Madhavam header
Above Pot

ഫണ്ട് നൽകുന്നില്ല; ദേശീയപാത 66 ഭൂമി ഏറ്റെടുക്കൽ ഓഫീസ് പ്രവർത്തനം മുടങ്ങിയതിൽ കളക്ടർ വിശദീകരണം തേടി

തൃശൂർ : ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഫണ്ട് നൽകാത്തതിനാൽ ദേശീയപാത 66 വികസനത്തിന് വേണ്ടിയുള്ള തൃശൂർ ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ ഓഫീസിന്റെ പ്രവർത്തനം മുടങ്ങിയതിനെത്തുടർന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് വിളിച്ചുചേർത്ത യോഗത്തിൽ എൻ.എച്ച്.എ.ഐ അധികൃതരോട് വിശദീകരണം തേടി. കഴിഞ്ഞ ഏഴ് മാസത്തെ ഓഫീസ് കെട്ടിടത്തിന്റെ വാടകയും വാഹന വാടകയും ഉൾപ്പെടെ 12.69 ലക്ഷം രൂപയാണ് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നൽകാനുള്ളത്. വാഹന വാടകയിനത്തിൽ 4,69,975 രൂപയും ഓഫീസ് കെട്ടിടത്തിന്റെ വാടകയിനത്തിൽ 2,89,370 രൂപയും നൽകാനുണ്ട്. സർവേ നടത്തിയ ചെയിൻ സർവേക്കാർക്ക് കൂലി നൽകേണ്ട ഇനത്തിൽ 3,77,940 രൂപയും ഡാറ്റ എൻട്രി ഓപ്പറേറ്റർമാർക്ക് 81,925 രൂപയും സോഫ്റ്റ്‌വേർ ഇൻസ്റ്റാൾ ചെയ്ത വകയിൽ 50,000 രൂപയും ഇതിന് പുറമെ യാത്രാബത്തയും നൽകാനുണ്ട്.

കെട്ടിട വാടക നൽകാത്തതിനാൽ ഉടമ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. വാഹനത്തിന്റെ ഡ്രൈവർമാരും സർവേയർമാരും കൂലിക്കായി ഓഫീസ് കയറിയിറങ്ങേണ്ടി വരുന്നു. പണം അനുവദിക്കുന്നതിന് തടസ്സമായി എൻ.എച്ച്.എ.ഐ യോഗത്തിൽ നൽകിയ വിശദീകരണം സോഫ്റ്റ്‌വെയർ തകരാറാണ്.
ദേശീയപാത 66 വികസനത്തിന് വേണ്ടി ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല വില്ലേജ് വെര 62.655 കിലോ മീറ്റർ നീളത്തിൽ 204.7464 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കൽ നടപടിയിലുള്ളത്. ചാവക്കാട് താലൂക്കിന്റെയും കൊടുങ്ങല്ലൂർ താലൂക്കിന്റെയും ത്രീഎ വിജ്ഞാപനം 2018 ജൂൺ എട്ടിന് കേന്ദ്ര സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ചാവക്കാട്, കൊടുങ്ങല്ലൂർ, താലൂക്കുകളിലെ മേത്തല, വാടാനപ്പള്ളി വില്ലേജുകൾ ഒഴികെയുള്ള 18 വില്ലേജുകളിലെ 145.7257 ഹെക്ടർ ഭൂമിയുടെ ത്രീഡി വിജ്ഞാപനം 2019 ഏപ്രിൽ ഒമ്പതിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Astrologer

buy and sell new

ഇനി ത്രീഡി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് 59.0207 ഹെക്ടർ ഭൂമിയാണ് ബാക്കിയുള്ളത്. ഇതിൽ 21.877 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ത്രീ എ വിജ്ഞാപനം 2019 ജൂൺ 25 തീയതിയായി കേന്ദ്രസർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി. ഇത് ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിന് 2019 ജൂൂലെ 11ന് നാഷനൽ ഹൈവേ അതോറിറ്റിയെ ഏൽപ്പിച്ചിട്ടും പ്രസിദ്ധീകരിച്ചിട്ടുമില്ല.
എൻ.എച്ച്.എ.ഐ അധികൃതരുടെ നിലപാട് മൂലം ജില്ലയിലെ സ്ഥലമെടുക്കൽ പ്രവർത്തനം തടസ്സപ്പെട്ടതായി ജില്ലാ കളക്ടർ എസ്. ഷാനവാസ് ചൂണ്ടിക്കാട്ടി. ഇക്കാര്യം സംസ്ഥാന സർക്കാറിനെയും ദേശീയപാത അതോറിറ്റി ഉന്നതാധികാരികളേയും അറിയിക്കുമെന്ന് കളക്ടർ അറിയിച്ചു.

Vadasheri Footer