Header 1 = sarovaram
Above Pot

പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ്; സംയുക്ത പരിശോധന ഫെബ്രുവരി 27 ന്


തൃശൂർ : മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്‌, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഫെബ്രുവരി 27, ഞായറാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ സംസ്ഥാനത്തൊട്ടാകെ നിശ്ചിത കേന്ദ്രങ്ങളിൽ വെച്ച് നടത്തുന്നതാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച പരിശോധനയാണ് പുതുക്കിയ തീയതിയിൽ നടക്കുന്നത്. യോഗ്യമായ എല്ലാ വള്ളങ്ങളും അന്നേ ദിവസം 9 തീരദേശ ജില്ലകളിലെയും നിശ്ചിത പരിശോധന കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാക്കി സംയുക്ത പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. സംയുക്ത പരിശോധനയ്ക്ക് ഹാജരാകാത്ത എഞ്ചിനുകൾക്കു മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുവാൻ സാധിക്കില്ല.

Astrologer

കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു യാനത്തോടൊപ്പം ഒരാൾക്ക് മാത്രമേ പരിശോധന കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കുകയുള്ളു. 10 വർഷം വരെ കാലപ്പഴക്കമുള്ള എഞ്ചിനുകൾ പരിശോധനയ്ക്ക് ഹാജരാക്കാവുന്നതാണ്. പരിശോധനയ്ക്ക് ഹാജരാക്കുന്ന യാനങ്ങൾക്കും എഞ്ചിനുകൾക്കും രജിസ്ട്രേഷൻ മത്സ്യബന്ധന ലൈസൻസ്, ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം(FIMS) രജിസ്ട്രേഷൻ എന്നിവ നിർബന്ധമാണ്. ഒരു വ്യക്തിക്ക് പരമാവധി രണ്ടു എഞ്ചിനുകൾക്കു മാത്രമേ പെർമിറ്റ് അനുവദിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Vadasheri Footer