
ഗുരുവായൂർ മേൽശാന്തി,പഴയത്ത് സതീശൻ നമ്പൂതിരിക്ക് രണ്ടാമൂഴം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി ഗുരുവായൂർ ക്ഷേത്രം ഓതിക്കൽ പഴയത്ത് മന സതീശൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് സതീശൻ നമ്പൂതിരി മേൽശാന്തിയാകുന്നത്. 2014ലും ഇദ്ദേഹം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒക്ടോബർ ഒന്നുമുതൽ ആറുമാസക്കാലത്തേക്കാണ് നിയമനം. മേൽശാന്തി സ്ഥാനത്തേക്ക് 47 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ യോഗ്യതയില്ലാത്ത അഞ്ച് അപേക്ഷകരെ ഒഴിവാക്കി അപേക്ഷിച്ച അഞ്ച് പേർ കൂടിക്കാഴ്ചയ്ക്ക് പങ്കെടുത്തില്ല


ദേവസ്വം ഓഫീസിൽ രാവിലെ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് അപേക്ഷകരുമായി കൂടിക്കാഴ്ച നടത്തിയത് . പൂജയിലെ പ്രാവീണ്യം പരിശോധിച്ച ശേഷമാണ് നറുക്കെടുപ്പിനുള്ളവരെ തിരഞ്ഞെടുത്തത്.
ഉച്ചപ്പൂജയ്ക്കായി നട തുറന്ന സമയത്ത് ക്ഷേത്ര ശ്രീകോവിലിന് മുന്നിലെ നമസ്കാര മണ്ഡപത്തിൽ ഭക്തരെ സാക്ഷിയാക്കി വെള്ളിക്കുടത്തിൽ നിക്ഷേപിച്ച പേരുകളിൽ നിന്ന് നിലവിലെ മേൽശാന്തി തെക്കുംപുറത്ത് നാരായണൻ നമ്പൂതിരി നറുക്കെടുത്താണ് സതീശൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്.

തിരഞ്ഞെടുക്കപ്പെട്ട മേൽശാന്തി ക്ഷേത്രത്തിൽ 11 ദിവസത്തെ ഭജനം പൂർത്തിയാക്കിയ ശേഷം സെപ്റ്റംബർ 30ന് രാത്രി ചുമതലയേൽക്കും. തുടർന്ന് ആറുമാസക്കാലം പുറപ്പെടാശാന്തിയായി ക്ഷേത്രത്തിൽ താമസിച്ച് പൂജാകർമ്മങ്ങൾ നിർവഹിക്കും.
