കപ്പെട്ട അജണ്ടകളെക്കുറിച്ച് യാതൊരുവിധ ചർച്ചയും നടന്നില്ല.

യോഗം ആരംഭിച്ചയുടൻ തന്നെ കയ്യേറ്റ വിഷയം ഉന്നയിച്ച് ഭരണകക്ഷി കൗൺസിലറായ കെ എസ് അനൂപ് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന കൗൺസിൽ യോഗത്തിൽ, ലോകകപ്പ് ഫുട്ബോൾ മത്സരം ടൗൺഹാളിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതിനായി വിട്ടുനൽകാൻ ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഈ തീരുമാനത്തിന് വിരുദ്ധമായി പിന്നീട് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയത് യുഡിഎഫ് കൗൺസിലർ ആന്റോ തോമസ് ആണെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നതോടെ കൗൺസിൽ ഹാൾ തർക്കഭരിതമായി.


തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ യുഡിഎഫ് കൗൺസിലർ ആന്റോ തോമസ് ശക്തമായി നിഷേധിച്ചു. താനാണ് കത്ത് നൽകിയതെന്ന് തെളിയിച്ചാൽ കൗൺസിലർ സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഇതേത്തുടർന്ന് കൗൺസിലിൽ കത്ത് പരസ്യമായി വായിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കത്ത് വായിച്ചപ്പോൾ, ആരോപണം നേരിട്ട ആന്റോ തോമസല്ല, മറിച്ച് യുഡിഎഫ് പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് ആണ് സെക്രട്ടറിക്ക് കത്ത് നൽകിയതെന്ന് വ്യക്തമായി. ഇത് യോഗത്തിൽ വലിയ നാടകീയതയ്ക്കും ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള വാക്പോരിനും കാരണമായി.
ഭരണകൂടത്തിനെതിരെ ഭരണകക്ഷിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുണ്ടായിസത്തെയും ഉദ്യോഗസ്ഥർക്ക് നേരെയുള്ള അതിക്രമങ്ങളെയും ശോഭ ഹരിനാരായണൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ കൗൺസിലിൽ ശക്തമായി അപലപിച്ചു.

ചെയർപേഴ്സന്റെ നിലപാടുകൾക്കെതിരെയും വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നു വന്നു. പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ ഹാളിൽ ചെയർപേഴ്സണെ വളഞ്ഞു വെച്ച് ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ, സെക്രട്ടറിക്ക് നേരെയുണ്ടായ കയ്യേറ്റ വിഷയത്തിൽ യാതൊരുവിധ പ്രതികരണവും ചെയർപേഴ്സൺ നൽകിയില്ല. നിലവിൽ നഗരസഭ സെക്രട്ടറിയെ കയ്യേറ്റം ചെയ്ത കേസിൽ പ്രതികളായ ഭരണകക്ഷി കൗൺസിലർമാരായ എ.എസ്. മനോജ്, എറിൻ ആന്റണി എന്നിവർ കൗൺസിൽ എന്ന വിട്ടുനിൽക്കുകയും ചെയ്തു. ഇവർ നഗരസഭയിൽ എത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി നഗരസഭ ഓഫീസ് പൂർണ്ണമായും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. നഗരസഭയുടെ ചരിത്രത്തിൽ പോലീസിന്റെ കനത്ത കാവലിൽ ഒരു കൗൺസിൽ യോഗം ചേരേണ്ടി വരുന്നത് എന്നതും ശ്രദ്ധേയമാണ്.